ഇനി ലുലുമാള്‍ തിരുവനന്തപുരത്തും

ആഗസ്ത് 20ന് മുഖ്യമന്ത്രി തറക്കല്ലിടും

ഇനി ലുലുമാള്‍ തിരുവനന്തപുരത്തും

Friday August 12, 2016,

1 min Read

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ കൊച്ചിയിലെ ലുലുമാളിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ എന്ന ഖ്യാതിയോടെ ലുലു മോള്‍ തലസ്ഥാന നഗരിയിലും വരുന്നു. തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയ പാതക്കരികിലായി അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോപ്പിംഗ് മാള്‍ വരുന്നത്. ആഗസ്ത് 20ന്മുഖ്യമന്ത്രി പിണറായി വിജയന്‍ ഷോപ്പിംഗ് മാളിന്റെ തറക്കലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കുമെന്ന് ലുലുഗ്രൂപ്പ്‌ മേധാവി എം എ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും.

image


2,000 കോടിരൂപയാണ്പദ്ധതിക്കായി ലുലുഗ്രൂപ്പ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയില്‍ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 5,000 ലധികം ആളുകള്‍ക്ക് നേരിട്ടും 20,000 പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാകുന്നത്. ഷോപ്പിംഗ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍സെന്റര്‍ എന്നിവയുംഇതിനോടനുബന്ധിച്ച് പണിയുന്നുണ്ട്. ഏറ്റവും ആധുനികരീതിയില്‍പരിസ്ഥിതിക്കനുകൂലമായി നിര്‍മ്മിക്കുന്ന മാള്‍ രൂപകല്പന ചെയ്തത് ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ്.

image


അന്താരാഷ്ട്ര നിലവാരത്തിലൂള്ള ഷോപ്പിംഗ് അനുഭവമാണ്തലസ്ഥാനനിവാസികള്‍ക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും ഷോപ്പിംഗ്മാള്‍ വരുന്നതോടുകൂടി ലഭിക്കാന്‍ പോകുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന മാളില്‍ 200ലധികം അന്താരാഷ്ട്രബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, ഐസ്സ്‌കേറ്റിംഗ്, സിനിമ, കുട്ടികള്‍ക്കുള്ളഎന്റര്‍ടെയിന്മെന്റ്‌സെന്റര്‍ എന്നിവയടക്കം ഉപഭോക്താക്കള്‍ക്കാവശ്യമായ നിരവധിആകര്‍ഷണങ്ങളാണുണ്ടാവുക. 3,000ലധികം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ഗതാഗതത്തിരക്ക് ഒഴിവാക്കി ആളുകള്‍ക്ക് സുഗമമായി വന്നു പോകുന്നതിനാവശ്യമായ ആധുനിക ട്രാഫിക് മാനേജ്‌മെന്റ്ഏര്‍പ്പെടുത്തും.

പദ്ധതിപൂര്‍ത്തിയാകുന്നതോടു കൂടി കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ പ്രധാനസ്ഥാനമാണ് തിരുവനന്തപുരത്തെ ലുലുമാളിനുണ്ടാകുന്നത്. 2019 മാര്‍ച്ചോടെ പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊച്ചി ലുലുമാളില്‍ഇതിനകം ആറ് കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധരാജ്യങ്ങളില്‍ നിന്നായി 127 ഷോപ്പിംഗ് മാളുകളുള്ള ലുലുഗ്രൂപ്പില്‍ 40,000 ലധികം ആളുകളും ജോലിചെയ്യുന്നുണ്ട്.