മണലില്‍ വിരല്‍തൊട്ട് മലയാളത്തെ അറിയാന്‍ മലയാളിക്കൊരു പള്ളിക്കൂടം

മണലില്‍ വിരല്‍തൊട്ട് മലയാളത്തെ അറിയാന്‍ മലയാളിക്കൊരു പള്ളിക്കൂടം

Saturday February 27, 2016,

2 min Read

ഫഌറ്റുകളുടെ ഉയരങ്ങളില്‍ വിദേശ സംസ്‌കാരം നുണഞ്ഞ് ജീവിക്കുന്ന പുതിയ തലമുറക്ക് മണലില്‍ വിരല്‍ തൊട്ട് മലയാളത്തെ അറിയാന്‍ അവസരമൊരുക്കുകയാണ് തലസ്ഥാനത്തെ മലയാളം പളളിക്കൂടം. നിലത്തെഴുത്തും ഓലയെഴുത്തും പരിചയപ്പെടുത്തിയും കഥ പറഞ്ഞും നാടന്‍പാട്ടും കവിതയും ചൊല്ലിക്കൊടുത്തും പുതു തലമുറയ്ക്ക് ഭാഷയുടെ സംസ്‌കാരത്തെ പകര്‍ന്നു കൊടുക്കുകയാണ് മലയാളം പള്ളിക്കൂടത്തിന്റെ ലക്ഷ്യം. കല്ല് സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹരിശ്രീ എഴുതി പഠിപ്പിച്ച സമ്പ്രദായത്തിലേക്കുളള തിരിച്ച് പോക്കാണ് മലയാളം പളളിക്കൂടം കൊണ്ടുദ്ദേശിക്കുന്നത്.

image


വേരറ്റുപോകുന്ന പൈതൃകം തിരിച്ചുപിടിക്കുന്നതിന് ഇത്തരത്തിലൊരു പാഠശാല തുടങ്ങുക എന്നത് കവി മധൂസൂദനന്‍ നായരുടെ ആശയമായിരുന്നു. കവിയുടെ ആശയത്തിന് പെരുമ്പടവം ശ്രീധരനും അടൂര്‍ ഗോപാല കൃഷ്ണനും ചേര്‍ന്ന് തിരി കൊളുത്തി. കവികളായ ഒ ന്‍ വിയും സുഗതകുമാരിയും അടക്കം പലതവണ ആവശ്യപ്പെട്ടിട്ടും മാതൃഭാഷയായ മലയാളത്തെ ഒന്നാം ഭാഷയാക്കണമെന്ന പ്രഖ്യാപനം മാത്രം നടപ്പാകാത്തതില്‍ അടൂര്‍ വേദന പങ്കുവെച്ചു. ഒന്നാം ഭാഷാ പ്രഖ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോ തടസം നില്‍ക്കുന്നുണ്ടെന്നും അടൂര്‍ ആശങ്ക പ്രകടിപ്പിച്ചു.

image


കുട്ടികളിലൂടെ മാത്രമേ ഭാഷ നിലനിര്‍ത്താനാവൂ എന്ന ബോധ്യമാണ് മലയാളം പളളിക്കൂടത്തിനാധാരമെന്ന് മധൂസൂദനന്‍ നായര്‍ പറയുന്നു. എഴുതി പഠിച്ചാല്‍ മാത്രമേ മലയാളം മനസില്‍ പതിയൂവെന്നാണ് പെരുമ്പടവത്തിന്റെ അഭിപ്രായം.

മണലില്‍ അക്ഷരമെഴുതി പഠിക്കാനും കളികളിലൂടെയും കഥകളിലൂടെയും കേരളീയ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാനും മലയാളം പള്ളിക്കൂടത്തില്‍ അവസരമൊരുക്കും. മണലിലും വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന കല്ല് സ്ലേറ്റിലുമാണ് ആദ്യക്ഷരങ്ങളെഴുതി ഇവിടെ ഹരിശ്രീ കുറിക്കുക. ആദ്യം നിലത്തെഴുത്ത്, പിന്നെ നാടന്‍പാട്ടും കവിതയും കഥയും. ഭാഷാ പണ്ഡിതരുടെ മടിയിലിരുന്ന് കൊച്ചുകുട്ടികള്‍ക്ക് ഓലയില്‍ എഴുത്താണി ഉപയോഗിച്ചും ഈ പാഠശാലയില്‍ എഴുതിപ്പഠിക്കാം.

പളളിക്കൂടത്തിന് ആവശ്യമായ കല്ല് സ്ലേറ്റുകള്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് കൈമാറിയത്. ഒരാണും രണ്ട് പെണ്ണും എന്ന ചിത്രത്തില്‍ ഉപയോഗിച്ച സ്ലേറ്റുകളാണ് അടൂര്‍ പളളിക്കൂടത്തിന് നല്‍കിയത്.

image


സെന്റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ എ കെ ജി സെന്ററിന് എതിര്‍വശത്തെ ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുന്നത്. ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം വരെ ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. നാല് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് മലയാള പള്ളിക്കൂടം ആരംഭിച്ചതെങ്കിലും മലയാളം അറിയാത്ത ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ പള്ളിക്കൂടത്തില്‍ ചേരാന്‍ എത്തുന്നുണ്ട്. മുതിര്‍ന്നവര്‍ക്കായി മറ്റൊരു ബാച്ച് ക്ലാസ് നടത്താനും ആലോചനയിലുണ്ട്. 30 ഓളം കുട്ടികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 മുതല്‍ 12 വരെയാണ് പഠന സമയം.

    Share on
    close