ചപ്പാത്തിക്കു ശേഷം റെഡിമെയ്ഡ് ഷര്‍ട്ടുകളുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍

ചപ്പാത്തിക്കു ശേഷം റെഡിമെയ്ഡ് ഷര്‍ട്ടുകളുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍

Monday December 14, 2015,

2 min Read

ജയില്‍ ചപ്പാത്തിക്കുശേഷം പൂജപ്പുര ജയിലില്‍ നിന്നെത്തിയ റെഡിമെയ്ഡ് ഷര്‍ട്ടുകളും സൂപ്പര്‍ഹിറ്റ്. ജയില്‍ അന്തേവാസികള്‍ തുന്നിയ റെഡിമെയ്ഡ് കോട്ടണ്‍ ഷര്‍ട്ടുകള്‍ സംരക്ഷണ എന്ന ബ്രാന്‍ഡിലാണ് വിപണിയിലെത്തിച്ചത്. ഷര്‍ട്ടുകള്‍ തയ്ക്കുന്നതാനായി ജയിലില്‍ തന്നെയാണ് പ്രത്യേക തയ്യല്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ജയിലില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു നിര്‍മാണ യൂനിറ്റായ നെയ്ത്തുവിഭാഗമാണ് ഷര്‍ട്ടുകള്‍ തയ്ക്കുന്നതിനുള്ള കോട്ടണ്‍ തുണികള്‍ വിതരണം ചെയ്യുന്നത്.

image


ജയിലില്‍ നിന്ന് ലഭിക്കുന്ന മറ്റ് ഉല്‍പന്നങ്ങളെപ്പോലെ തന്നെ മികച്ച ഗുണനിലവാരമുള്ളതാണ് ഷര്‍ട്ടുകളും. ജയിലില്‍ തയ്യല്‍ കേന്ദ്രം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും ജയില്‍ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള യൂനിഫോം വസ്ത്രങ്ങള്‍ മാത്രമാണ് തുന്നിയിരുന്നത്. പിന്നീടാണ് റെഡിമെയ്ഡ് ഷര്‍ട്ട് വില്‍പന എന്ന തീരമാനം ജയില്‍ വകുപ്പെടുത്തത്. ജയിലിലെ മറ്റ് നിര്‍മാണ യൂനിറ്റുകളായ സോപ്പ്, കാര്‍പറ്റ്, നെയ്ത്, ആല എന്നിവയുടെ സമീപത്തുതന്നെയാണ് തയ്യല്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ ഘടിപ്പിച്ച 12 ആട്ടോമാറ്റിക് തയ്യല്‍ മെഷീനുകളാണ് ഇപ്പോള്‍ യൂനിറ്റിലുള്ളത്. ഇതിനു പുറമേ കട്ടിംഗിനായും ബട്ടന്‍ ഹോളിടുന്നതിനായും ബട്ടന്‍ ഘടിപ്പിക്കുന്നതിനായും ഓരോ മെഷീനുകള്‍ കൂടിയുണ്ട്. പരിശീലനം ലഭിച്ച 13 അന്തേവാസികളാണ് ഇപ്പോള്‍ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. വസ്ത്ര നിര്‍മാണ യൂനിറ്റിലുള്ള അന്തേവാസികള്‍ ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് 25,000 രൂപ നല്‍കാനും ജയില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി ലോണുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയും ഇപ്പോഴുണ്ട്. ജയിലിലെ നിര്‍മാണ യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന അന്തേവാസികളുടെ ദിവസ വേതനം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇപ്പോള്‍ അവരുടെ ദിവസ വേതനം 30 രൂപ മാത്രമാണ്.

image


നേരത്തെ ചപ്പാത്തി, കോഴിക്കറി, ത്രീ ഫോള്‍ഡ് കുടകള്‍ എന്നീ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി വിജയം കൊയ്തവരാണ് പൂജപ്പുരയിലെ തടവ് പുള്ളികള്‍. കഴിഞ്ഞ ഓണത്തിനാണ് വിലകുറഞ്ഞ ഷര്‍ട്ടുകള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചത്.

image


ഇരുപത് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഷര്‍ട്ട് നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിരിക്കുന്നത്. പതിനഞ്ചോളം ആധുനിക യന്ത്രങ്ങള്‍ ഇതിനായി ജയിലിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. വിപണിയില്‍ നിന്ന് 260 രൂപയാണ് ഒരു ഷര്‍ട്ടിന് ഈടാക്കുക. 'സാധാരണക്കാര്‍ക്ക് തുച്ഛമായ നിരക്കില്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം വസ്ത്രങ്ങളുടെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയും ഉണ്ടായിരിക്കില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.