മാറുന്ന നിലപാടുകള്‍; മാറുന്ന മാധ്യമലോകം

മാറുന്ന നിലപാടുകള്‍; മാറുന്ന മാധ്യമലോകം

Saturday October 22, 2016,

2 min Read

മാധ്യമങ്ങള്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. സാധാരണ ജനങ്ങളുടെ ജിഹ്വയെന്ന സങ്കല്‍പ്പത്തിന് ഇടര്‍ച്ച വന്നിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നു വരുന്ന ഇന്നത്തെ മാധ്യമരംഗത്തെ വിലയിരുത്തുകയാണ് ആം ആദ്മി നേതാവ് അഷുതോഷ്. 

image


സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ശേഷം ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും വലിയ കറുത്ത അദ്ധ്യായമെന്ന് വിശേഷിപ്പിക്കാവുന്നതാണ് അടിയന്തരാവസ്ഥാ കാലഘട്ടം .രാജ്യ സുരക്ഷയുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തെ തങ്ങളുടെ കരവലയത്തിനുള്ളില്‍ ബന്ധിക്കാനും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഈ കാട്ടാള ഭരണത്തെ എതിര്‍ത്ത പ്രതിപക്ഷ നേതാക്കന്മാരെയൊക്കെ ജയിലില്‍ അടച്ചു.ജനതാ പാര്‍ട്ടിയുടെ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 34988 പേര്‍ കര്‍ക്കശമായ MISA, Maintenance of Indian Securtiy Act യുടെ പേരിലും 75818 പേര്‍ Defence of India Act ന്റെ പേരിലും ജയിലില്‍ അടക്കപ്പെട്ടു.

അടിയന്തരാവസ്ഥ കാലത്ത് പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടുന്നതിനോടൊപ്പം മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനും ഭരണപക്ഷത്തിന് കഴിഞ്ഞു. പ്രതിപക്ഷം ഉറക്കം നടിച്ചിരുന്നപ്പോള്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ കൂടി ഏറ്റെടുത്ത് നടത്തേണ്ടിയിരുന്ന മാധ്യമങ്ങളെയും തളയ്ക്കാന്‍ കഴിഞ്ഞു എന്നത് ദുഃഖകരമായ സത്യമാണ്. അന്നത്തെ Information and Broadcasting Minister ആയിരുന്ന L. K. അദ്വാനിയുടെ മാധ്യമങ്ങളോട് ഒന്ന് വളയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴഞ്ഞു എന്ന പ്രസ്താവന മാധ്യമങ്ങളെ ഒന്നിരുത്തി ചിന്തിപ്പിച്ചിട്ടുണ്ടാകാം.എന്നാല്‍ ഇന്നത്തെ മാധ്യമങ്ങളെ കാണുമ്പോഴും അദ്വാനിയുടെ ഈ വാക്കുകള്‍ ഓര്‍മ്മ വരുന്നു. ഇന്ന് മൗലിക അവകാശങ്ങള്‍ തടസപ്പെടുത്തിയിട്ടോ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിച്ചിട്ടോ പ്രതിപക്ഷത്തെ തുറുങ്കിലടച്ചിട്ടുമില്ല എന്ന് ഓര്‍ക്കണം.ഇത്രയും അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങള്‍ ഇന്നും വാര്‍ത്തകള്‍ കുഴിച്ചിടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ന് ലോകമെന്നത് ഒരു തുറന്ന പുസ്തകമാണ്. വിവരങ്ങളുടെ വ്യാപനം ദ്രുതഗതിയിലാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരാണ് ഇന്ന് മാത്രമല്ല എല്ലാവര്‍ക്കും റിപ്പോര്‍ട്ടറാകാനുള്ള അവസരവുമുണ്ട്. ഇന്ന് 800 ല്‍പരം ചാനലുകളും അതിലേറെ പത്രങ്ങളുമുള്ള ഇന്ത്യയില്‍ 1975 ല്‍ TV പോലും ഉണ്ടായിരുന്നില്ല. ദേശീയ പത്രങ്ങള്‍ ചുരുക്കമായിരുന്നു എന്നാല്‍ എല്ലാ മുക്കിലും മൂലയിലും ഈ മാധ്യമത്തിനിന്ന് സ്വാധീനമുണ്ട്. ദൈനിക് ഭാസ്‌കര്‍ പോലുള്ള ദേശീയ പത്രം അമ്പതോളം edition വരെ എത്തി നില്‍ക്കുന്നത് അതിന് ഉദാഹരണമാണ്.

പൊതു മാധ്യമം അഥവാ സോഷ്യല്‍ മീഡിയയുടെ ആധിപത്യം മറ്റ് മാധ്യമങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും ഭീഷണിയായി വളര്‍ന്നുവെന്നതില്‍ സംശയമില്ല.സാങ്കേതിക വിദ്യയുടെ കടന്നുവരവും സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റവും പണ്ട് എഡിറ്ററിന്റെ കൈകളിലൂടെ മാത്രം വന്നിരുന്ന വാര്‍ത്തയെ വേറൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്.നിയന്ത്രണമോ നിബന്ധനയോ കൂടാതെ വരുന്ന ഈ വാര്‍ത്താ മാധ്യമം press എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന മറ്റു മാധ്യമങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് എന്നതില്‍ തര്‍ക്കമില്ല.മാറ്റത്തിന്റെ വക്കിലൂടെ കടന്നു പോവുകയാണ് ഇന്ന് ടി വി ജേര്‍ണലിസം. വാര്‍ത്തകള്‍ നിഷ്പക്ഷമാകണമെന്ന ആശയത്തെ പിന്നിലാക്കി വാര്‍ത്തയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടിന് ഇന്ന് കൂടുതല്‍ പ്രസക്തി നല്‍കുന്നു.

TRP യില്‍ ഒന്നാമതെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ വാര്‍ത്ത വാസ്തവമാണോ എന്ന പുന:പരിശോധന നടത്തണമെന്നുള്ള പാഠം വിസ്മരിക്കപ്പെടുന്നു. വാര്‍ത്തകള്‍ ഇന്ന് നൈമിഷികമാണ്. ഓരോ നിമിഷവും പുതിയ വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്ന വിഷയങ്ങള്‍ നിരന്തരം കാണിക്കുക വഴി മിക്കപ്പോഴും വാര്‍ത്തയുടെ യഥാര്‍ത്ഥ രൂപം നഷ്ടമാവുകയും ചെയ്യുന്നു.

വ്യത്യസ്ത അഭിപ്രായപ്രകടനത്തെ രാഷ്ട്ര വിരുദ്ധമായി കരുതപ്പെടുന്നു.ഗൗരവകരവും യുക്തി പ്രധാനമായ ആശയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഇതൊരു വിലങ്ങ് തടിയാകുന്നു .ഇന്ന്് ടിവി സ്റ്റുഡിയോ യുദ്ധക്കളമായി മാറുന്നു എല്ലാവരും തങ്ങളുടെ ദേശ സ്‌നേഹം തെളിയിക്കാനുള്ള വ്യഗ്രതയിലാണ്.

ഒരു കാലഘട്ടമുണ്ടായിരുന്നു...അന്ന് പ്രധാനമന്ത്രിയെ ചോദ്യം ചെയ്തിട്ടു സ്വസ്ഥമായി ഉറങ്ങി അടുത്ത ദിവസം ഒരു ഭീതിയും കൂടാതെ ജോലിയില്‍ പ്രവേശിക്കാമായിരുന്നു. അത്തരം ഉള്‍ക്കാമ്പും നട്ടെല്ലുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഭയമാണിന്ന്. മാധ്യമ പ്രവര്‍ത്തനം ഒരിക്കലും അപകടകരമല്ല. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ദൃശ്യമാധ്യമങ്ങള്‍ ഇന്ന് ഹനിക്കുന്നു എന്നത് വാസ്തവമാണ്. മൂല്യങ്ങളെക്കാള്‍ തങ്ങളുടെ കീശ നിറയ്ക്കുവാന്‍ വ്യഗ്രത കാട്ടുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുന്നുവെന്ന ആക്ഷേപമുയരുന്നു. നമ്മള്‍ ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് ഇതെല്ലാം എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്.