കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Wednesday March 01, 2017,

2 min Read

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീര ചടങ്ങില്‍ 2015ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ദേശസേവനത്തിനായിരുന്നു മാധ്യമനടത്തിപ്പ്. അത് ബിസിനസായി ഇക്കാലത്ത് പൊതുവില്‍ മാറി. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ അവസ്ഥയില്‍ നിന്ന് ഇന്ന് തൊഴില്‍മേഖലയായി. 

image


എന്നാല്‍, ഇക്കാലത്തും പത്രപ്രവര്‍ത്തനത്തെ മഹനീയ സേവനരംഗമായി കരുതി ജീവിതം നീക്കിവെച്ച ഒട്ടേറെ പേരുണ്ട്. സ്വന്തം പ്രയത്‌നത്തിലൂടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരെ കണ്ടെത്തി ആദരിക്കാനാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നല്‍കുന്നത്. പത്രപ്രവര്‍ത്തകരുടെയും പത്രഉടമകളുടെയും താത്പര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകാതിരുന്നാലേ മാതൃകാപരമായ പത്രപ്രവര്‍ത്തനം സാധ്യമാകൂ. ഇന്ന് മാധ്യമരംഗത്തെ ചെറുഗ്രൂപ്പുകള്‍ പോലും അപ്രത്യക്ഷമാകുകയും വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമമേഖലയാകെ കൈയടക്കുകയുമാണ്. സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമപോലും ഇല്ലായ്മ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇത്തരം പ്രവണതയിലൂടെ ഉണ്ടാകുന്നത്. ഇതുപോലുള്ള അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം. കേരളത്തില്‍ നൂറിലേറെ വര്‍ഷം പാരമ്പര്യമുള്ള പത്രസ്ഥാപനങ്ങളുള്ളത് അഭിമാനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്‍േറയും തനത് സ്വഭാവങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധവെയ്ക്കണം. 

സമൂഹമാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലുള്ള ഇക്കാലത്തെ പത്രപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഏതു വാര്‍ത്തയും പ്രത്യേകിച്ച് എഡിറ്ററില്ലാതെ സെന്‍സേഷണലായി കൈകാര്യം ചെയ്യുന്ന നവമാധ്യമങ്ങളെ അതിജീവിച്ചാണ് മാധ്യമങ്ങള്‍ മുന്നോട്ടുപോകാന്‍. സമൂഹമാധ്യമങ്ങളെപ്പോലെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് പരിമിതിയുണ്ട്. ഉത്തരവാദിത്തത്തോടെ അത്തരമൊരു മല്‍സരത്തിന് മലയാള പത്രരംഗത്തെ പ്രാപ്തനാക്കിയ വ്യക്തിത്വമാണ് തോമസ് ജേക്കബിന്‍േറതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രശസ്തി പത്ര പാരായണം നടത്തി. ജഡ്ജിംഗ് കമ്മിറ്റിയംഗം ഡോ. ഡി. ബാബുപോള്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, കവി പ്രഭാവര്‍മ, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. 

തുടര്‍ന്ന് പുരസ്‌കാര ജേതാവ് തോമസ് ജേക്കബ് മറുപടിപ്രസംഗം നടത്തി. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരം തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നതായി അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്ത് ലഭിച്ച അറിവുകള്‍ കൂടുതല്‍ പേര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഷീലാ തോമസ് സ്വാഗതവും ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു. കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ തേജോമയ വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണയിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആറാമത് പുരസ്‌കാരമാണ് തോമസ് ജേക്കബിന് മുഖ്യമന്ത്രി സമ്മാനിച്ചത്. സജീവ പത്രപ്രവര്‍ത്തനത്തില്‍ 56 വര്‍ഷം തികയ്ക്കുന്ന തോമസ് ജേക്കബ് മലയാള മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. തുടര്‍ന്ന് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത്.

    Share on
    close