കുഞ്ഞ് പുസ്തകങ്ങളുടെ ലോകത്ത് നിന്ന് ഗിന്നസിലേക്ക്

കുഞ്ഞ് പുസ്തകങ്ങളുടെ ലോകത്ത് നിന്ന് ഗിന്നസിലേക്ക്

Friday June 17, 2016,

2 min Read

കുഞ്ഞ് പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന സത്താര്‍ ആദൂര്‍ ഇനി ഗിന്നസ് ലോകത്തേക്ക്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലൂടെ ലാര്‍ജസ്റ്റ് കളക്ഷന്‍ ഓഫ് മിനിയേച്ചര്‍ ബുക്‌സ് എന്ന വിഭാഗത്തിലാണ് സത്താര്‍ ഈ ഗിന്നസ് നേട്ടം കൈവരിച്ചത്. അതുകൊണ്ടുതന്നെ സത്താറിന്റെ ഈ നേട്ടം അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കുന്നു. തീവ്രപരിശ്രമത്തിലൂടെ കൊടുമുടികള്‍ കീഴടക്കാമെന്ന് തെളിയിച്ച് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ 39 കാരന്‍.

 ഒന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ മാത്രം വലുപ്പമുള്ള 3137 പുസ്തകങ്ങള്‍ നിര്‍മിച്ചാണ് സത്താര്‍ നിലവിലെ ലോക റെക്കോഡ് തകര്‍ത്തത്. അസര്‍ ബൈജാനിലെ സലഘോവ സാരിഫ തൈമൂര്‍ 2104 ഒക്‌ടോബറില്‍ സൃഷ്ടിച്ച 7.5 സെന്റിമീറ്റര്‍ വലുപ്പമുള്ള 2913 പുസ്തകങ്ങളുടേതാണ് നിലവിലെ റെക്കോഡ്. പ്രത്യേകം നിര്‍മിച്ച 21 അടി നീളവും നാല് അടി വീതിയും നാല് സെന്റിമീറ്റര്‍ കട്ടിയുമുള്ള ഷെല്‍ഫിലെ വിവിധ ബോക്‌സുകളില്‍ 100 പുസ്തകങ്ങള്‍ വീതമാണ് അടുക്കും ചിട്ടയോടുംകൂടി നിരത്തിയത്. നഖത്തിന്റെ വലുപ്പം മാത്രമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. 

രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രമുള്ള കുഞ്ഞു തലക്കെട്ടുകള്‍ മാത്രമാണ് പുസ്തകങ്ങള്‍ക്കിട്ടിരുന്നത്. രൂപകല്‍പനയിലും വര്‍ണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഈ കുഞ്ഞ് പുസ്തകങ്ങള്‍ കാഴ്ചക്കാര്‍ക്ക് ഏറെ വിസ്മയവും കൗതുകവും പകര്‍ന്നു. വിവിധ ഭാഷകളിലുള്ള കഥ, കവിത, നോവല്‍, ലേഖനങ്ങള്‍ എന്നിവയെല്ലാം ഉള്ളടക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു. 

 ചെറുത് കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് സത്താറിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. മൂന്ന് തവണ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ കയറിപ്പറ്റിയ അദ്ദേഹം റെക്കോഡ് സെറ്റര്‍ (അമേരിക്ക), റെക്കോഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്ക് (ബ്രിട്ടന്‍), ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് (ഹോങ്കോംഗ്), യൂണിക് വേള്‍ഡ് റെക്കോഡ്‌സ്, മിറാക്കിള്‍സ് വേള്‍ഡ് റെക്കോഡ്‌സ്, ഏഷ്യ വേള്‍ഡ് റെക്കോഡ്, വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവ സ്വന്തം പേരിലാക്കി. 2015ല്‍ ഇന്ത്യാസ് ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് ലഭിച്ചു. 

2008ല്‍ ദി മാന്‍ എന്ന പേരില്‍ സത്താര്‍ സംവിധാനം ചെയ്ത പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സിനിമ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. 2013 മുതല്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കേരള ബുക്ക് മാര്‍ക്ക് ഭരണസമിതി അംഗമാണ്. 1977ല്‍ തൃശൂര്‍ ജില്ലയിലെ കുറ്റിയില്‍ കുഞ്ഞുമോന്റെയും പാത്തുണ്ണികുട്ടിയുടെയും മകനായി ജനിച്ച സത്താര്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷെമീന ബീവിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ ഫത്‌വ, മുഹമ്മദ് അല്‍ യസഅ്. യു ആര്‍ എഫ് ഇന്ത്യന്‍ ജൂറി കൂടിയായ ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് പുസ്തകങ്ങളുടെ അളവും എണ്ണവും തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തിയത്.