നവരാത്രി ഉത്‌സവം: എഴുന്നള്ളിപ്പിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ല

നവരാത്രി ഉത്‌സവം: എഴുന്നള്ളിപ്പിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ല

Thursday August 31, 2017,

1 min Read

നവരാത്രി ഉത്‌സവത്തിന്റെ വിഗ്രഹം എഴുന്നള്ളിക്കുന്നതിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം. വാഹനങ്ങളില്‍ സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എം. എല്‍. എ, നഗരസഭാധ്യക്ഷ, റവന്യു ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ വിഗ്രഹത്തിന് സ്വീകരണം നല്‍കും. 

image


ചെന്തിട്ട, പത്മനാഭസ്വാമി ക്ഷേത്ര പരിസരമുള്‍പ്പെടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് ഉത്‌സവ മേഖലയായി പ്രഖ്യാപിക്കും. ഉത്‌സവ പരിപാടികളുടെ രൂപരേഖ ദേവസ്വം ബോര്‍ഡ് പുസ്തകരൂപത്തിലാക്കി പോലീസിന് നല്‍കും. ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഏകോപന ചുമതല. പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്ന 30 പേര്‍ക്ക് പാസ് നല്‍കുന്നതിന് ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തി. തമിഴ്‌നാടിനെ പ്രതിനിധീകരിച്ചെത്തുന്ന എട്ടു പേര്‍ക്ക് പാസ് നല്‍കും. കന്യാകുമാരി ജില്ലാ കളക്ടറെ പുരാവസ്തു വകുപ്പ് ഉത്‌സവത്തിന് പ്രത്യേകം ക്ഷണിക്കും. നവരാത്രി വിഗ്രത്തിനൊപ്പമെത്തുന്ന തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ആവടി അമ്മന്‍കോവില്‍ - കരമന റോഡിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിഗ്രഹത്തെ അനുഗമിക്കുന്ന തമിഴ്‌നാട് പോലീസ് സേനയ്ക്ക് നെയ്യാറ്റിന്‍കരയില്‍ താമസ സൗകര്യം ഒരുക്കും. ആര്യശാല ക്ഷേത്രത്തില്‍ രണ്ട് കുടിവെള്ള ടാങ്കുകള്‍ താത്കാലികമായി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഇവിടത്തെ ഓടയിലെ മാലിന്യം ഉത്‌സവത്തിന് മുമ്പ് നീക്കം ചെയ്യും. എഴുന്നള്ളത്തിനെ അനുഗമിക്കുന്ന ആനകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കുന്നതിന് നടപടി സ്വീകരിക്കും. വിഗ്രഹം എഴുന്നള്ളിക്കുന്ന വീഥികളും ക്ഷേത്ര പരിസരവും വൃത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ഐ. ജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു