സിനിമ ദാഹിക്കുന്ന ഐ എഫ് എഫ് കെയുടെ സ്വന്തം വേഴാമ്പലുകള്‍
Friday December 11, 2015,
2 min Read
ഇവരില്‍ സിനിമാക്കാരും അല്ലാത്തവരുമുണ്ട്. എന്നാല്‍ ഒരു കാര്യം ഇവരെ ഒന്നിപ്പിക്കുന്നു. ഇവരെല്ലാം സിനിമയെ നെഞ്ചേറ്റുന്നവരാണ്. സിനിമയാണ് ഇവരുടെ ഭക്തി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടതുറക്കുന്ന ഐ എഫ് എഫ് കെയിലേക്ക് വ്രതമെടുത്ത് എത്തുന്നവരാണ് ഈ ചലച്ചിത്രമേളയെ ഒരു ഉത്സവമാക്കി മാറ്റുന്നത്. നല്ല സിനിമകളാണ് അവരെ വര്‍ഷാവര്‍ഷം ഒരുമിപ്പിക്കുന്നത്. ഐ എഫ് എഫ് കെയില്‍ വര്‍ഷങ്ങളായെത്തുന്ന ചില ഡെലിഗേറ്റുകളുടെ സൗഹൃദത്തിനും മേളയ്‌ക്കൊപ്പം ഇത്തവണ ഇരുപത് തികയുന്നു. ഒരു അനുഷ്ഠാനം പോലെ മേളയ്‌ക്കെത്തുന്ന ഇവരാണ് ഐ എഫ് എഫ് കെയുടെ യഥാര്‍ഥ അംബാസിഡര്‍മാര്‍.
ഡിസംബറില്‍ ലോകത്തിന്റെ അങ്ങിങ്ങു കോണുകളില്‍നിന്ന് ഇവര്‍ തിരുവനന്തപുരത്തെത്തും. നല്ല സിനിമ കാണാന്‍വേണ്ടി മാത്രമല്ല, സൗഹൃദം പുതുക്കാനും കൂടി. ഇവരെ സംബന്ധിച്ചിടത്തോളം ഓരോ മേളയും ഉത്സവത്തിന്റെ പ്രതീതിയാണ് നല്‍കുന്നത്. 1994 മുതല്‍ 2015 വരെയുള്ള ഇരുപതു ഐ.എഫ്.എഫ്.കെകളിലും മുടങ്ങാതെ എത്തുന്ന സുഹൃത്തുക്കളുണ്ട്. ഇത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നത് സത്യം. പക്ഷേ സൗഹൃദം ആ ഇഷ്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷം തോറും പത്തുദിനങ്ങളില്‍മാത്രം ഒതുങ്ങുന്ന സൗഹൃദം.
പ്രദര്‍ശനവേദികളിലും പരിസരങ്ങളിലുമായാണ് ഇവര്‍ സന്ധിക്കുന്നത്. ഇടവേളകളിലെ ചായസല്‍ക്കാരങ്ങളിലും വൈകുന്നേരത്തെ വിശ്രമകൂട്ടായ്മകളിലും ഇവര്‍ പരിചയം പുതുക്കുന്നു.
ഇറ്റലിക്കാരിയായ ജോര്‍ജിയ അറുപത്തെട്ടാം വയസിലും ഐ.എഫ്.എഫ്.കെയുടെ പ്രതിനിധിയാണ്. തിരുവനന്തപുരത്ത് ഗവേഷക ആയിരുന്നപ്പോള്‍ 1997ല്‍ തുടങ്ങിയ ശീലമാണിത്. നാട്ടിലേക്ക് മടങ്ങിയിട്ടും ഐ.എഫ്എഫ്.കെയെ മറന്നില്ല. ലോകത്തെവിടെയാണെങ്കിലും ഡിസംബറില്‍ തിരുവനന്തപുരത്തെത്തും. അവസാന ശ്വാസം വരെ അതുതുടരുമെന്ന് ജോര്‍ജിയ ഉറപ്പുതരുന്നു.
ചെന്നൈ സ്വദേശികളായ റീനവിനേഷ് റാം ദമ്പതികള്‍ക്ക് ഓരോ ഐഎഫ്എഫ്‌കെയും ഉല്ലാസ ലഹരിയാണ്. ശക്തമായ മഴക്കെടുതിയിലും അവര്‍ ചലചിത്രോത്സവം മറന്നില്ല. കാരണം ഐഎഫ്എഫ്‌കെ ദിനങ്ങള്‍ ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യും. ദിവസവും മൂന്നു സിനിമ എന്നതാണ് ഇവരുടെ ലക്ഷ്യം.
തിരുവനന്തപുരം സ്വദേശിനി പ്രമീളയും കുടുംബവും 1994 ഡിസംബറില്‍ കോഴിക്കോട് നടന്ന ആദ്യ ചലചിത്രോത്സവം മുതല്‍ ഇരുപത് ഐഎഫ്എഫ്‌കെ കളിലായി അഞ്ഞൂറോളം സിനിമകള്‍ കണ്ടു കഴിഞ്ഞു. ദിവസേന നാല് ഷോകള്‍ വരെ കാണാറുണ്ട്. ഐഎഫ്എഫ്‌കെയുടെ ആദ്യനാളുകളില്‍ അഞ്ചു സിനിമ വരെ താനും ഭര്‍ത്താവും കാണാറുണ്ടെന്ന് പ്രമീള പറഞ്ഞു. ഇപ്പോള്‍ അതിനുള്ള ആരോഗ്യമില്ലെന്നാണ് അവര്‍ പറയുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ റിട്ട. ഇംഗ്ലീഷ് അധ്യാപകന്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍ 11 കൊല്ലമായി ഐ.എഫ്.എഫ്.കെയ്ക്ക് ഒപ്പമുണ്ട്. തനിക്ക് മേള ഒരു ആവേശമാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ മേള സിനിമകളുടെ സെലക്ഷന്റെ കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളെപ്പോലെ നിരവധി പേര്‍ ഐ.എഫ്.എഫ്.കെയെ അനുഷ്ഠാനം പോലെ കാണുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സൗഹൃദങ്ങളും ഐ.എഫ്.എഫ്.കെയില്‍ മാത്രമായി അവര്‍ പരിമിതപ്പെടുത്തുന്നു. സിനിമ ഒരു പൊതുഘടകമാണെന്നുമാത്രം.