സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അപലപനീയം: മന്ത്രി കെകെ. ശൈലജ ടീച്ചര്‍

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അപലപനീയം: മന്ത്രി കെകെ. ശൈലജ ടീച്ചര്‍

Thursday August 31, 2017,

1 min Read

പരിഷ്‌കൃത സംസ്ഥാനമായ കേരളത്തില്‍പോലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

image


അക്രമത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സലിംഗ്, വൈദ്യസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം, എന്നിവ ലഭ്യമാക്കുകയാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനോദ്ദേശ്യം. കേരളത്തില്‍ ആദ്യത്തെ സെന്റര്‍ തിരുവനന്തപുരത്താണ് സ്ഥാപിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, ജില്ലകളിലും മൂന്നു മാസത്തിനുള്ളില്‍ വണ്‍സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കും. സാമൂഹികനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മാനേജിംഗ് കമ്മിറ്റിയാണ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ചെമ്പകനഗറിലെ നിര്‍ഭയ ബില്‍ഡിങ്ങിലാണ് സെന്റര്‍. സ്ത്രീകള്‍ക്ക് നേരിട്ടോ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, വനിതാ ഹെല്‍പ്പ്‌ലൈനുകള്‍ മുഖേനയോ ഏതു സമയത്തും അഭയം തേടാവുന്ന സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: 0471 232 4699 ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സൈക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി.അനുപമ, സ്റ്റേറ്റ് ജന്‍ഡര്‍ അഡൈ്വസര്‍ ഡോ. ആനന്ദി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് വി. ഡിക്രൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.