വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം

Tuesday February 28, 2017,

1 min Read

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

image


 ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച് ജലലഭ്യത ഉറപ്പാക്കണം. ജലത്തിന്റെ ദുരുപയോഗം തടയാനും പാഴ്ജലം പുനരുപയോഗിക്കാനും മിഷന്‍ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മഴയെ വരവേല്‍ക്കുന്നതിന് ഓരോ വീട്ടിലും മഴക്കുഴികളും മഴവെള്ള സംഭരണികളും തയ്യാറാക്കാനും വിദ്യാലയങ്ങളെയും കുടുംബശ്രീകളെയും സന്നദ്ധ സംഘടനകളെയും സാമൂഹ്യ വനവത്കരണ വരിപാടികളില്‍ സജീവമായി പങ്കാളികളാക്കാനും ഹരിതകേരളം മിഷന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കണം. ഇതിനായി ബ്ലോക്ക് ഗ്രാമപഞ്ചായത്തു തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം വിളിക്കണമെന്നും തദ്ദേശസ്ഥാപനതല മിഷനുകള്‍ രൂപീകരിച്ച് അടിയന്തരമായി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളിത്തമുണ്ടാകണം. പഞ്ചായത്തുതല ആസൂത്രണ സമിതികളെ മിഷന്റെ ഭാഗമാക്കണം. എല്ലാ റിസോഴ്‌സ് പേഴ്‌സണുകള്‍ക്കും ഉടന്‍ പരിശീലനം നല്‍കണമെന്നും പദ്ധതിയിലേക്ക് നിയോഗിക്കപ്പെടുന്ന പ്രൊഫഷണലുകള്‍ ജനങ്ങളുമായി ബന്ധമുള്ളവരായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.