എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

Saturday April 29, 2017,

1 min Read

ശാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമായ എച്ച് 1 എന്‍1 രോഗനിര്‍ണയത്തില്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും നിലവിലുളള മാര്‍ഗരേഖകള്‍ (എ.ബി.സി ഗൈഡ് ലൈന്‍) പ്രകാരം ചികിത്സ പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുടെ സാഹചര്യം നിലവിലില്ല. അതേസമയം ജലദോഷപ്പനികള്‍, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങള്‍ ഉളള രോഗികള്‍ ഈ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയാണെങ്കിലോ ഡോക്ടറെ സമീപിച്ച് എച്ച് 1 എന്‍ 1 ചികിത്സ ആവശ്യമാകുമോ എന്ന് തിരക്കണം.

image


 ഗര്‍ഭിണികള്‍ ഈ രോഗ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്രോഗം, ബി.പി, കരള്‍, വൃക്കരോഗം മുതലായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളവര്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഇത്തരം രോഗലക്ഷണങ്ങള്‍ ഉളളവര്‍ അസുഖം മറ്റുളളവരിലേയ്ക്ക് പകരാതിരിക്കാന്‍ തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ചെറിയ ടവല്‍ കൊണ്ട് മൂക്കും വായും മൂടുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളവും ഒഴിച്ച് കഴുകുക. ജലദോഷപനികളാല്‍ സുഖമില്ലാത്തപ്പോള്‍ ജോലിക്കോ സ്‌കൂളിലോ പോകാതിരിക്കുക, അവരവരുടെ പൊതു ആരോഗ്യം സൂക്ഷിക്കാന്‍ ആവശ്യത്തിന് വിശ്രമം, ചൂട് പാനീയങ്ങള്‍, പോഷകാഹാരം എന്നിവയും സ്വീകരിക്കണം. എച്ച് 1 എന്‍ 1 ചികിത്സയ്ക്ക് ആവശ്യമായ ഒസള്‍ട്ടാമീവര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കാരുണ്യ മരുന്നുകടകളിലും വിവിധ സ്വകാര്യമരുന്ന് കടകളിലും ഇത് ലഭിക്കും. ആശങ്കയ്ക്ക് വകയില്ലെങ്കിലും ജനങ്ങളും ഡോക്ടര്‍മാരും ആശുപത്രികളും ഉചിതമായ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ 24 x 7 ഹെല്‍പ്പ് ലൈന്‍, ദിശ 0471 2552056 അല്ലെങ്കില്‍ 1056 ടോള്‍ ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.