വായനാ വാരാചരണത്തിന് പി. എന്‍. പണിക്കരെക്കുറിച്ച് ഡോക്യുമെന്ററി
Tuesday June 27, 2017,
2 min Read
അക്ഷരങ്ങളിലേക്ക് തലമുറകളെ നയിക്കാന്‍ ജീവിതം മാറ്റിവച്ച പി. എന്‍. പണിക്കരെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച വായനയുടെ വളര്‍ത്തച്ഛന്‍ എന്ന ഡോക്യുമെന്ററി ദൂരദര്‍ശനില്‍ കാണാം. ഞായറാഴ്ച (ജൂണ്‍ 25) വൈകിട്ട് ഏഴു മണിക്കും തിങ്കള്‍ (ജൂണ്‍ 26) രാത്രി 10 നുമാണ് സംപ്രേഷണം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഐ. ആന്റ് പി. ആര്‍. ഡി. നിര്‍മ്മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം ശനിയാഴ്ച (ജൂണ്‍ 24) രാത്രി 7.30 ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും.
ഞായറാഴ്ച രാവിലെ 9 നാണ് പുന:സംപ്രേഷണം. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ വിശദമാക്കി വകുപ്പ് തന്നെ നിര്‍മ്മിക്കുന്ന പരിപാടിയായ നവകേരളം ശനിയാഴ്ച (24.06.2017) വൈകിട്ട് 5.30 നും ഞായറാഴ്ച രാവിലെ 8 മണിക്കും ദൂരദര്‍ശനില്‍ കാണാം. വകുപ്പ് തന്നെ നിര്‍മ്മിക്കുന്ന റേഡിയോ ഡോക്യുമെന്ററിയായ ജനപഥം ശനിയാഴ്ച (ജൂണ്‍ 24) രാത്രി 9.15ന് ആകാശവാണി പ്രക്ഷേപണം ചെയ്യും
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവും നേതാവുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഈ ദിനം മുതൽ ഒരാഴ്ചക്കാലം കേരളത്തിൽ ഔദ്യോഗികമായിത്തന്നെ വായനാവാരമായി ആചരിക്കുകയാണ്. സാഹിത്യ പഞ്ചാനൻ പി കെ നാരായണ പിള്ളയുടെ സ്മരണയിൽ അമ്പലപ്പുഴയിൽ നിലനിൽക്കുന്ന ഗ്രന്ഥശാലയിൽ പണിക്കർ സാറിന്റെ നേതൃത്വത്തിൽ 1941 മെയിൽ രജിസ്റ്റർ ചെയ്ത് ആരംഭിച്ച ഗ്രന്ഥശാലാ സംഘാടനം മുതൽ കേരള ഗ്രന്ഥശാലാസംഘം നേതൃത്വത്തിൽ നിന്നൊഴിയുന്നതുവരെ അദ്ദേഹം ഗ്രന്ഥശാലാരംഗത്തെ സംഘാടനവും പ്രവർത്തനവും തന്റെ ജന്മദൗത്യംപോലെ തുടർന്നു. അദ്ദേഹത്തിന്റെ മുൻകൈയിൽ സ്ഥാപിക്കപ്പെട്ട അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥാലയത്തിലാണ് ഗ്രന്ഥശാലാ സംഘത്തിന്റെ രൂപീകരണത്തിനായി ആദ്യയോഗം ചേർന്നത് എന്നതും ചരിത്രപരമായ സവിശേഷത തന്നെ. നിസ്വാർഥമായ സേവനവും ആത്മാർഥത തുളുമ്പുന്ന വാക്കുകളുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യവും ഏറ്റെടുത്ത ദൗത്യത്തോടുള്ള സമർപ്പണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദർശനം. ആദർശപരമായിത്തന്നെ ഖദർ വസ്ത്രമണിയുകയും ആ ആദർശം ജീവിതത്തിൽ പാലിക്കുകയും ചെയ്തു അദ്ദേഹം. വായിക്കുക എളുപ്പമാണ്. എന്നാൽ വായിപ്പിക്കുക ദുഷ്ക്കരമാണ്. പണിക്കർ സാർ ഏറ്റെടുത്ത ദൗത്യം വായിപ്പിക്കാനായിരുന്നു. സ്വയമറിയാനും സമൂഹത്തെ അറിയാനുമുള്ള വഴിയായിട്ടാണ് വായനയെ ചിന്തകന്മാരെല്ലാം കണ്ടത്. ആ വഴിയേതന്നെയാണ് അദ്ദേഹവും പോയത്. അങ്ങനെയാണ് ദർശനചാരുതയുള്ള ‘വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന സൂക്തത്തിലദ്ദേഹമെത്തിച്ചേർന്നതും അതിന്റെ വക്താവായതും.