ആയുര്‍വേദ മള്‍ട്ടി നാഷണല്‍ കമ്പനി മുന്നില്‍കണ്ട് 'ആയുഷ് ശക്തി'
Saturday January 02, 2016,
2 min Read
പത്തു വയസ്സുള്ളപ്പോള്‍ ആണ് സ്മിതാ നരമിന് സഹിക്കാനാകാത്ത ഒരു വയറുവേദന വരുന്നത്. അപ്പന്റിസൈറ്റിസ് ആണെന്നും ഓപറേഷന്‍ വേണമെന്നും വീട്ടുകാര്‍ വിചാരിച്ചു. പക്ഷേ അച്ഛന്‍ അടുത്തുള്ള ആയുര്‍വേദ ഡോക്ടറായ അമ്മാവനെ വിളിച്ചു വരുത്തി. അദ്ദേഹം വന്ന ഉടനെ ഒരു പച്ച മരുന്ന് അരച്ച് കഴിക്കാന്‍ നല്‍കി. വേദന എവിടേക്കോ ഉടനടി തന്നെ പോയ് മറഞ്ഞു. അന്നു മുതല്‍ ആണ് സ്മിതാ നരമിന് ആയുര്‍വേദത്തോട് അടങ്ങാത്ത താത്പര്യം തോന്നി തുടങ്ങിയത്.
പിന്നീട് ഒരിക്കലും സ്മിത നരം ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ആയുര്‍വേദം പഠിക്കാന്‍ ആയി തിരഞ്ഞെടുത്തതും. ആയുര്‍വേദത്തോടുള്ള അടങ്ങാത്ത താത്പര്യവും സ്‌നേഹവുമാണ് ഡോ സ്മിത നരമിന്റെ ആയുഷ് ശക്തി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി.
പഠിക്കുന്ന കാലത്ത് തന്നെ പരിചയപ്പെട്ട തന്റെ ഭര്‍ത്താവുമായി ചേര്‍ന്നാണ് ബിരുദ പഠന ശേഷം സ്വന്തം നിലയില്‍ ആദ്യത്തെ ചികിത്സിക്കല്‍ ആരംഭിച്ചത്. വലിയ ഒരു മുന്നേറ്റം ഈ മേഖലയില്‍ ഉണ്ടാക്കുകയും നിരവധി രോഗികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്‌തെങ്കിലും! ഡോ സ്മിത അതുകൊണ്ട് തൃപ്തയായില്ല. ലോകം മുഴുവന്‍ ആയുര്‍വേദത്തിന്റെ ശക്തി വിവിധ തലങ്ങളില്‍ ഉള്ളവരിലേക്ക് തന്റേതു പോലെയുള്ള മനസ്സുള്ള ഡോക്ടര്‍മാരിലൂടെ വ്യാപിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
ആര്‍ത്രൈറ്റിസ്, ഇന്‍ഫെര്‍ടിലിറ്റി, ഫൈബ്രോയിഡ്‌സ്, സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുഷ് ശക്തി വഴിയുള്ള ചികിത്സക്ക് സാധാരണ ചികിത്സയേക്കാള്‍ ഇരട്ടി ഫലം ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. നെതര്‍ലന്‍ഡില്‍ നിന്നുള്ള ഡോ. വിക്ടര്‍ മന്‍ഹാവ് ഇവിടേക്ക് വരികയും മൂന്നു വര്‍ഷത്തെ തുടര്‍ പഠനങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡിലെ തന്നെ ഇറാമസ് യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം സമര്‍പ്പിച്ച തിസീസില്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സാധാരണ പി.സി.ഒ.ഡി, ലോ സ്‌പേം കൗണ്ട്, അബോര്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അലോപ്പതി ചികിത്സ കൊണ്ട് 15 മുതല്‍ 20 ശതമാനം വരെ വിജയം ലഭിക്കുമെങ്കില്‍ ആയുഷിന്റെ ചികിത്സ കൊണ്ട് 42 ശതമാനത്തിലധികം വിജയ സാധ്യത ഉണ്ടെന്ന് ഡോ. മന്‍ഹാവ് സാക്ഷ്യപ്പെടുത്തുന്നു.
ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പടിഞ്ഞാറ് നിന്നും പങ്കാളിത്ത പദ്ധതി ഓഫറുകളുമായി നിരവധി സ്ഥാപനങ്ങള്‍ ആണ് ആയുഷിനെ സമീപിച്ചത്.
1987 ല്‍ സ്ഥാപിതമായ ആയുഷിന്റെ ആദ്യത്തെ ഉത്പാദന പ്ലാന്റ് സ്ഥാപിച്ചത് മഹാരാഷ്ട്രയിലെ പല്‍ഗറിലായിരുന്നു. യൂറോപ്യന്‍ നിലവാരത്തിലുള്ള മരുന്നുല്‍പാദനം ആയിരുന്നു ആയുഷിന് മുന്നിലെ ആദ്യ വെല്ലുവിളി. അതിനായി ഒരു ലാബ് നിര്‍മിക്കുകയും യൂറോപ്പിലെ വിതരണക്കാരിലേക്ക് അവിടെ പരിശോധിച്ച ശേഷം എത്തിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം ഇത്തരത്തില്‍ കയറ്റി അയച്ച മരുന്നുകള്‍ക്ക് ഗുണ നിലവാരം ഇല്ലെന്ന് യൂറോപ്യന്‍ ലാബുകള്‍ കണ്ടെത്തി. ഇന്ത്യന്‍ ലാബുകളില്‍ പരിശോധിച്ച് അയക്കുന്നവ അംഗീകരിക്കുകയില്ലെന്നും അവര്‍ അറിയിച്ചു. അന്ന് ആയുഷ് വലിയ ഒരു പ്രതിസന്ധി ആണ് നേരിട്ടതെന്ന് ഡോ. നരം ഓര്‍ത്തെടുക്കുന്നു.
പിന്നീട് അഹോരാത്രം ഡോ. നരം പ്രതിസന്ധി പരിഹരിക്കാന്‍ ഉള്ള അക്ഷീണ യത്‌നം തന്നെയാണ് നടത്തിയത്. അവസാനം ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ ആയുഷിനെ സഹായിച്ചത്. ജര്‍മനിയിലെ ഒരു ലാബില്‍ മരുന്നുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു മെഷീന്‍ പോലും ഇന്ത്യയില്‍ 1993 ല്‍ ലഭ്യമല്ലായിരുന്നു. ആയുഷ് ആ വലിയ വെല്ലുവിളി ഏറ്റെടുത്തു. അന്നത്തെ ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ആയ മെഷീന്‍ തന്നെ പരിശോധന സുഗമമാക്കാനായി ആയുഷ് സംഘം ഇറക്കുമതി നടത്തി സ്ഥാപിച്ചു.
2005 വരെ വലിയ പരസ്യങ്ങള്‍ ഒന്നും തന്നെ ആയുഷ് നല്‍കിയിരുന്നില്ല. പിന്നീട് പ്രശസ്തി വര്‍ധിക്കുകയും ക്ലിനിക്കില്‍ 300 ലധികം രോഗികളെ നിത്യേന ചികിത്സിക്കുകയും ചെയ്യാവുന്ന സ്ഥിതി കൈവന്നതോടെ ഇന്ത്യയില്‍ ഏഴും ജര്‍മനിയില്‍ മൂന്നും പുതിയ ക്ലിനിക്കുകള്‍ ആയുഷ് ആരംഭിച്ചു.
നിലവില്‍ 7500 കോടി രൂപയുടെ വ്യവസായമാണ് ആയുര്‍വേദ മേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ 15000 കോടിയാകുമെന്ന് അസോചെം വിലയിരുത്തുന്നു. കഴിഞ്ഞ 10 വര്‍ഷമായി ആയുഷ് വര്‍ഷാ വര്‍ഷം 30 ശതമാനം വീതം വര്‍ധന കൈവരിക്കുന്നുണ്ട്. പടിപടിയായി വളര്‍ന്നാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യന്‍ മള്‍ടി നാഷനല്‍ കമ്പനി സ്ഥാപിക്കുക എന്നതാണ് നിലവിലെ തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. സ്മിതാ നരം പ്രത്യാശ പ്രകടിപ്പിക്കുന്നു.