ചൂഷണം ചെറുക്കാന്‍ സ്ത്രീകള്‍ക്ക് വേണ്ടത്‌ നിയമ സാക്ഷരത

ചൂഷണം ചെറുക്കാന്‍ സ്ത്രീകള്‍ക്ക് വേണ്ടത്‌ നിയമ സാക്ഷരത

Friday November 13, 2015,

2 min Read

തിരുവനന്തപുരം: ചൂഷണം ചെറുത്ത് സമൂഹത്തില്‍ സമത്വം നിലനിര്‍ത്താന്‍ സ്ത്രീകള്‍ നിയമ സാക്ഷരത നേടണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സ്ത്രീകളെ സംബന്ധിക്കുന്ന പുതിയ നിയമങ്ങളേയും നിയമ ഭേദഗതികളേയും മൗലികാവകാശങ്ങളേയും കുറിച്ച് അറിവ് പകരാന്‍ ബ്ലോക്ക്, താലൂക്ക് തലങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കോവളം സമുദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ത്രിദിന ലിംഗസമത്വ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

image


സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി ഗാര്‍ഹികപീഡന നിയമം, ലൈംഗിക പീഡന നിയമം, വിവരാവകാശ നിയമം തുടങ്ങിയവയെക്കുറിച്ച് പ്രാദേശിക ഭാഷയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും വേണം. ലിംഗ സമത്വ നീതിയുക്ത സമൂഹത്തിനായി നിയമോപദേഷ്ടാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പൊലീസുകാര്‍ക്കിടയിലും അവബോധം സൃഷ്ടിക്കണം. സ്ത്രീകളെ അവഗണിച്ചുകൊണ്ട് സമൂഹത്തിന് മുന്നോട്ടു പോകാനാവില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ കേരളത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ വിമെന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കി കേരളം ലോകത്തിനു മുന്നില്‍ മാതൃകയാണെന്നും കൂട്ടിച്ചേര്‍ത്തു.

image


ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീ എം കെ മുനീര്‍ പറഞ്ഞു. ഈ നയം അടിസ്ഥാനമാക്കി കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. വീടുമുതല്‍ ശവക്കല്ലറവരെ സ്ത്രീകള്‍ വിവേചനത്തിന് വിധേയരാകുന്നുണ്ട്. രാജ്യത്ത് 35 ശതമാനത്തോളം സ്ത്രീകള്‍ ശാരീരിക പീഡനത്തിന് വിധേയരാകുന്നു. 70 കോടി പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹിതരാകുന്നു. ഇത്തരം പ്രവണതകള്‍ അകറ്റി അവകാശങ്ങള്‍ തുല്യമായി അനുഭവിക്കുന്ന സ്ഥിതി സംജാതമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംരഭകമേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തമാസം സംരംഭകത്വത്തിലൂന്നിയ രാജ്യാന്തര സമ്മേളനത്തിന് കേരളം വേദിയാകുമെന്ന് ഐടി, വ്യവസായിക വകുപ്പ് മന്ത്രി ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലിംഗ സമത്വത്തെക്കുറിച്ച് കേരള ജനത അറിവുള്ളവരാണെങ്കിലും അത് നേടിയെടുക്കുന്നതിനാവശ്യമായ ആസൂത്രിത നീക്കം വേണം. ഐടി മേഖലയില്‍ പുരുഷന്‍മാര്‍ക്ക് തത്തുല്യമായോ അതിനു മുകളിലോ പണിയെടുക്കുന്ന സ്ത്രികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

image


സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നലിംഗ നയം സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍ മനുഷ്യാവകാശ പ്രവര്‍ത്തക അകായ് പത്മശാലിക്കു കൈമാറി പ്രകാശനം ചെയ്തു. കോഴിക്കോട് അടുത്ത ഫെബ്രുവരിയോടെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ലോഗോ വ്യവസായ മന്ത്രിക്കു നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

ജെന്‍ഡര്‍ പാര്‍ക്കിനെക്കുറിച്ച് സിഇഒ ഡോ. പി.റ്റി.എം സുനീഷ് അവരണം നടത്തി. പികെ ശ്രീമതി എംപി, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വി എന്‍ ജിതേന്ദ്രന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ജെന്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫ.നൈല കബീര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തക ഡോ. മല്ലികാ സാരാഭായ്, യു.എന്‍ വിമെന്‍ സീനിയര്‍ അഡൈ്വസര്‍ അപര്‍ണ മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ യുഎന്‍ വിമെന്റെ സഹകരണത്തെടെയാണ് സമ്മേളനം നടക്കുന്നത്.