ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം; ഏരീസ് പ്ലെക്സിന് അപൂർവ നേട്ടം

ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം; ഏരീസ് പ്ലെക്സിന് അപൂർവ നേട്ടം

Thursday April 27, 2017,

2 min Read

തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തി ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്സിൽ വെള്ളിയാഴ്‌ച നിറഞ്ഞ സദസ്സിലാണ് ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തിയത്. 1515 ഇരിപ്പിടമാണ് (700 സീറ്റുകൾ ഔഡി 1 ഡബിൾ 4 കെ അറ്റ്മോസ് വിഭാഗത്തിൽ) ഏരീസ് പ്ലെക്സിസിൽ ഉള്ളത്.

image


2015 ജൂലൈ 10ന് റിലീസ് ചെയ്‌ത ബാഹുബലിയുടെ യഥാർത്ഥ പ്രദർശനത്തിൽ ഏരീസ് പ്ലെക്സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന് റെക്കോർഡ് ഏരീസ് പ്ലെക്സ് സ്വന്തമാക്കുകയും ചെയ്‌തു. ഒറ്റ തീയേറ്ററിൽ നിന്നും റെക്കോർഡ് കളക്ഷൻ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്‌തു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്സ്ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചത്.

image


ഏപ്രിൽ 28 ന് റിലീസ് ചെയുന്ന രണ്ടാംഭാഗമായ ബാഹുബലി- ദ കൺക്ലൂഷന് മുന്നോടിയായാണ് ആദ്യ ഭാഗത്തിന്റെ പുനപ്രദർശനം നടത്തിയത്.അത്യാധുനിക നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഏരീസ് പ്ലെക്സ് മൾട്ടിപ്ലെക്സിൽ 4 കെ പ്രോജെക്ഷൻ സംവിധാനമുള്ള രാജ്യത്തെ ഏക തീയേറ്ററാണ്‌. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകർ. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.

image


പുതിയ ദൃശ്യാനുഭവം

കണ്ണഞ്ചിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകൾ ആധുനിക സംവിധാനങ്ങളാൽ സജ്ജീകരിച്ച തീയേറ്ററിൽ കാണുന്നത് പ്രത്യേക അനുഭവമാണ്, മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തിൽ പ്രധാനപങ്ക് വഹിക്കുന്നവർ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ (നിർമ്മാണം മുതൽ പ്രദർശനം വരെ) പുതിയതലങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതിൽ സന്തോഷമുണ്ട് ഏരീസ് പ്ലെക്സ് ചെയർമാനായ സോഹൻ റോയ് പറഞ്ഞു.

image


ലക്ഷ്യം സിനിമയുടെ വളർച്ച

നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ ഫോർമാറ്റിൽ വരുന്ന സിനിമകൾ അതെ നിലവാരത്തിൽ ആസ്വദിക്കാൻ പ്രേക്ഷകർക്ക് ഒരിക്കലും സാധിക്കില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉൾപ്പെടുത്തി ഇൻഡിവുഡ് കൺസോർഷ്യം രൂപീകരിച്ചത്. 10,000 പുതിയ 4 കെ പ്രോജെക്ഷൻ മൾട്ടിപ്ലെക്സ് സ്‌ക്രീനുകൾ, 1,00,000 2 കെ ഹോംതീയേറ്റർ പ്രോജെക്ടറുകൾ, സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വിഎഫ്എക്സ് സ്റ്റുഡിയോകൾ, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകൾ എന്നിവയാണ് ഇൻഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വർഷാവസാനത്തോട് കൂടി രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി ഇൻഡിവുഡ് സ്ഥാപക ഡയറക്ടറായ സോഹൻ റോയ് പറഞ്ഞു. ചുരുങ്ങിയ സ്ഥലത്തു 4 കെ അറ്റ്മോസ് ഹോം തീയേറ്ററുകൾ സജ്ജീകരിക്കാം എന്ന് ആശയത്തിന് തുടക്കം കുറിച്ച സോഹൻ റോയ് ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ 40 സ്ഥാനത്തുള്ള വ്യവസായിയാണ്.