കണ്ടു പഠിക്കാം ഈ ഡോക്ടറെ; ഈ കൈത്താങ്ങ് ആയിരങ്ങള്‍ക്ക് പുതുജീവനാകുന്നു
Monday November 30, 2015,
2 min Read
സ്വകാര്യ പ്രാക്ടീസ് തേടിപ്പോകുന്ന ഡോക്ടര്‍മാരാണ് ഇക്കാലത്ത് എവരും. പണമുണ്ടാക്കുക എന്നതിലുപരി ഡോക്ടര്‍ എന്ന വാക്കിനോട് നീതി പുലര്‍ത്തുന്നവരും ചുരുക്കും. അത്തരക്കാരില്‍ നിന്ന് വ്യത്യസ്ഥനാണ് ഡോ അര്‍ബിന്ദ് സിംഗാള്‍. പണം ,ചികില്‍സയ്ക്ക് തടസമില്ലെന്ന് തെളിയിച്ചു കൊണ്ട് തന്റെ അടുത്തെത്തുന്ന എല്ലാ രോഗികളെയും പരിചരിച്ച് ഡോ അര്‍ബിന്ദര്‍ സിംഗാള്‍ മാതൃകയാകുന്നു. പീഡിയാട്രിക് യൂറോളജിയില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. സിംഗാള്‍ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ നിമിത്തമായി. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആണ്‍കുട്ടികളുടെ ജീവിതത്തില്‍ വില്ലനാകുന്ന ഹൈപ്പോസ്പാഡിയാസ് എന്ന രോഗം പിടിപെട്ടവര്‍ക്കാണ് ഡോ.സിംഗാളിന്റെ കൈത്താങ്ങ്. ജനിതകപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ചെറിയ ആണ്‍കുട്ടികളില്‍ കണ്ടുവരുന്ന രോഗമാണ് ഹൈപ്പോസ്പാഡിയാസ്. ലൈംഗിക അവയവം വളഞ്ഞിരിക്കുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ പ്രത്യുല്‍പ്പാദനത്തെ തന്നെ ബാധിക്കും. ശസത്രക്രിയ മാത്രമാണ് ഇതിനുള്ള പ്രതിവിധി. എന്നാല്‍ ഇതു വളരെ ചിലവേറിയതുമാണ്. സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് താങ്ങാനാകാത്ത ശസ്ത്രക്രിയ നടത്താനാണ് ഡോ. സിംഗാളിന്റെ സഹായം.
ഹൈപ്പോസ്പാഡിയാക് ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് ഡോ. സിംഗാള്‍ തന്റെ അടുത്തെത്തുന്ന കുരുന്നു രോഗികള്‍ക്ക് സഹായമെത്തിച്ചത്. 2009ല്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ വഴി നിര്‍ധനരായ കുടുംബങ്ങള്‍ ശസ്ത്രക്രിയയ്ക്കുള്ള പണം സ്വരൂപിക്കാന്‍ ഡോക്ടര്‍ തന്നെ മുന്നിട്ടിറങ്ങി. എന്‍ജിഒ കളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതുകൂടാതെ ചികില്‍സയ്‌ക്കെത്തുന്ന സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് കഴിവിനനുസരിച്ച് മറ്റ് രോഗികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പും ഡോക്ടര്‍ ചോദിച്ചുവാങ്ങി. തങ്ങളുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മാതാപിതാക്കളെ സഹായിക്കാന്‍ അവരും സ്വമനസാല്‍ തയാറായതും ഡോക്ടറുടെ ഉദ്യമത്തിന് സഹായകരമാകുന്നുണ്ട്. ഡോ.സിംഗാള്‍, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവര്‍ ശേഖരിച്ച അഞ്ചു ലക്ഷം രൂപയില്‍ നിന്നാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സഹായമല്ല മറിച്ച് തന്റെ കടമയാണ് ഇതെന്ന് പറയുകയാണ് ഡോ. സിംഗാള്‍. നമുക്കായി കരുതല്‍ നല്‍കുന്ന സമൂഹത്തിന് തിരിച്ചും എന്തെങ്കിലും മടക്കി നല്‍കണമെന്ന് ചെറുപ്പം മുതല്‍ അച്ഛനില്‍ നിന്ന് കേട്ടു വളര്‍ന്നതാണ്. ഒരുപാട് കാര്യങ്ങളില്‍ സഹായം എത്തിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധിച്ചാല്‍ ആരെയെങ്കിലുമൊക്കെ ഉറപ്പായും സഹായിക്കാനാകും എന്ന അച്ഛന്റെ വാക്കുകളാണ് തന്റെ കരുത്തെന്ന് ഡോക്ടര്‍ സിംഗാള്‍ പറയുന്നു.
തന്റെ ജോലി തന്നെ സേവനമാക്കാനാണ് സിംഗാള്‍ തീരുമാനിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പീഡിയാട്രിക് സര്‍ജറിയില്‍ പരിശീലനം ചെയ്യുന്ന സമയത്താണ് സാമൂഹ്യസേവനം തന്റെ ജോലിയില്‍ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചതെന്ന ഡോ. സിംഗാള്‍ പറയുന്നു. ചികില്‍സയ്ക്ക് എത്തുന്ന കുഞ്ഞു രോഗികളുടെ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ സപ്പോര്‍ട്ടിനപ്പുറം ഒന്നും ലഭ്യമല്ല എന്ന് മനസിലാക്കി. പലരും കുഞ്ഞുങ്ങളുടെ രോഗത്തിനൊപ്പം മാനസികമായി തളര്‍ന്നുപോകുമായിരുന്നു. ഒട്ടുമിക്ക പേര്‍ക്കും സാമ്പത്തികമായിരുന്നു പ്രശ്‌നം. പലരെയും സര്‍ജറിക്ക് ശേഷം കൃത്യമായി ഫോളോഅപ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ തിരിച്ചറിവുകളാണ് തന്നെ മാറ്റി ചിന്തിപ്പിച്ചതെന്ന് ഡോ. സിംഗാള്‍ പറയുന്നു. ഇങ്ങനെ ചികില്‍സിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് അപ്പോഴെ തീരുമാനിച്ചു. 2005ല്‍ എയിംസ് വിട്ട ശേഷം ഒഹിയോയിലെ നാഷന്‍ വൈഡ് ചില്‍ഡ്രന്‍സ് ഹോസ്പ്പിറ്റലില്‍, പീഡിയാട്രിക് യൂറോളജിയില്‍ ഉന്നതപഠനത്തിന് ചേര്‍ന്നു. ഡോ വി ആര്‍ ജയന്തിയോടൊപ്പമുള്ള പരിശീലനം സര്‍ജറിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ പ്രാപ്തനാക്കി എന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം മുംബൈയില്‍ തിരിച്ചെത്തിയാണ് ഡോ. സിംഗാള്‍ കുരുന്നുകള്‍ക്ക് ആശ്വാസമായത്.
80 എന്‍ ജി ഒകളുടെ സഹകരണമാണ് ഹൈപ്പോസ്പാഡിയാക് ഫൗണ്ടേഷനുള്ളത്. ശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കുന്നതിനൊപ്പം രോഗംവരാനുള്ള സാധ്യതകളും ചെറുക്കേണ്ട മാര്‍ഗങ്ങളുംമൊക്കെ അടങ്ങിയ റിസര്‍ച്ചും നടത്തുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഫൗണ്ടേഷന്‍ മുന്‍കൈ എടുക്കുന്നു. രോഗികളുടെ വിവരങ്ങളും ചികില്‍സയുടെ പട്ടികയുമെല്ലാം കൃത്യമായി തയാറാക്കി ശസ്ത്രക്രിയയ്ക്കു ശേഷവും അവര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കാനും ഡോ. സിംഗാളും സംഘവും ശ്രദ്ധവയ്ക്കുന്നുണ്ട്.
പീഡിയാട്രിക് സര്‍ജറിയിലെ വിദഗ്ധനായ ഡോ. പ്രമോദ് റെഡ്ഡിയുടെ കുടുംബം ഫൗണ്ടേഷനായി മികച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരം സഹൃദയരുടെ സഹകരണമാണ് തങ്ങളുടെ കരുത്തെന്ന് തുറന്നു പറയുന്നു ഡോ. സിംഗാള്‍. നിരവധി ആശുപത്രികളില്‍ ടീമിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. മെഡ് എയ്ഞ്ചല്‍സ് എന്ന ഇഹോസ്പിറ്റലില്‍ ഡോ. സിംഗാളിന്റെ സേവനം ലഭ്യമാണ്. തങ്ങളുടെ അടുത്തെത്തുന്ന ഒരു കുടുംബവും പണമില്ലാത്തതിന്റെ പേരില്‍ ചികില്‍സലഭിക്കാതെ പോകുന്നില്ലെന്ന് പറയുന്നു അദ്ദേഹം. ലക്ഷ്യം ഉറച്ചതെങ്കില്‍ അതിലേക്കുള്ള യാത്ര തടുക്കാന്‍ ആര്‍ക്കുംകഴിയില്ല എന്ന അച്ഛന്റെ വാക്കുകളാണ് ഓര്‍മവരുന്നതെന്ന് പറയുന്നു ഡോ. അര്‍ബിന്ദ് സിംഗാള്‍ എന്ന ദൈവത്തിന്റെ പ്രതിരൂപം.