സല്‍ക്കാര പെരുമയില്‍ തക്കാരം

സല്‍ക്കാര പെരുമയില്‍ തക്കാരം

Friday January 08, 2016,

2 min Read


നമ്മുടെ നാടിന്റെ ഓരോ മുക്കിലും മൂലയിലും വരെയായി നിരവധി ഹോട്ടലുകള്‍ ഉണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്ഥമായി പുതിയൊരു സല്‍ക്കാര പാരമ്പര്യത്തിന്റെ പാത തുറന്നിടുകയാണ് തക്കാരം.

image


പരമ്പരാഗത രുചിയും മലബാറിന്റെ രുചി വൈവിധ്യങ്ങളും ഒത്തിണക്കി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈറ്റിശ്ശേരി ഹോട്ടലില്‍നിന്നാണ് തക്കാരത്തിന്റെ പാരമ്പര്യം ഉടലെടുക്കുന്നത്. ദുബായിലെ പ്രശസ്തമായ ബ്ലൂസ്റ്റാര്‍ പ്രോപര്‍ട്ടീസിന്റെ ഉടമ മുഹമ്മദ് ഷിഹാബ് ഇബ്രാഹിമും ഈറ്റിശ്ശേരി കുടുംബത്തിലെ ഈറ്റിശ്ശേരി ഷാനവാസും ചേര്‍ന്ന് തളിപ്പറമ്പിലാണ് ആദ്യമായി തക്കാരത്തിന്റെ ശാഖ തുറന്നത്. വന്‍വിജയമാണ് ഇത് നേടിയത്. അന്നുവരെ ഹോട്ടലുകളുടെ പതിവ് ചരിത്രത്തിലുള്ളതില്‍നിന്ന് വ്യത്യസമായി ഒരു പുതിയ മുഖവുമായാണ് തക്കാരം മിഴിതുറന്നത്. ഇതിനുശേഷം കേരളത്തിന്റെ എല്ലാ ജില്ലകളിലും തുടങ്ങണമെന്ന ലക്ഷ്യത്തോടെ പാഥേയം രമേശനെയും മുട്ടോത്തി അബ്ദുള്ളയെയും ചേര്‍ത്ത് ഷിയാ ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പേരില്‍ വിപുലീകരിച്ചു. തിരുവനന്തപുരത്ത് തക്കാരത്തിന് രണ്ട് ശാഖകളാണുള്ളത്. ഇതില്‍ ഒരെണ്ണം ഈ ജനുവരിയില്‍ തുടങ്ങിയതാണ്.

image


തക്കാരം ഇടവഴി

അനന്തപുരിയില്‍ നിവലിലുള്ള ഒരു റെസ്റ്റോറന്റിന് പുറമേ പുത്തരിച്ചോറിന്റെ രുചിയുമായി ഒരു പുതിയ ശാഥ കൂടി ഈ പുതുവര്‍ഷത്തില്‍ തക്കാരം ശാഖ തുറന്നിട്ടുണ്ട്. പുത്തനരി ചോറിന്റെ മഹിമ മലയാളികള്‍ തിരിച്ചറിഞ്ഞ കാലം മുതല്‍ സദ്യവട്ടങ്ങള്‍ ഒരുക്കി പരിചയ സമ്പന്നതയുള്ള പാചക കുലപതികളാണ് തക്കാരത്തിന്റെ പാചകപ്പുരയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പയ്യന്നൂര്‍ കൃഷ്ണപ്പൊതുവാള്‍, കുറ്റ്യേരി കൃഷ്‌ണേട്ടന്‍, മുഴപ്പിലങ്ങാട് റസാഖ് എന്നിവര്‍ ഒരുമിക്കുമ്പോള്‍ രുചിയുടെ ഒരു പുത്തന്‍ അധ്യായവുമായാണ് അനന്തപുരിയില്‍ ഊണിന് വേണ്ടി മാത്രം തുറന്നിരിക്കുന്ന പുതിയ തക്കാരം ശാഖ.

image


അഞ്ചരക്കണ്ടിയിലെ കേളുനായരുടെ കടയിലെ ഉണ്ടന്‍പൊരി മുതല്‍ പിലാത്തറയിലെ ശാരദേട്ടത്തിയുടെ മട്ടനും ചോറും വരെയും മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ രുചിയുടെ ഒരു വലിയ പാരമ്പര്യത്തെ തന്നെയാണ് തക്കാരം പരിചയപ്പെടുത്തുന്നത്. തക്കാരത്തിന്റെ വിഭവങ്ങള്‍ മിക്കവയും പേരുകൊണ്ട് തന്നെ ഇതിനോടകം പ്രശ്‌സതമായവയാണ്. വിഭവങ്ങളുടെ പേരുകള്‍ കേട്ടറിഞ്ഞ് മാത്രം അവ രുചിച്ച് നോക്കാന്‍ എത്തുന്നവര്‍ ഏറെയാണ്.

ഊണിനുവേണ്ടി മാത്രം പുതിയ ശാഖ എന്നു പറയുമ്പോള്‍ മിക്കവരും ചിന്തിക്കുന്നത് ഊണിന് മാത്രമായാല്‍ അവിടെ എന്തൊക്കെയുണ്ടാകാന്‍ എന്നായിരിക്കും. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റി. ഊണ് വിളമ്പുന്നതിലും നിരവധി ത്രസിപ്പിക്കുന്ന രുചിക്കൂട്ടുകളുമായാണ് തക്കാരം തുറന്നിരിക്കുന്നത്. ചോറില്‍ മാത്രം പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാം വെറൈറ്റികളാണ്. കുടംപുളിയും പച്ചത്തേങ്ങയും ചേര്‍ത്ത മീന്‍കറി, മാതോടന്‍ നാരായണട്ടേന്റെ ഉണക്കച്ചമ്മന്തി, നാടന്‍ പച്ചമോര് മണ്‍കുടുക്കയില്‍, മുട്ടോത്തി തോരന്‍, ഓലിയും മറീത്താന്റെ പരിപ്പുകറി, പാഥേയം തോരന്‍, മീന്‍ ചെറിയ മോളീശന്‍, ഈറ്റിശ്ശേരിയുടെ എരിശ്ശേരി, കുട്ടൂക്കന്‍ ഷാപ്പുകാരന്റെ മീന്‍കറി, കുടുബശ്രീയുടെ ചീരപ്പച്ചടി, ജം തോരന്‍, മണ്‍ഭരണയില്‍ ഉപ്പിലിട്ടുവച്ച മാങ്ങാനീര്, മേടയില്‍ തോരന്‍, കുല്‍ഫി അച്ചാര്‍, ഉണക്കത്തിരണ്ടി ചമ്മന്തി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുമായാണ് പുതിയ ശാഖയുടെ തുടക്കം.

തളിപ്പറമ്പ്, കണ്ണൂര്‍, പനമ്പള്ളി നഗര്‍, വൈറ്റില, ട്രിവാന്‍ഡ്രം, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലാണ് തക്കാരത്തിന് നിലവില്‍ ഔട്ട്‌ലെറ്റുകളുള്ളത്. ഉടന്‍ തന്നെ കഴക്കൂട്ടത്തും മാംഗ്ലൂരിലും ബ്രാഞ്ചുകള്‍ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.

പാരമ്പര്യ രുചിയുടെ ഒരു പുത്തന്‍പാത തുറന്നുകാട്ടിയ തക്കാരം ഇതിനോടകം പേര് കൊണ്ടുതന്നെ വലിയ പ്രശസ്തി നേടിക്കഴിഞ്ഞു. സല്‍ക്കാരം എന്ന വാക്കില്‍നിന്നാണ് തക്കാരം എന്ന പേര് കണ്ടെത്തിയത്. തക്കാരത്തിന്റെ രൂപഘടനക്കും ഒട്ടെറെ പ്രത്യേകതകളുണ്ട്. ട്രയിനുകളുടെ ഓരോ ബോഗികള്‍ നിര്‍മിച്ചിരിക്കുന്ന മാതൃകയിലാണ് ഓരോ ക്യാബിനുകളും രൂപപ്പെടുത്തിയിരിക്കുന്നത്. തക്കാരത്തിനകത്തേക്ക് കയറുന്നവര്‍ക്ക് ഇത് തന്നെ ഏറെ ആകര്‍ഷണീയമായി തോന്നും. മാത്രമല്ല ചെറിയ കുട്ടികളുമായി എത്തുന്നവര്‍ക്ക് കുട്ടികളെ കിടത്താനുള്ള തൊട്ടിലുകള്‍ വരെ ഓരോ തയ്യാറാക്കിയിട്ടുണ്ട്. പകരം വയ്ക്കാനില്ലാത്ത രുചിക്കൂട്ടുമായാണ്‌ തക്കാരം തങ്ങളുടെ സല്‍ക്കാര പാരമ്പര്യം വിളിച്ചോതുന്നത്.