അനറോള്‍ അബ്ദുള്‍ റസാഖ് - നീര ടാപ്പിങ്ങിലെ മാന്ത്രികന്‍

അനറോള്‍ അബ്ദുള്‍ റസാഖ് - നീര ടാപ്പിങ്ങിലെ മാന്ത്രികന്‍

Friday December 11, 2015,

1 min Read

കൈപ്പുഴ നാളികേരോത്പാദക കമ്പനിയുടെ കീഴില്‍ നീര ടാപ്പ് ചെയ്യുന്ന അനറോള്‍ അബ്ദുള്‍ റസാഖ് ഈ കഴിഞ്ഞ നവംബറില്‍ കമ്പനിയില്‍ നിന്നും കൈപ്പറ്റിയ വേതനം 54,500 രൂപയാണ്. നീര ടാപ്പിംഗ് മേഖലയിലെ റെക്കോര്‍ഡാണിത്. തെങ്ങു കയറ്റത്തിലോ, ടാപ്പിങ്ങിലോ, യാതൊരു മുന്‍പരിചയവും ഇല്ലാതെ നീര ടെക്‌നീഷ്യന്‍ ട്രെയിനിങ്ങിനു എത്തിയ അനറോള്‍ കൃത്യനിഷ്ഠമായ പരിശീലനത്തിലൂടെയും, നിരീക്ഷണത്തിലൂടെയും അര്‍പ്പണ ബോധത്തിലൂടേയുമാണ് ഈ നേട്ടത്തിലേക്ക് ഉയര്‍ന്നത്. ഇതിനു മുന്‍പുള്ള മാസങ്ങളില്‍ 44000 രൂപയോളം വരുമാനം ഇദ്ദേഹം നേടിയിരുന്നു.

image


ടാപ്പ് ചെയ്‌തെടുക്കുന്ന നീരയുടെ അളവിനു അനുസരിച്ചാണ് നീര ടെക്‌നീഷ്യന്റെ വേതനം നിശ്ചയിക്കുന്നത്. ലിറ്ററിനു നാല്‍പത് രൂപയാണ് കൈപ്പുഴ കമ്പനി നീര ടെക്‌നീഷ്യന്മാര്‍ക്കു നല്‍കുന്നത്. അനറോള്‍ ദിവസവും 45 ലിറ്ററോളം നീര ടാപ്പ് ചെയ്യുന്നു. ഇതിനായി ദിനവും അദ്ദേഹം കയറുന്ന തെങ്ങുകളുടെ എണ്ണം വെറും പത്ത് മാത്രം. അധികം നീര ഉത്പാദിപ്പിക്കുന്ന തെങ്ങുകളെ തിരഞ്ഞെടുത്ത്, ശാസ്ത്രീയമായി, ശുചിത്വത്തോടെ ടാപ്പ് ചെയ്യുന്നതാണ് അനറോളിന്റെ വിജയ രഹസ്യം.

കൊല്ലം കൈപ്പുഴ നാളികേരോല്‍പാദക കമ്പനിയുടെ കീഴില്‍ അസം കൂടാതെ ഛത്തീസ്ഗഢ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും നീര ടാപ്പ് ചെയ്യുന്നു. ജാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നാല്‍പതോളം പേര്‍ ഇപ്പോള്‍ നടക്കുന്ന നീര ടെക്‌നീഷ്യന്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നു. മുപ്പതോളം പേര്‍ അടങ്ങുന്ന അടുത്ത ബാച്ച് പരിശീലനത്തിനു ഒരുങ്ങി നില്‍ക്കുന്നു. പരിശീലനത്തിന് ശേഷം ഇവര്‍ കൈപ്പുഴ കമ്പനിയുടെ കീഴില്‍ തന്നെ ടാപ്പിംഗ് ആരംഭിക്കും.