ആലപ്പുഴയെ സ്ത്രീ സാഗരമാക്കി കുടുംബശ്രീ വാര്‍ഷിക സംഗമം

ആലപ്പുഴയെ സ്ത്രീ സാഗരമാക്കി കുടുംബശ്രീ വാര്‍ഷിക സംഗമം

Wednesday May 31, 2017,

3 min Read

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കുന്ന പദ്ധതികള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തോടും കുടുംബശ്രീയുടെ 19ാം വാര്‍ഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാകുന്ന സ്ഥിതി വേണം. 

image


പൊതുഇടങ്ങള്‍ സ്ത്രീക്ക് പ്രാപ്യമാവണം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് സ്ത്രീകള്‍ക്കു മാത്രമായുള്ള ലോഡ്ജുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തൊഴില്‍ അവസരം സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നു. സ്ത്രീകള്‍ക്കായി പട്ടണങ്ങളില്‍ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ഒരുക്കാന്‍ ഉദ്ദേശിക്കുന്നു. കുടുംബശ്രീക്കായി 161 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനായി 250 കോടി രൂപയുണ്ട്. കുടുംബശ്രീ ഊര്‍ജ്വസ്വലമായ 19 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. കുടുംബശ്രീക്കെതിരായ നീക്കങ്ങള്‍ വിജയിക്കാതിരുന്നത് പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണ്. അഭിമാനവഴികളിലൂടെ പ്രസ്ഥാനം കടന്നുവന്നു. സ്വന്തംകാലില്‍നില്‍ക്കാനും കുടുംബത്തിലും സമൂഹത്തിലും അര്‍ഹമായ സ്ഥാനം സ്ത്രീക്ക് നേടിക്കൊടുക്കാനും സഹായിച്ചു. 43 ലക്ഷം സ്ത്രീകളെ ശാക്തീകരിക്കാന്‍ കഴിഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതു നേട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു. കുടുംബശ്രീ ആര്‍ജിച്ച വിശ്വാസ്യത നിലനിര്‍ത്താന്‍ നല്ലതുപോലെ ശ്രമിക്കണം. ചുമതല ഏല്‍പ്പിക്കപ്പെട്ടാല്‍ നിര്‍വഹിക്കുന്നതില്‍ വഴിതെറ്റരുത്. കരുതല്‍ വേണം. സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് ഏല്‍പ്പിച്ചത്. അലംഭാവമില്ലാതെ ചുമതലാ ബോധത്തോടെ ഇത് നിറവേറ്റണം. തരിശു കിടക്കുന്ന സ്ഥലമെല്ലാം കൃഷിയോഗ്യമാക്കാനായിട്ടുണ്ടോയെന്ന് പരിശോധിക്കണം. വ്യക്തി ശുദ്ധിക്ക് പ്രാധാന്യം നല്‍കുകയും പരിസരശുദ്ധിക്ക് പ്രധാന്യം നല്‍കാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്. നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ വലിയ കുറവുണ്ടായി എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 19140 അയല്‍ക്കൂട്ടങ്ങള്‍ പുതുതായി ആരംഭിക്കാനായെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ആധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നലിംഗക്കാരുടെ ഏഴും അന്യസംസ്ഥാനക്കാരുടെ നാലും അയല്‍ക്കൂട്ടം രൂപീകരിച്ചു. ആശ്രയ ചലഞ്ച് ഫണ്ട് 25 ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷമായും പട്ടികവര്‍ഗ മേഖലയിലെ ഫണ്ട് 40 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാക്കിയും ഉയര്‍ത്തി. 200 ബഡ്‌സ് സ്‌കൂളുകളാണ് കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുന്നതെന്നും 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ ഹോണറേറിയം 4000 രൂപയില്‍നിന്ന് 6000 ആക്കി. ഈ വര്‍ഷം സ്‌നേഹിത പദ്ധതി എട്ടു ജില്ലകളില്‍ കൂടി വ്യാപിപ്പിച്ച് 14 ജില്ലകളിലും നടപ്പാക്കും. എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് കേസുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കാന്‍ അഭിഭാഷകയുടെ സേവനം ലഭ്യമാക്കാന്‍ ആലോചിക്കുന്നു. 51000 ഹെക്ടറില്‍ കുടുംബശ്രീ കൃഷിയിറക്കുമെന്നും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കങ്ങള്‍ ചെറുക്കണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 4000 കോടി രൂപ നാലു ശതമാനം പലിശയ്ക്ക് കുടുംബശ്രീക്ക് ലഭ്യമാക്കിയതായി മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ ആദരിച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. കണക്ക് സൂക്ഷിക്കുന്നതില്‍ കൃത്യത കുറവ് കുടുംബശ്രീക്കുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഓഡിറ്റ് ഫലപ്രദമായി നടന്നില്ലെന്നും മന്ത്രി പറഞ്ഞു. കാനറ, യൂണിയന്‍, സെന്‍ട്രല്‍ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവര്‍ക്കുള്ള ഫലകങ്ങള്‍ മന്ത്രി നല്‍കി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ അടക്കമുള്ള പുതിയ സംരംഭങ്ങളിലേക്കും തൊഴില്‍ മേഖലകളിലേക്കും കുടുംബശ്രീ എത്തണമെന്ന് കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്ത് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൊഴില്‍ നൈപുണ്യശേഷി കൈവരിക്കാനുള്ള പരിശീലനമടക്കം നേടി പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കണമെന്ന് ഡി.ഡി.യു.ജി.കെ.വൈ. വിജയകഥയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.കുടുംബശ്രീ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മികച്ച സംരംഭകരെ ആദരിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, മുന്‍ എം.പി. അഡ്വ. സി.എസ്. സുജാത, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഡയറക്ടര്‍ എന്‍.കെ. ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, സജി ചെറിയാന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി. ചിത്തരഞ്ജന്‍, നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്‍, നഗരസഭാംഗം ജി. ശ്രീജിത എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍നിന്നുള്ള കലാപരിപാടികളും നടന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ഇ.എം.എസ്. സ്‌റ്റേഡിയം പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.