സുവര്‍ണ ശില്‍പ്പങ്ങളുടെ നാനോ കാഴ്ചകളുമായി ഗണേഷ് സുബ്രമണ്യം

സുവര്‍ണ ശില്‍പ്പങ്ങളുടെ നാനോ കാഴ്ചകളുമായി ഗണേഷ് സുബ്രമണ്യം

Sunday May 15, 2016,

2 min Read

ഒരു സൂചിയിലൂടെ നൂല് കൊരുത്തെടുക്കാന്‍ പെടുന്ന പാട് നമ്മളില്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇവിടെ ഇതാ ഒരു ശില്‍പ്പി ഈ സൂചിക്കുഴലിനുള്ളിലും അരിമണിയുടെ മുകളിലും ശില്‍പ്പങ്ങള്‍ ഒരുക്കുന്നു. അതും സ്വര്‍ണത്തില്‍. പരമ്പരാഗതമായി സ്വര്‍ണപ്പണിക്കാരനായ ഗണേഷ് സുബ്രമണ്യമാണ് കണ്ണിന് കൗതുകവും അത്ഭുതവും തീര്‍ക്കുന്ന നിര്‍മിതികളുടെ ശില്‍പ്പി. നെന്‍മണിക്കും കടുകുമണിക്കും മുകളില്‍ നില്‍ക്കുന്ന തരത്തില്‍ തീര്‍ക്കുന്ന സ്വര്‍ണ ശില്‍പ്പങ്ങള്‍ ലെന്‍സ് ഉപയോഗിച്ചാല്‍ മാത്രമേ വ്യക്തമായി കാണാന്‍ കഴിയുകയുള്ളൂ. ഒരു സാധാരണ സ്വര്‍ണപ്പണിക്കാരനില്‍ നിന്നും വ്യത്യസ്തമായ നിര്‍മ്മിതികളിലൂടെ ഒരു സംരംഭകനായ കഥയാണ് ഗണേഷ് സുബ്രമണ്യത്തിന് പറയാനുള്ളത്.

image


സ്വര്‍ണപ്പണിക്കിടയില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹമാണ് ഗണേഷിനെ നാനോ ശില്‍പ്പരംഗത്തേക്ക് എത്തിച്ചത്. 2005ല്‍ നിര്‍മ്മിച്ച തോണിയും തുഴച്ചില്‍കാരനും എന്ന ശില്‍പ്പത്തിലൂടെയാണ് ഗണേഷ് തന്റെ വ്യത്യസ്തമായ പരീക്ഷണത്തിന് തുടക്കമിട്ടത്. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ഗണേഷ് ആ ശില്‍പ്പം പൂര്‍ത്തിയാക്കിയത്. ഇത്രയും ചെറിയ ശില്‍പ്പം നിര്‍മ്മിക്കാനുള്ള പണിയായുധം എന്തായിരിക്കണം എന്നതും ഗണേഷിന് മുന്നിലെ വെല്ലുവിളിയായിരുന്നു.

image


എന്നാല്‍ സാധാരണ നാം ഉപയോഗിക്കുന്ന തയ്യല്‍ സൂചി ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ശില്‍പ്പങ്ങളെല്ലാം തീര്‍ക്കുന്നത്. ശക്തി കൂടിയ ലെന്‍സിലൂടെ നോക്കിയാണ് അദ്ദേഹം തന്റെ ശില്‍പ്പങ്ങളുടെ അളവുകള്‍ കൊത്തിയെടുത്തിരുന്നത്. ഒരോ ശില്‍പ്പവും പണിതീര്‍ക്കാന്‍ ചുരുങ്ങിയത് ഒന്നു മുതല്‍ ആറു മാസമെങ്കിലും എടുക്കുമെന്ന് ഗണേഷ് പറയുന്നു. പണിതീര്‍ത്ത ശില്‍പ്പത്തിന്റെ യഥാര്‍ഥ വലിപ്പം കാഴ്ച്ചക്കാരെ ബോധ്യപ്പെടുത്താനായി അദ്ദേഹം തന്റെ ശില്‍പ്പങ്ങള്‍ അരിമണിക്ക് മുകളിലും കടുകുമണിക്ക് മുകളിലും സൂചിക്കുഴലിനുളളിലും സ്ഥാപിച്ചാണ് കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

image


കാഴ്ച ശക്തി തന്നെയാണ് ഈ ശില്‍പ്പനിര്‍മ്മിതിയുടെ പിന്നിലെ വലിയ ആയുധം. ഓരോ ദിവസവും നീളുന്ന ശ്രമകരമായ ജോലി കണ്ണിന്റെ ജോലിഭാരം കുട്ടുന്നുണ്ടെന്ന് ഗണേഷ് അഭിപ്രായപ്പെടുന്നു. എന്നാല്‍ തന്റെ ശില്‍്പ്പങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരം കൂടിയാണെന്ന് ഈ കലാകാരന്‍ കരുതുന്നു. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന് നിര്‍മ്മിച്ചു നല്‍കിയ പീരങ്കിയുടെ മാതൃയെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം ഗണേഷിനയച്ച കത്ത് നിധിപോലെയാണ് ഗണേഷ് സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഭാരതീയരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച മഹാന് ഏറ്റവും ചെറിയ സ്വര്‍ണ ശില്‍പ്പമൊരുക്കി വ്യത്യസ്തമായൊരു ആദരം നല്‍കാനും ഗണേശ് മറന്നില്ല.

image


ഗണേശ് നിര്‍മ്മിച്ചതില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൂചി ദ്വാരത്തിലൂടെ കടത്തി പൂട്ടാവുന്ന നമ്പര്‍ ലോക്കാണ്. ഇതില്‍ എല്ലാ നമ്പറുകളും ആലേഖനം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ നമ്പര്‍ ലോക്ക് എന്ന നിലയില്‍ ഗിന്നസ് ബുക്കിന്റെ പരിഗണനയിലാണ് ഈ നമ്പര്‍ലോക്ക്. 

image


ശില്‍പ്പവും അതുകാണാനുള്ള ലെന്‍സും ഘടിപ്പിച്ച മോതിരം നിര്‍മ്മിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് പാരിതോഷികമായി നല്‍കി. തുടര്‍ന്ന് നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം ഇതേമാതൃകയില്‍ മോതിരത്തിനുള്ളില്‍ ഒരു നടരാജവിഗ്രഹം നിര്‍മ്മിച്ച് അദ്ദേഹത്തിനു നല്‍കി.

ഹിന്ദു മുസ്ലീ ക്രിസ്തീയ ഐക്യത്തിന്റെ പ്രതീകമായി ഗണേശ് നിര്‍മ്മിച്ച ശില്‍പ്പത്തിന് ഒരു മില്ലിഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതും പ്രത്യേകതയാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും തിരുവിതാംകൂര്‍ പവന്‍ നല്‍കി ഗണേശിനെ ആദരിച്ചിട്ടുണ്ട്.

image


3.75 മില്ലീമീറ്റര്‍ ഉയരവും 3 മില്ലീമീറ്റര്‍ വീതിയും 24 മില്ലി ഗ്രാം ഭാരവുമുള്ള ഗണപതി, 2 മില്ലീമീറ്റര്‍ ഉയരവും 3 മില്ലീമീറ്റര്‍ വീതിയും 24 മില്ലീഗ്രാം ഭാരവുമുള്ള അനന്തശയനം, 5.10 മില്ലീമീറ്റര്‍ ഉയരവും 4.50 മില്ലീമീറ്റര്‍ വീതിയും 27 മില്ലാഗ്രാം ഭാരവുമുള്ള നടരാജവിഗ്രഹം, 5 മില്ലീമീറ്റര്‍ ഉയരവും 40 മില്ലീഗ്രാം ഭാരവുമുള്ള താജ്മഹല്‍ തുടങ്ങി നിരവധി ശില്‍പ്പങ്ങളാണ് ഗണേഷിന്റെ ശേഖരത്തിലുള്ളത്.