വഴിവക്കിലെ യാതാര്‍ഥ്യങ്ങളിലേക്ക്‌ വെളിച്ചം വീശി മനോജ്


വഴിവക്കിലെ യാതാര്‍ഥ്യങ്ങളിലേക്ക്‌
 വെളിച്ചം വീശി മനോജ്

Friday January 15, 2016,

1 min Read

വഴിവക്കില്‍ പലരും മുഖം തിരിച്ചു നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക വെളിച്ചം വീശുകയാണിവിടെ ഒരു പോലീസുകാരന്‍. ജീവിത യാത്രയില്‍ മിന്നിമറഞ്ഞ നിമിഷങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കാനായി ഒരു അവസരവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എം ജി മനോജ് ഒരുക്കുന്നു. യാത്രയില്‍ വിരിയുന്ന കഥകള്‍ നാം കേട്ടിട്ടുണ്ടാകാം. എന്നാലിവിടെ അതില്‍ നിന്നും വ്യത്യസ്തമായി തന്റെ യാത്രയില്‍ വഴി വക്കില്‍കണ്ട ചിത്രങ്ങളാണ് മനോജിനെ ആകര്‍ഷിച്ചത്. ഷൂട്ട് ആന്‍ഡ് സ്ട്രീറ്റ് എന്ന പേരില്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളുമായി വ്യത്യസ്തനാകുകയാണ് ഇദ്ദേഹം. കാലങ്ങളായി താന്‍ ശേഖരിച്ച ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമാണ് മ്യൂസിയം ഹാളില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിനാധാരം.

image


ഇതിലെ ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. പലതും ദയനീയതയുടെ കഥകള്‍. കാരുണ്യത്തിന്റെ കനിവു തേടുന്ന ചിത്രങ്ങള്‍. കാളവണ്ടി മുതല്‍ ട്രെയിന്‍ യാത്രകള്‍ വരെ പ്രദര്‍ശന്തതിലുണ്ട്. പല യാത്രകളിലേയും അനുഭവങ്ങളും ചിത്രങ്ങള്‍ വിളിച്ചോദുന്നുണ്ട്. കാലുകള്‍ രണ്ടും നഷ്ടപ്പെട്ട് നാല് വീലുകള്‍ ഘടിപ്പിച്ച പലകയില്‍ സഞ്ചരിക്കുന്ന വ്യക്തിയുടെ ചിത്രം നമ്മുടെയൊക്കെ അശ്രദ്ധമായ യാത്രകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നതാണ്.

മാറിയ കാലത്തിന്റേയും സമൂഹത്തെ കീഴടക്കിയിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യയുടേയും നേര്‍ക്കാഴ്ചയാണ് പ്രദര്‍ശനത്തിലൂടെ മനോജ് ഒരുക്കിയിരിക്കുന്നത്. മാലിന്യം സമൂഹത്തിനുണ്ടാക്കുന്ന ദോഷഫലങ്ങളും ചിത്രങ്ങള്‍ പറയുന്നുണ്ട്. വിവിധ തൊഴിലാളികളുടെ കഷ്ടതകളും ചിത്രങ്ങളില്‍ നിഴലിക്കുന്നു. ചെരുപ്പകുത്തികള്‍, വഴിയോര കച്ചവടക്കാര്‍, പെയിന്റിംഗ് തൊഴിലാളികള്‍, ഇറച്ചി വെട്ടുകാരന്‍ തുടങ്ങി, യാചകരുടെ വരെ ജീവിതത്തിന്റെ ദൈന്യത ഓരോ ചിത്രങ്ങളില്‍ നിന്നും കാണികള്‍ക്ക് മനസിലാക്കാം.

ജീവതത്തിരക്കില്‍ മനുഷ്യന്‍ കണ്ടിട്ടും കാണാതെ പോകുന്നതും കണ്ടില്ലെന്നും നടിക്കുന്നതുമായ ചില കാഴ്ചകളിലൂടെ രു സാമൂഹ്യജീവിയാകാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറയുന്നു. കൊച്ചിയിലും കായംകുളത്തും നടത്തിയ പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജത്തില്‍ നിന്നാണ് തലസ്ഥാനത്തും പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

ആകെ 75 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തിയ ജീവിത യാത്രയിലെ ചിത്രങ്ങളാണിവയെന്നും മനോജ് പറഞ്ഞു.