കലവ; രുചിയുടെ കലവറ

കലവ; രുചിയുടെ കലവറ

Wednesday October 26, 2016,

2 min Read

ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍ മത്സ്യമായ കലവയുടെ (കടല്‍ കറൂപ്പ്) വിത്തുല്‍പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ, രാജ്യത്ത് സമുദ്രകൃഷിയില്‍ വന്‍മുന്നേറ്റത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ്, ഗള്‍ഫ് നാടുകളില്‍ ആമൂര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന കലവയുടെ വിത്തുല്‍പാദനം വന്‍തോതില്‍ വിജയകരമായി നടത്തുന്നത്. 

image


സിഎംഎഫ്ആര്‍ഐ യുടെ വിശാഖപട്ടണത്തുള്ള റീജണല്‍ സെന്ററിലാണ് വിത്തുല്‍പാദനം നടത്തിയത്. വിദേശ നാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് കലവ. എന്നാല്‍ ആവശ്യമായ തോതില്‍ കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ കൃഷി ഇന്ത്യയില്‍ നന്നേ കുറവായിരുന്നു. ഗള്‍ഫ് നാടുകളിടക്കം ഏറെ പ്രിയപ്പെട്ട ഈ മത്സ്യം വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, തായ്‌വാന്‍, ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നാണ് കയറ്റുമതി നടത്തുന്നത്. കലവയുടെ വിത്തുല്‍പാദനം വിജയകരമായതോടെ ഇന്ത്യയില്‍ ഇവ വന്‍തോതില്‍ കൃഷിചെയ്ത് ഉല്‍പാദിക്കാനാകും. കടല്‍ കൂടുകൃഷിലൂടെ ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കയറ്റുമതി നടത്തുന്നതിന് രാജ്യത്തെ മത്സ്യകര്‍ഷകര്‍ക്ക് മികച്ച അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായാണ് മികച്ച അതിജീവന നിരക്കോടെ കലവയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായത്. 2014ല്‍ നടത്തിയ ശ്രമത്തില്‍ അതിജീവന നിരക്ക് വളരെ കുറവായിരുന്നു. സിഎംഎഫ്ആര്‍ഐയുടെ വിശാഖപട്ടണം റീജണല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ ശുഭദീപ് ഘോഷിന്റെ നേതൃത്വത്തിലാണ് വിത്തുല്‍പാദനം നടത്തിയത്. ആഗോള തലത്തില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്‍ കലവ മത്സ്യം ഉല്‍പാദിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) നിര്‍ദ്ദേശമുണ്ട്. ഇവയുടെ വിത്തുല്‍പാദനം വിജയകരമായതോടെ, എഫ് എ ഒയുടെ നിര്‍ദ്ദേശമനുസരിച്ച് ഈ മത്സ്യത്തിന്റെ വിത്തുല്‍പാദനം ഇന്ത്യയിലും വര്‍ധിക്കും.. ഏത് സാഹചര്യത്തിലും വളരാന്‍ കഴിയുന്നതിനാലും സ്വാദുള്ള മാംസമുള്ളതിനാലും ഇവയുടെ കൃഷിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടലില്‍ നിന്ന് ലഭിക്കുന്ന കലവ മത്സ്യത്തിന് കിലോയ്ക്ക് 400 മുതല്‍ 450 വരെ ലഭിക്കുമ്പോള്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന കലവ മത്സ്യത്തിന് വിദേശ വിപണിയില്‍ ഇവയുടെ മൂന്നും നാലും മടങ്ങാണ് വില. ഈ മത്സ്യത്തിന്റെ സമുദ്രകൃഷിയുടെ ഉയര്‍ന്ന സാധ്യതയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Share on
    close