ഭക്ഷണം പടിവാതിലിലെത്തിച്ച് സ്വിഗി

ഭക്ഷണം പടിവാതിലിലെത്തിച്ച് സ്വിഗി

Sunday April 24, 2016,

3 min Read


ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ജോലിക്കുശേഷം തിരിച്ചെത്തിയതാണ് പ്രിയ കസ്തൂരിരംഗന്‍. ഇനി അവള്‍ക്ക് ഇന്നത്തേക്കുള്ള ഭക്ഷണം തയാറാക്കണം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് വരെ ഇതായിരുന്നു പ്രിയയുടെ ജീവിതം. എന്നാല്‍ ഇന്ന് അവയൊക്കെ മാറി. ഇന്നു ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഓണ്‍ലൈന്‍ വഴിയോ മൊബൈലിലെ ആപ് വഴിയോ പ്രിയയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. വീടിനു മുന്നിലെ വാതില്‍ക്കല്‍ ഭക്ഷണം എത്തും.

image


ബെംഗളൂരുവില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി ഭക്ഷണം എത്തിക്കുന്ന സ്റ്റാര്‍ട്ടപുകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പായ സ്വിഗി ഇതിനകം തന്നെ വന്‍നിക്ഷേപം നേടിയെടുത്തു കഴിഞ്ഞു. രാജ്യമൊട്ടാകെ 8 നഗരങ്ങളില്‍ സ്വിഗിക്ക് ശാഖകളുണ്ട്. 10 ലക്ഷത്തിനടുത്ത് ഉപഭോക്താക്കള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഓരോ മാസവും 25 ശതമാനം വളര്‍ച്ച സ്വിഗി നേടുന്നുണ്ട്. 5000 റസ്റ്ററന്റുകളുടെ പങ്കാളിത്തവും 3000 ഡെലിവറി ബോയ്‌സും കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. കമ്പനിയുടെ കണക്കുകള്‍ പ്രകാരം 7,41,702 രൂപയില്‍ നിന്നും 3,86,34,590 രൂപയിലേക്ക് വിറ്റുവരവ് എത്തിയിട്ടുണ്ട്. നിലവില്‍ കമ്പനി തങ്ങളുടെ ടെക്‌നോളജിയെ ഒന്നുകൂടി വികസിപ്പിക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നത്. കൂടാതെ ശക്തരായ നേതൃത്വനിര അടങ്ങിയ ടീമിനെയും രൂപീകരിക്കാന്‍ ശ്രമം നടക്കുന്നു. നിക്ഷേപങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മറ്റു സ്റ്റാര്‍ട്ടപുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുന്നതിനും കൂടുതല്‍ ലാഭം നേടാനുമാണ് ഈ വര്‍ഷം കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. മറ്റു നഗരങ്ങളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനൊപ്പം മെട്രോ നഗരങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനും നോട്ടമുണ്ട്.

സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ

കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം മറ്റു ചില കാര്യങ്ങള്‍ക്കും കമ്പനി ഊന്നല്‍ നല്‍കുന്നുണ്ട്. നല്ല റസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം എത്തിക്കുക, ഒട്ടുംതാമസം കൂടാതെ പെട്ടെന്നു ഭക്ഷണം എത്തിക്കുക എന്നിവയാണത്. ഏതു കമ്പനിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ ആശ്രയിച്ചാണ് കമ്പനിയുടെ വളര്‍ച്ച നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ അതില്‍ ശ്രദ്ധ വയ്ക്കാനാണ് സ്വിഗിയുടെ സ്ഥാപകരുടെ പദ്ധതി. സ്വിഗിക്കു ലഭിക്കുന്ന 80 ശതമാനം ഓര്‍ഡറുകളും ഒരേ ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതാണ് ഇതിനു അവരെ പ്രേരിപ്പിച്ചത്.

ആദ്യമായി 50 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ കൃത്യസമയത്ത് ഉപഭോക്താവിന് സേവനം എത്തിക്കുന്നതിനായി വളരെയധികം വിഷമിച്ചു. എന്നാല്‍ പതുക്കെ പതുക്കെ അത് മാറി ഉപഭോക്താവിനു മികച്ച സേവനങ്ങള്‍ നല്‍കി കമ്പനിയുടെ മൂല്യം ഉയര്‍ത്താന്‍ കഴിഞ്ഞതായി സ്വിഗിയുടെ സിഇഒയും സഹസ്ഥാപകനുമായ ശ്രീഹര്‍ഷ മജേതി പറഞ്ഞു.

കൃത്യമായ സേവനം, വേഗത്തിലുള്ള ഡെലിവറിയുമാണ് ഫുഡ് സ്റ്റാര്‍ട്ടപുകളെ സംബന്ധിച്ച ഏറ്റവും പ്രധാന കാര്യം. ഇന്ത്യയില്‍ 35 മുതല്‍ 40 മിനിറ്റുകള്‍ക്കകം ഭക്ഷണം നമ്മുടെ അടുത്ത് ഇത്തരം സ്റ്റാര്‍ട്ടപുകള്‍ എത്തിക്കാറുണ്ട്. ഇതു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കമ്പനിക്ക് ഒരിക്കലും ഉപഭോക്താവിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാവില്ല. അതിനാല്‍ വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി കൃത്യസമയത്ത് ക്ഷഭണം എത്തിക്കണം. എനിക്ക് വേണമെങ്കില്‍ 10,000 റസ്റ്ററന്റുകളില്‍ നിന്നും 30 മിനിറ്റുകള്‍ക്കകം ഭക്ഷണം വാങ്ങാം. എന്നാല്‍ സ്വിഗി എന്റെ ആവശ്യങ്ങളെ കൃത്യസമയത്ത് നിറവേറ്റുന്നു നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് പ്രിന്‍സിപ്പല്‍ സുമര്‍ ജുനേജ പറഞ്ഞു.

ബിസിനസിനൊപ്പം ലാഭം

തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങളെ മാത്രമേ സ്വിഗി സ്വീകരിക്കാറുള്ളൂ. ഒരു സമയത്ത് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സ്വിഗി അതു വേണ്ടെന്നു വയ്ക്കാറുണ്ട്. കാരണം തങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലായെന്നു അവര്‍ക്കറിയാം. സേവനത്തോടൊപ്പം ഭക്ഷണത്തിന്റെ ഗുണവും ഉറപ്പുവരുത്താറുണ്ടെന്നു ഹര്‍ഷ പറഞ്ഞത് ഇതാണ്. ഇന്നു 30 മിനിറ്റിനുള്ളില്‍ തന്നെ സ്വിഗി ഭക്ഷണം എത്തിക്കാറുണ്ട്.

ഭക്ഷണരംഗത്തെ ബിസിനസുകാര്‍ക്ക് അവരുടേതായ ഒരു ലാഭപരിധിയുണ്ട്. ഒരു റസ്റ്ററന്റ് ഉടമയ്ക്ക് ഓരോ വില്‍പനയിലും 65 മുതല്‍ 70 വരെ ലാഭം ഉണ്ടാകും. ഇത്തരത്തില്‍ നല്ലൊരു ബിസിനസ് മോഡലാണ് രംഗത്തുള്ളതെന്ന് ഹര്‍ഷ പറഞ്ഞു.

നിരവധി പേര്‍ ഇന്നു ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് സ്വിഗി വളരെ ശക്തരാണ്. ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും സ്വിഗിയെ തേടിയെത്തുന്നതാണ് ഇതിന്റെ ഫലം സെയ്ഫ് പാര്‍ട്‌നര്‍ മുകുള്‍ അറോറ പറ!ഞ്ഞു.

വില്‍പ്പനക്കാരെ അണിനിരത്തുക

സ്വിഗിയുടെ ടെക്‌നോളജി കമ്പനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. മൊബൈല്‍ ആപ് കമ്പനിയുടെ വളര്‍ച്ചയ്ക്കും ഡെലിവറി ബോയ്‌സിനും ഏറെ ഗുണം ചെയ്യുമെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലാക്കി. എവിടെ നിന്നും ഭക്ഷണം ശേഖരിക്കണമെന്നും എവിടെ എത്തിക്കണമെന്നും ഡെലിവറി ബോയ്‌സിനു പെട്ടെന്നുതന്നെ മനസിലാകുന്ന വിധത്തിലാണ് ആപ്പിന്റെ രൂപീകരണം.

image


5000 റസ്റ്ററന്റുകളില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കുക എന്നത് എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ സ്വിഗി മികച്ച ടെക്‌നോളജിയിലൂടെ ഇതു വളരെ കൃത്യമായി ചെയ്യുന്നു. വിവിധ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തു മുന്നോട്ടു പോവുകയാണ് വളര്‍ച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉപഭോക്താവിന്റെ ഓരോ ആവശ്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കണം ഹര്‍ഷ പറഞ്ഞു.

സ്വിഗിക്ക് പറയാനുള്ളത്

നിലവില്‍ ഇന്ത്യന്‍ വിപണിയെയും ഇന്ത്യയിലെ ഭക്ഷണ വിതരണരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് സ്വിഗി ശ്രദ്ധ വച്ചിരിക്കുന്നത്. വിതരണ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും കമ്പനി തേടുന്നുണ്ട്. നിരവധി റസ്റ്ററന്റുകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഭക്ഷണങ്ങളുടെ ഗുണനിലവാരവും കമ്പനി ഉറപ്പുവരുത്താറുണ്ട്. ഇതിലൂടെയാണു സ്വിഗി എക്‌സ്പ്രസിനു രൂപം നല്‍കിയത്. പരിചയസമ്പന്നരായ ഷെഫുകളാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നത്.

വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം ലഭ്യമാക്കാനും ഭക്ഷണം എത്തിക്കുന്നതിനുള്ള സമയം 20 മിനിറ്റായി കുറയ്ക്കാനും കമ്പനി നോക്കുന്നുണ്ട്. വില, ഭക്ഷണം, ഡെലിവറി എന്നിവയ്ക്ക് കൃത്യമായ ഓര്‍ഡര്‍ നിശ്ചയിച്ചാല്‍ ഈ മോഡല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഹര്‍ഷ പറഞ്ഞു. നിലവില്‍ ബെംഗളൂരുവിന്റെ വിവിധ ഇടങ്ങളില്‍ മാത്രമാണ് സ്വിഗി എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്.

നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ന്നതാണ്. അതിനാല്‍ തന്നെ ആവശ്യക്കാരുടെ എണ്ണവും വലുതാണ്. വേണമെങ്കില്‍ ഒരു മാസത്തിനിടയില്‍ ബിസിനസ് ഇരട്ടിയാക്കാം. എന്നാല്‍ അധികം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ അഞ്ചോ ആറോ മടങ്ങ് വളര്‍ച്ച സ്വിഗിക്ക് ഇപ്പോള്‍തന്നെ ഉള്ളതായി സുമര്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലെ 365 ദിവസവും സ്വിഗിയുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ടീം ലക്ഷ്യമിടുന്നത്. അവധിയോ കൃത്യമായ ജോലി സമയമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഏതു സമയത്തും സ്വിഗിയെ ആശ്രയിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് പദ്ധതി.