ജെ എന്‍ യു വിഷയത്തില്‍ അഭിപ്രായം പങ്കുവച്ച് അഷുതോഷ്
Tuesday February 23, 2016,
4 min Read
1948 സെപ്റ്റംബര്‍ 11 ന് അന്നത്തെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന വല്ലഭായ് പട്ടേല്‍ ആര്‍എസ്എസ് മേധാവി ഗുരുജി ഗോള്‍വര്‍ക്കറിന് നീണ്ട ഒരു കത്തെഴുതി. മഹാത്മ ഗാന്ധി കൊല്ലപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ ആര്‍എസ്എസിന് നിരോധനമേര്‍പ്പെടുത്തി എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ആര്‍എസ്എസിനേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗോള്‍വര്‍ക്കര്‍ പട്ടേലിന് മറുപടി കത്തെഴുതി. ആര്‍എസ്എസ് ഹിന്ദുക്കള്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന വസ്തുത ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ പലരും അതംഗീകരിക്കാന്‍ മടിക്കുന്നു. മുസ്!ലിമുകളോട് പ്രതികാരം ചെയ്യാന്‍ ഒരേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ രംഗത്തെത്തുമ്പോഴാണ് പ്രശ്‌നമുദിക്കുന്നത്. ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. പാവപ്പെട്ടവരെയും സഹായിക്കാനാരുമില്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നത് സഹിക്കാനാവില്ലെന്നും പട്ടേല്‍ മറുപടി കത്തെഴുതി.
അരക്ഷിതാവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കുന്നതിലും വര്‍ഗീയത നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തുന്നതിലും പട്ടേല്‍ ആര്‍എസ്എസിനെ കത്തിലൂടെ കുറ്റപ്പെടുത്തി. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ വേണ്ടി എന്തിനാണ് സമൂഹത്തില്‍ വിദ്വേഷം പരത്തുന്നതെന്നും അദ്ദേഹം കത്തിലൂടെ ചോദിച്ചു. ഈ വിദ്വേഷത്തിന്റെ തിരമാലകള്‍ രാജ്യത്ത് അലയടിച്ചതുമൂലമാണ് രാഷ്ട്രപിതാവിനെ ഈ രാജ്യത്തിനു നഷ്ടമായത്. മഹാത്മ ഗാന്ധി കൊല്ലപ്പെട്ടു. അതിനാല്‍ ആര്‍എസ്എസിനെ നിരോദിക്കാന്‍ ആജ്ഞ കൊടുത്തുവെന്നും അദ്ദേഹം കത്തിലെഴുതി.
അതേ പട്ടേല്‍ തന്നെ ആര്‍എസ്എസിനെ പിന്നീട് കുറ്റവിമുക്തരാക്കി. ഇന്നു മോദി സര്‍ക്കാരാണ് അവരുടെ കാണപ്പെട്ട ദൈവം. പട്ടേല്‍ ഒരു കോണ്‍ഗ്രസുകാരനാണ്. മഹാത്മ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൂട്ടുകാരനായിരുന്നു. നെഹ്‌റുവിനെയും പട്ടേലിനെയും തമ്മിലടിപ്പിക്കാന്‍ ആര്‍എസ്എസ് ഒരുപാ്ട് ശ്രമിച്ചിട്ടുണ്ട്. നെഹ്‌റുവിനു പകരം പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുമായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം നടത്തി. ഇവരിലാരാണ് കൂടുതല്‍ കരുത്തരെന്നു ചരിത്രം അതിന്റേതായ വഴിയില്‍ വിലയിരുത്തട്ടെ. എന്നാല്‍ ആര്‍എസ്എസിനും അവരുടെ അനുയായികള്‍ക്കും ചരിത്രം ഒരിക്കലും മാപ്പു കൊടുക്കില്ല.
പട്ടേല്‍ തന്റെ കത്തിലെഴുതിയ അതേ അവസ്ഥ ഇന്നു വീണ്ടും രൂപം കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസങ്ങളിലായി ദേശസ്‌നേഹത്തിന്റെ പേരില്‍ പുതിയൊരു ചര്‍ച്ച ഉരുത്തിരിഞ്ഞിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്!റു യൂണിവേഴ്‌സിറ്റിയിലെ (ജെഎന്‍യു) ഏതാനും വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും അതിനെത്തുടര്‍ന്നുണ്ടായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിന്റ് കനയ്യ കുമാറിന്റെ അറസ്റ്റുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ജെഎന്‍യു തീവ്രവാദികളുടെ ഒളിത്താവളമാണെന്നും സര്‍വകലാശാല അടച്ചുപൂട്ടണമെന്നുമാണ് ഒന്നാമത്തേത്. ആരെങ്കിലും ജെഎന്‍യുവിനെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുകയാണെങ്കില്‍ മറ്റെല്ലാ സര്‍വകലാശാലകളും ഇതേ തരത്തിലുള്ളവയാണെന്നാണ് രണ്ടാമത്തേത്.
ജെഎന്‍യുവിലെ പൂര്‍വകാല വിദ്യാര്‍ഥിയാണ് ഞാനും. ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളില്‍ വച്ചും ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൊതുചര്‍ച്ചകളിലൂടെ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും ജെഎന്‍യു മുന്‍പന്തിയിലാണ്. എല്ലാവര്‍ക്കും അവരവരുടെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഇടം ജെഎന്‍യുവിലുണ്ട്. ഇതോടൊപ്പം തന്നെ ദേശീയവാദികള്‍ക്കും സമൂല പരിഷ്‌കരണ വാദികള്‍ക്കും ഇടമുണ്ട് എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. തെക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേറെ മാതൃരാജ്യം വേണമെന്നാവശ്യപ്പെടുന്നവരും ചില കശ്മീരി വാദികളും നക്‌സലുകളും ജെഎന്‍യുവില്‍ വസിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ക്യാംപസിനകത്തെ വിഷയങ്ങള്‍ മുന്‍പൊരിക്കലും ഈ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല എന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും എനിക്ക് പറയാനുള്ളത്.
ജെഎന്‍യുവിന്റെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ശ്രമം എന്തുകൊണ്ടുണ്ടായി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഗോള്‍വര്‍ക്കര്‍ തന്റെ പുസ്തകമായ ദ് ബെ!ഞ്ച് ഓഫ് തോട്ട് എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ വായനക്കാര്‍ക്കായി ഞാന്‍ പങ്കുവയ്ക്കുകയാണ്. ഇന്ത്യയ്ക്ക് മൂന്നു ശത്രുക്കളാണുള്ളത് മുസ്!ലിമുകള്‍, ക്രിസ്ത്യാനികള്‍, മാര്‍ക്‌സിസ്റ്റുകള്‍. ജെഎന്‍യു ഒരിക്കലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വെറുപ്പോടെ കണ്ടിട്ടില്ല. എന്നാല്‍ ഹിന്ദു പുരോഗമന വാദികളുടെ കണ്ണില്‍ എപ്പോഴും തങ്ങള്‍ എതിര്‍ക്കുന്നവയ്ക്ക് ജെഎന്‍യു കൂട്ടുനില്‍ക്കുകയാണെന്നാണ് തോന്നിയിട്ടുള്ളത്. ജെഎന്‍യുവില്‍ ഉയരുന്ന ഓരോ മുദ്രാവാക്യങ്ങളും ഈ ശക്തികള്‍ക്ക് സര്‍വകലാശാലയെ താറടിച്ചു കാണിക്കാന്‍ ലഭിക്കുന്ന അവസരമാണ്. എന്നാല്‍ ഈ ശക്തികള്‍ ഒരു കാര്യം മനസ്സിലാക്കണം. ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അവയെ തകര്‍ക്കാന്‍ ഒരു മിനിറ്റ് മാത്രം മതി. ലോക അക്കാദമിക സ്ഥാപനങ്ങള്‍ക്കിടയില്‍ ഉന്നത സ്ഥാനമാണ് ജെഎന്‍യുവിനുള്ളത്. ഈ സര്‍വകലാശാലയെ കളങ്കപ്പെടുത്താനുള്ള ഏതൊരു ശ്രമമവും രാജ്യത്തിന്റെ പേരിനെയാണ് ദോഷകരമായി ബാധിക്കുക.
ജെഎന്‍യുവിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്ന അഭിഭാഷകര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തുമോ എന്നതാണ് മറ്റൊരു വലിയ ചോദ്യം. കനയ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. എന്നാല്‍ ഇതു തെളിയിക്കാനാവശ്യമായ ഒരു തെളിവും പൊലീസ് ഈ ദിവസം വരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഒരു വില്ലന്റെ പരിവേഷമാണ് കനയ്യ കുമാറിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഈ വിഷയം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. കോടതി മുറിയുടെ പുറത്തു വച്ചാണ് കനയ്യയ്ക്ക് മര്‍ദ്ദനമേറ്റത്. കനയ്യയുടെ ജീവനു തന്നെ ഭീഷണി നിലനില്‍ക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിയമത്തിനുവേണ്ടി പോരാടേണ്ട അഭിഭാഷകര്‍ കോടതിക്കു മുറിക്കു പുറത്തുവച്ചു അടിപിടി കൂടുന്നു. വിചാരണ കൂടാതെ കനയ്യയെ ശിക്ഷിക്കണമെന്നു അവര്‍ സ്വയം തീരുമാനിക്കുന്നു. നിയമം അവര്‍തന്നെ കൈയ്യിലെടുക്കുന്നു. അക്രമങ്ങള്‍
അഴിച്ചു വിടുകയും അവരുടെ ആശയങ്ങള്‍ക്ക് വിപരീതമായി ചിന്തിക്കുന്ന എല്ലാവരെയും ആക്രമിക്കുകയും ചെയ്യുന്നു. അത് മാധ്യമപ്രവര്‍ത്തകരാകട്ടെ, സുപ്രീംകോടതി നിയോഗിച്ച സമിതി അംഗങ്ങളാകട്ടെ, എല്ലാവരെയും ആക്രമിക്കുന്നു.
പൊലീസ് എല്ലാം മിണ്ടാതെ നോക്കി കണ്ടു നില്‍ക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ അവഗണിച്ചും തെമ്മാടികളായ അഭിഭാഷകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുക്കുന്നു. അവരെ തടയാന്‍ പൊലീസ് തയാറാവുന്നില്ല. ഇക്കാര്യം ഞാനെഴുതുമ്പോഴും ഈ അഭിഭാഷകര്‍ സ്വതന്ത്രമായി ചുറ്റി നടക്കുന്നു.
ചില ടെലിവിഷന്‍ ചാനലുകളുടെ ഈ വിഷയത്തിലെ സമീപനവും തികച്ചും അപലപനീയമാണ്. തെമ്മാടികളായ അഭിഭാഷകരെപ്പോലെയാണ് ചില പത്രാധിപന്മാരും അവതാരകരും പെരുമാറുന്നത്. കനയ്യയെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതിന് അവര്‍ കനയ്യയുെട പ്രസംഗത്തിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു. എന്നാല്‍ മറ്റു ചില ചാനലുകള്‍ ഇതു വ്യാജമാണെന്നു തെളിയിച്ചു. വ്യാജ വിഡിയോകള്‍ പ്രചരിപ്പിച്ച ചാനലുകള്‍ അതില്‍ ഒരു ക്ഷമാപണം പോലും നടത്തിയില്ല. ഇതവരുടെ കൃത്യവിലോപമാണ് കാട്ടിത്തരുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവരും കൂട്ടുനില്‍ക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ഇതുമൂലം വിശ്വസിക്കേണ്ടി വരുന്നു.
ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ ചില നിയമ വ്യവസ്ഥകളുണ്ട്. ജെഎന്‍യുവില്‍ ആരെങ്കിലും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ടെങ്കിലോ, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടിയെടു്കകണം. അവരെ അറസ്റ്റ് ചെയ്ത് കോടതിക്കു മുന്‍പില്‍ ഹാജരാക്കണം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അന്തരീക്ഷം രാജ്യത്തുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അഭിഭാഷകര്‍ ഒരിക്കലും ജഡ്ജികളല്ല. അവര്‍ക്ക് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ല. ഒരു എംഎല്‍എയ്ക്ക് ഒരിക്കലും ഒരു പ്രവര്‍ത്തകനെ തല്ലാന്‍ അധികാരമില്ല. പൊലീസ് ഒരിക്കലും നിഷ്‌ക്രിയരാകരുത്. അവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും വ്യതിചലിക്കരുത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കരുത്, സുപ്രീംകോടതിയെ വെല്ലുവിളിക്കരുത്. ഇതൊക്കെ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭാവി എങ്ങനെയായിരിക്കുമെന്നു ഒരാള്‍ക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയും.
ഇത്തരമൊരു പ്രവണതയെക്കുറിച്ചാണ് ഗോള്‍വര്‍ക്കറിന് എഴുതിയ പ്രശസ്തമായ കത്തില്‍ പട്ടേല്‍ പ്രതിപാദിച്ചത്. വിദ്വേഷം വളരെ പെട്ടെന്നു തന്നെ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒരിക്കലും മറക്കില്ല. ഈ വിദ്വേഷമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഇത്തരത്തിലൊരു ദുരന്തം ഇനി നമുക്ക് താങ്ങാനാവില്ല. ഈ വിദ്വേഷം യുദ്ധക്കൊതിയന്മാര്‍ എത്രയും പെട്ടെന്ന് നിര്‍ത്തണം. ഇതാര്‍ക്കും തന്നെ നല്ലതല്ല.
അനുബന്ധ സ്‌റ്റോറികള്‍
1. മാറ്റം ആവശ്യപ്പെടുന്ന രാഷ്ട്രീയ ഭാഷ: അഷുതോഷ്