സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി

Thursday August 31, 2017,

1 min Read

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. 

image


2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്., സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ഇ-മാലിന്യമായി സ്‌കൂളുകളില്‍ നിന്ന് ഏറ്റെടുക്കും. ഇവ സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഐ.ടി@സ്‌കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയും പരിശോധിക്കും. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക. ഉപകരണങ്ങള്‍ ഇ-മാലിന്യമായി പരിഗണിക്കുന്നതിന് മുമ്പ് ഇവ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല എന്നുറപ്പുവരുത്തണം. വാറന്റി, എ.എം.സി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെയും ഓഫീസുകളിലെയും ഏകദേശം ഒരു കോടി കിലോഗ്രാം ഇ-മാലിന്യം ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്‌കൂളുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഡേറ്റാ ശേഖരണം ജൂലൈ 15 ന് പൂര്‍ത്തിയായിരുന്നു.