പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

Thursday August 31, 2017,

1 min Read

ജലവും പ്രകൃതിവിഭവങ്ങളും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പാക്കുന്ന 'ജലസുരക്ഷ-ജീവസുരക്ഷ' മാസ്റ്റര്‍ പ്ലാനിനായി കേരള സര്‍വകലാശാല നടപ്പാക്കുന്ന 'ഇടം' സമഗ്ര വികസന പദ്ധതി നിര്‍മിക്കുന്ന ജലസംരക്ഷണ ഡോക്യു-ഫിക്ഷന്റെ ആദ്യ ക്ലാപ്പും ടൈറ്റില്‍ ലോഞ്ചും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

image


പദ്ധതിയുടെ ഭാഗമായി കിണര്‍ റീചാര്‍ജിംഗ് നടപടികള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജലസഭകള്‍ നടത്തി നാട്ടറിവുകളും സാങ്കേതിക അറിവുകളും പരസ്പരം കൈമാറിയാണ് ജലസ്രോതസുകളുടെ വീണ്ടെടുപ്പിനും ജലസംരക്ഷണത്തിനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. വളരെ ആവേശകരമായ അനുഭവമായിരുന്നു ജലസഭകളിലൂടെ ലഭിച്ചത്. പരമ്പരാഗതമായി നാട്ടിലെ ഓരോ ഉറവകളും ജലസ്രോതസുകളും നാട്ടുകാര്‍ കാട്ടിത്തരുകയായിരുന്നു. സര്‍വകലാശാലയുടെ വിദഗ്ധസംഘം ഇത് ഡോക്യുമെന്റ് ചെയ്യുകയും സാങ്കേതിക അറിവുകള്‍ കൈമാറി ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള അറിവുപകരുകയുമാണ്. 172 വാര്‍ഡുകളിലെ തടാകങ്ങള്‍, വലിയ കുളങ്ങള്‍, 48,000 ലേറെ കിണറുകള്‍ എന്നിവ തരംതിരിച്ച് റീചാര്‍ജിംഗിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഈ നടപടികള്‍ക്കും ജലസുരക്ഷയ്ക്കുമായി മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും സര്‍വകലാശാലയില്‍നിന്നുള്‍പ്പെടെ സാങ്കേതിക വിദഗ്ധരുടേയും കൃത്യമായ മേല്‍നോട്ടത്തോടെയാണ് നടപ്പാക്കുക. റീചാര്‍ജിംഗിലൂടെ എത്ര ജലം സംരക്ഷിക്കാനായി, എത്ര ജലനിരപ്പുയര്‍ന്നു എന്നതും രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നാഷനല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കാര്യവട്ടം കാമ്പസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 'ഒരു കൈക്കുമ്പിള്‍ നീരിനായി' എന്ന പേരിലാണ് ജലസംരക്ഷണ സന്ദേശവുമായി ശാസ്ത്ര ഡോക്യു-ഫിക്ഷന്‍ ഒരുക്കുന്നത്. ചടങ്ങില്‍ ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍ പ്രൊഫ. എ. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി. പ്രസന്നകുമാര്‍ പദ്ധതി വിശദീകരിച്ചു. കൊല്ലം ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ വനജകുമാരി, അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) വി. സുദേശന്‍, യൂണിവേഴ്‌സിറ്റി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് രഘുനാഥ്, വിനീത പി, കുണ്ടറ മണ്ഡലത്തിലെ വിവിധ ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.