ഇ-സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ഇ-സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Thursday June 01, 2017,

1 min Read

രജിസ്‌ട്രേഷന്‍ വകുപ്പിനെ സുശക്തവും അഴിമതിരഹിതവുമായ വകുപ്പാക്കി മാറ്റാന്‍ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആധാര രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംമസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം സൗകര്യങ്ങള്‍ ഒന്നിച്ച് എല്ലാവര്‍ക്കും നല്‍കുന്ന സംവിധാനമാണ് ഇ- സ്റ്റാമ്പിംഗ്. ഇതു നടപ്പിലാവുന്നതോടെ വ്യാജ മുദ്രപ്പത്രങ്ങളുടെ സാധ്യത പൂര്‍ണമായും ഇല്ലാതാവും. 28 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കി കുറ്റമറ്റതാണെന്നു ബോധ്യപ്പെട്ട ശേഷമാണ് ഇ- സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നത്. 

image


എത്ര വലിയ വിലയുടെയും മുദ്രപത്രം ഒന്നായി ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്. വര്‍ഷത്തില്‍ ഒരുകോടിയോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ വകുപ്പിനെ സമീപിക്കുന്നുണ്ട്. സര്‍ക്കാരാഫീസുകള്‍ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ വരുന്നത് ഏതെങ്കിലും ഔദാര്യം നേടാന്‍ അല്ല അവരുടെ അവകാശത്തിനായി വരുന്നതാണ് എന്ന വിചാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ഒരുകോടി രൂപയുടെ അഴിമതി ആരെങ്കിലും വെളിപ്പെടുത്തിയാല്‍ അയാള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍ ട്രഷറി വകുപ്പുകളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഇ-സ്റ്റാംപ് മുഖ്യമന്ത്രിയില്‍നിന്നും കല്ലറ ജൂമാ മന്‍സിലില്‍ നസീറാ ബീവി ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി രജിസ്‌ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ജന സൗഹൃദപരമാക്കി എന്ന് അധ്യക്ഷത വഹിച്ച രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഒരുലക്ഷത്തില്‍ താഴെയുള്ള എല്ലാ സ്റ്റാംപുകളും വെണ്ടര്‍മാര്‍ക്ക് തുടര്‍ന്നും വില്പന നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രിക്ക് വകുപ്പ് മന്ത്രി ജി സുധാകരന്‍ സമ്മാനിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രക്ഷാധികാരിയും എംഎല്‍എയുമായ അഡ്വ. ബി. സത്യന്‍, സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ടി. മോഹന്‍ദാസ്, ബി.എസ്.എന്‍.എല്‍ (ഇബി)ജനറല്‍ മനേജര്‍ കെ.ജി. ഇന്ദുകലാധരന്‍ എന്നിവര്‍ സംബന്ധിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ. ഗോപാലകൃഷ്ണന്‍ കൃതജ്ഞത പറഞ്ഞു.