എല്‍.പി.ജി സിലിണ്ടര്‍ : അളവുതൂക്ക മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കേസെടുത്തു

എല്‍.പി.ജി സിലിണ്ടര്‍ : അളവുതൂക്ക മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കേസെടുത്തു

Saturday August 19, 2017,

1 min Read

ലീഗല്‍ മെട്രോളജി വകുപ്പിലെ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും സംസ്ഥാനവ്യാപകമായി എല്ലാ താലൂക്കുകളിലും ഗാര്‍ഹിക-ഗാര്‍ഹികേതര എല്‍.പി.ജി വില്പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 

image


വാഹനങ്ങളില്‍ കൊണ്ടുചെന്നുവില്പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ ത്രാസ് ഉപയോഗിച്ച് സിലിണ്ടറുകളുടെ തൂക്കം ഉപഭോക്താക്കള്‍ക്ക് നിര്‍ണയിച്ചു നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 67 വിതരണ ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തു. തൂക്കത്തിന്‍ കുറവായി ഒരു എല്‍.പി.ജി സിലിണ്ടര്‍ വില്ക്കുന്ന സ്വകാര്യ വ്യാപാരിക്കെതിരെ കോട്ടയത്തു കേസ് രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹികേതര സിലിണ്ടറില്‍ 250 ഗ്രാം വരെ തൂക്കത്തില്‍ കുറവു കണ്ടതിനാണ് പായ്ക്ക് ചെയ്തു നല്‍കിയ കമ്പനിക്കെതിരെ നടപടി ഉണ്ടായത്. വാഹനത്തില്‍ സിലിണ്ടര്‍ വില്പനയ്ക്ക് കൊണ്ടുപോകവെ ത്രാസ് സൂക്ഷിക്കാതിരുന്നതിന് 28 ഉം, മുദ്ര ചെയ്യാത്ത ത്രാസ് സൂക്ഷിച്ചതിന് 28 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗ്യാസ് സ്റ്റൗ വില്പനയ്ക്കുവച്ചതില്‍ എം.ആര്‍.പി രേഖപ്പെടുത്താതെ സൂക്ഷിച്ചതിന് രണ്ട് വിതരണക്കാര്‍ക്കെതിരെ കേസ് എടുത്തു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ നിര്‍ദ്ദേശ പ്രകാരം മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ രാമപ്രസാദഷെട്ടി, റാംമോഹന്‍, ലഡ്‌സണ്‍രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാ ഗോപാല്‍ അറിയിച്ചു