പ്രകൃതിയോട് ചേര്‍ന്ന് നിന്ന് തുംകൂറില്‍ നിന്ന് ഒരു സ്റ്റാര്‍ട്ട് അപ്പ് 'ലീവ് ഗ്രീന്‍ ഇന്ത്യ'

പ്രകൃതിയോട് ചേര്‍ന്ന് നിന്ന് തുംകൂറില്‍ നിന്ന് ഒരു സ്റ്റാര്‍ട്ട് അപ്പ് 'ലീവ് ഗ്രീന്‍ ഇന്ത്യ'

Saturday January 30, 2016,

3 min Read

മെട്രോ നഗരങ്ങളില്‍ പല തരത്തിലുള്ള ഇകൊമേഴ്‌സ്, ഹൈപ്പര്‍ ലോക്കല്‍, ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് അപ്പുകള്‍ വര്‍ധിച്ച് വരുകയാണ്. നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്ളതുകൊണ്ടുതന്നെ സ്വാഭാവികമായും ഉപഭോക്താക്കള്‍ക്ക് ഇവയില്‍ ഏത് തിരഞ്ഞെടുക്കണം എന്നതില്‍ ആശയക്കുഴപ്പം നേരിടാം. ഈ ഘട്ടത്തിലാണ് കര്‍ണാടകയിലെ തുംകൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ വിപണിയുടെ ഉത്ഭവം കൗതുകമുണര്‍ത്തുന്നത്.

'ലീവ് ഗ്രീന്‍ ഇന്ത്യ' എന്ന ഓണ്‍ലൈന്‍ വിപണിയാണ് തുംകൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വീടുകളിലെ അലങ്കാരം, ഫര്‍ണിഷിങ്ങ്, പൂന്തോട്ട സാമഗ്രികള്‍, പാദരക്ഷകള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങല്‍ എന്നിവയാണ് ഇവര്‍ പ്രദാനം ചെയ്യുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ പ്രമോദ് സിദ്ധഗംഗയ്യയാണ് ഈ സംരംഭം തുടങ്ങിയത്. 'മാലിന്യ സംസ്‌കരണത്തിനുള്ള വഴികള്‍, പരിസ്ഥിതി സൗഹാര്‍ദ ഉത്പ്പന്നങ്ങള്‍, സോളാര്‍ ഉത്പ്പന്നങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഒരു കണ്‍സള്‍ട്ടന്‍സിയാണ് ഞാന്‍ തുടക്കത്തില്‍ ഉദ്ദേശിച്ചത്.' 28 കാരനായ പ്രമോദ് പറയുന്നു.

image


ലീവ് ഗ്രീന്‍ ഇന്ത്യയെ ഒരു ഓണ്‍ലൈന്‍ വിപണി ആക്കി മാറ്റാനുള്ള ആശയം പ്രമോദിന്റെ സുഹൃത്തായ കിരണ്‍ കെമ്പീരനായക്കാണ് മുന്നോട്ടുവച്ചത്. പ്രമോദുമായി ചേര്‍ന്ന് പ്രവര്‍തതിക്കുന്നതിന് മുമ്പ് ഗ്രാമീണ വിപണിക്കായി മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന വീനസ് മൊബൈല്‍സിന്റെ സ്ഥാപകനായിരുനനു കിരണ്‍. എന്നാല്‍ വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് നിര്‍ത്തലാക്കി. കിരണ്‍ പ്രമോദിനെ കാണുമ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് പോലെ ഒരു ഇകൊമേഴ്‌സ് കമ്പനി റൂറല്‍ വിപണിയ്ക്കുവേണ്ടി സ്ഥാപിക്കാന്‍ മനസ്സില്‍ ഉദ്ദേശിച്ചിരുന്നു. അങ്ങനെ അവര്‍ രണ്ടുപേരും ചേര്‍ന്ന് ലീവ് ഗ്രീന്‍ ഇന്ത്യയെ ഒരു ഓണ്‍ലൈന്‍ വിപണിയാക്കി ഉയര്‍ത്തി. 'ലീവ് ഗ്രീന്‍ ഇന്ത്യയിലൂടെ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ ഉത്പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാണ്.' പ്രമോദ് പറയുന്നു.

എന്തുകൊണ്ടാണ് പരിസ്ഥിതി സൗഹാര്‍ദ ഉത്പ്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ചോദ്യത്തിന് പ്രമോദിന്റെ മറുപടി ഇങ്ങനെ;

നെയിമെക്‌സ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മാനേജ്‌മെന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ഗ്രീന്‍ മാര്‍ക്കറ്റിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയാണ്. ഇവിടുത്തെ ഉപഭോക്താക്കളില്‍ 25 ശതമാനം പേരും പരിസ്ഥിതിക്ക് അനുകൂല ഉത്പ്പന്നങ്ങള്‍ തേടുന്നു. എന്നാല്‍ ഇന്ന് വിപണിയില്‍ എത്ര സോളാര്‍ ഹീറ്റര്‍ കമ്പനികള്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. ഊര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ആരെ ബന്ധപ്പെടണമെന്നോ വീട്ടിലെ മട്ടുപ്പാവില്‍ ജൈവ കൃഷി തുടങ്ങാന്‍ ആരുടെ സഹായം തേടണമെന്നോ അതല്ല അപ്പാര്‍ട്ട്‌മെന്റിലെ മാലിന്യ സംസ്‌കരണത്തിന് എന്തുചെയ്യണമെന്നോ ആര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ് ലീവ് ഗ്രീന്‍ ഇന്ത്യ തങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താക്കളില്‍ കൃത്യമായി എത്തുന്നു എന്ന് ഉറപ്പ് വരുത്തുന്നു.

ഓരോ വ്യക്തിക്കും അവര്‍ക്ക് ആവശ്യമുള്ള ഉത്പ്പന്നങ്ങള്‍ എളുപ്പത്തില്‍ എത്തിക്കുക എന്നതാണ് ലീവ് ഗ്രീന്‍ ഇന്ത്യയുടെ ആശയം. ഓരോ വില്‍പ്പനക്കും ഉത്പ്പന്നം നല്‍കുന്നവരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നു. കൂടാതെ സേവനങ്ങള്‍ നല്‍കുന്നവരെ നേരിട്ട് ആവശ്യക്കാരുമായി ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ വില്‍പ്പനക്കുള്ള സൗകര്യവും അവര്‍ ഒരുക്കുന്നു. അവശ്യ ഉത്പ്പന്നങ്ങളുടെ സേവനങ്ങല്‍ക്കായി ലീവ് ഗ്രീന്‍ നിരവധി സേവന ദാതാക്കളുമായി കരാറില്‍ ഏര്‍പ്പെടാറുണ്ട്. ഇതിലൂടെ ഉത്പ്പന്നങ്ങള്‍ കൃത്യമായി നേരിട്ട് ലഭിക്കുന്നു.

വെല്ലുവിളികള്‍

ഒരു ഓണ്‍ലൈന്‍ വിപണി സൃഷ്ടിക്കുക എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇകൊമേഴ്‌സിനെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരാണ് പല സേവന ദാതാക്കളും. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. കൂടുതല്‍ പേരും ഗ്രാമീണ മേഖലയിലെ ഉത്പാദകരായതുകൊണ്ടുതന്നെ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ലീവ് ഗ്രീനിന് ഇകൊമേഴ്‌സ് രംഗത്തെ മറ്റ് പലരുമായും മത്സരിക്കേണ്ടി വരും എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മുക്യധാരയില്‍ എത്താത്ത ഉപഭോക്താക്കളെ ആണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് പ്രമോദ് പറയുന്നു.

ഒരോ ആഴ്ചയിലും 5 അപേക്ഷകള്‍ വരെ ലഭിക്കുന്നതായി പ്രമോദ് പറയുന്നു. നിലവില്‍ അവരുടെ കൂടെ 10 സേവന ദാതാക്കളുണ്ട്. കഴിഞ്ഞ മാസം 20000 രൂപയുടെ വരുമാനമാണ് അവര്‍ നേടിയത്. ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി 500 രൂപയെങ്കിലും ലഭിക്കുന്നു. നിലവില്‍ 2500 ഉപയോക്താക്കളുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ നിക്ഷേപകര്‍ക്കായുള്ള കാത്തിരിപ്പിലാണ്.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

ഐ എ എം എ ഐ റിപ്പോര്‍ട്ട് പ്രകാരം 2026 ഓടെ ടയര്‍2, 3 നഗരങ്ങളില്‍ നിലവിലുള്ള 5.7 ബില്ല്യന്‍ ഡോളറിന്റെ വിപണി 80 ബില്ല്യന്‍ ഡോളറായി വളരും. ഇന്ത്യയിലെ ഗ്രാമീണ മേഘലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ഷം തോറും 58 ശതമാനം വരെ വര്‍ധിക്കുന്നു. ഇന്ത്യയിലെ ഇടത്തരം ആളുകളില്‍ 40 ശതമാനം പേരും ഈ മേഖലയിലാണ് ഉള്ളത്. മാര്‍ക്കറ്റ് വാര്‍ക്കറ്റ്, ലീവ് ഗ്രീന്‍ എന്നിവര്‍ ടയര്‍ 2 നഗരങ്ങളില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ വമ്പന്മാരായ 'ഗ്രോഫേസ്' അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണ്. ഭോപ്പാല്‍, ഭുവന്ശ്വര്‍, ലുധിയാന, മൈസൂര്‍, കോയമ്പത്തൂര്‍, കൊച്ചി, വിശാഖപട്ടണം, നാസിക്, രാജ്‌കോട്ട് എന്നീ നഗരങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

ടയര്‍ 2, 3 നഗരങ്ങളിലുള്ള ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയുമായി മത്സരിക്കേണ്ടിവരുന്നു. അവരുടെ പക്കല്‍ വലിയ നിക്ഷേമുണ്ടെന്ന് മാത്രമല്ല ചെറിയ പട്ടണങ്ങളും കീഴടക്കാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു.

നിക്ഷേപകര്‍ക്ക് ഈ മേഖലയോട് വളരെ ചെറിയ താത്പര്യം മാത്രമേയുള്ളൂ. 'നിങ്ങള്‍ പല നിക്ഷേപകരേയും വി സി ഫോമുകളേയും നോക്കുകയാണെങ്കില്‍ അവരെല്ലാം തന്നെ വലിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനാണ് അവരുടെ ശ്രമം. മാത്രമല്ല നിങ്ങള്‍ വലിയ നഗരങ്ങളില്‍ വിജയം കൈവരിക്കുകയാണെങ്കില്‍ ചെറിയ നഗരങ്ങളിലേക്ക് അത് പ്രതിഫലിപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല.' ഗ്രോ എക്‌സ് വെന്‍ച്വേഴ്‌സിന്റെ ആശിഷ് തനേജ പറയുന്നു.

    Share on
    close