വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ പദ്ധതി

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ പദ്ധതി

Friday April 28, 2017,

2 min Read

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു കടാശ്വാസ പദ്ധതിയല്ല. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ്.

image


പദ്ധതിയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നിഷ്‌ക്രിയ ആസ്തി ആകാത്ത ഒന്‍പത് ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍. (ഏപ്രില്‍ ഒന്നിന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക്) ഈ തിരിച്ചടവ് സഹായം ലഭിക്കും. ഒന്നാം വര്‍ഷം വായ്പയുടെ 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും സര്‍ക്കാര്‍ വിഹിതമായി നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കും. 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വായ്പാ തുകയുടെ 40 ശതമാനം മുന്‍കൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്താല്‍ 60 ശതമാനം സര്‍ക്കാര്‍ നല്‍കി ലോണ്‍ ക്ലോസ് ചെയ്യാന്‍ സഹായിക്കും. സമാന വായ്പകളില്‍ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകുന്നപക്ഷം മുതലിന്റെ 50 ശതമാനം (പരമാവധി 24,000 രൂപ) സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കിവരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പു ക്രമീകരിച്ചു നല്‍കുകയോ, വായ്പയെടുത്തയാള്‍ മുഴുവനായി അടയ്ക്കുകയോ വേണം. വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടംമൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുത്താല്‍ മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും. 

ഈ പദ്ധതി 2016 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍വരും. 2016 ഏപ്രില്‍ ഒന്നിന് ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി 9 ലക്ഷം രൂപയായിരിക്കും. ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകള്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിഷ്‌ക്രിയ ആസ്തിയായ സെക്വേര്‍ഡ് വായ്പാ അക്കൗണ്ടുകള്‍ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍) പുനക്രമീകരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍, നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുമുതല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകള്‍ പലിശയിളവ് നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പ ക്ലോസ് ചെയ്യാന്‍ സാധിക്കില്ലെന്ന് എസ്എല്‍ബിസി(സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. അതിനാല്‍, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്എല്‍ബിസി അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.