ഹാര്‍വ; സിറ്റി ബാങ്കില്‍ നിന്ന് ഗാമങ്ങളിലേക്ക് വീശിയ കാറ്റ്‌

ഹാര്‍വ; സിറ്റി ബാങ്കില്‍ നിന്ന് ഗാമങ്ങളിലേക്ക് വീശിയ കാറ്റ്‌

Wednesday October 21, 2015,

2 min Read

സിറ്റി ബാങ്കിലെ സാധാരണ ഉദ്യോഗസ്ഥനായിരുന്ന അജയ് ചതുര്‍വേദിയുടെ ജീവിതം മാറ്റി മറിച്ചത് ഹിമാലയത്തിലേക്കുള്ള യാത്രയായിരുന്നു. ബാങ്കില്‍ നിന്നും രണ്ടാഴ്ചത്തെ നിര്‍ബന്ധിത അവധി എടുത്തുള്ള ആ യാത്ര അജയ്ക്ക് നല്‍കിയത് ജീവിതത്തിന്റെ ഉത്തരമാണ്.

image


ബി.ഐ.ടി.എസ് പിലാനിയില്‍ നിന്നും പഠിച്ചിറങ്ങിയ അജയ്ക്ക് തനിക്ക് ആദ്യം ലഭിച്ച ജോലിയില്‍ സംതൃപ്തിയുണ്ടായിരുന്നില്ല. അതിന് ശേഷമാണ് പെന്‍ എഞ്ചിനീയറിങ് ആന്റ് വാര്‍ട്ടനില്‍ അദ്ദേഹത്തിന് ജോലി ലഭിക്കുന്നത്. തന്റെ യഥാര്‍ത്ഥ യാത്ര ആരംഭിച്ചത് അവിടെനിന്നാണെന്നാണ് അജയ് പറയുന്നത്.

ഹിമാലയത്തിലേക്കുള്ള (കേദാര്‍നാഥ്) യാത്ര അജയുടെ ജീവിതത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. ആറ് മാസത്തോളം അവിടെ ചിലവഴിച്ച ശേഷമാണ് അജയ് തിരികെയെത്തിയത്. തുടര്‍ന്ന് ജോലി രാജി വച്ച അദ്ദേഹം ഗ്രാമങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങി. ഇതാണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്ന് അജയ് മനസിലാക്കി. ഈ തിരിച്ചറിവിലൂടെ ഉടലെടുത്ത സംഘടനയാണ് ഹാര്‍വ.

'ഹാര്‍നസ്സിങ് വാല്യൂ ഫോര്‍ റൂറല്‍ ഇന്ത്യ' എന്നതിന്റെ ചുരുക്കപ്പേരാണ് ഹാര്‍വ. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നൈപുണ്യ വികസനം, ബി.പി.ഒ, സമുദായത്തിന്റെ അടിസ്ഥാനത്തില്‍ കൃഷി, മൈക്രോ ഇന്‍ഷുറന്‍സ് എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് ഹാര്‍വയുടെ ലക്ഷ്യം. ലാഭം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന നൈപുണ്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സാധാരണക്കാരില്‍ നിന്നും ഒരു കാര്യം തുടങ്ങാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും ഇപ്പോള്‍ അവര്‍ ഹാര്‍വയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ടെന്നാണ് അജയ് പറയുന്നത്.

image


നമ്മുടെ ഗവണ്‍മെന്റ് ആവശ്യമായ അവസരങ്ങള്‍ ഒരുക്കാതെയാണ് ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് അജയ് പറയുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും മറ്റും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാറുണ്ട്, എന്നാല്‍ അവര്‍ക്ക് അത് പ്രയോഗിക്കുവാനുള്ള അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് ആയയോ, ജോലിക്കാരിയോ, സെക്യൂരിറ്റി ഗാര്‍ഡോ, ഡ്രൈവറോ ഒക്കെ ആകേണ്ടതായി വരുന്നു. നമ്മള്‍ ഒരു വിഷയങ്ങളിലും പങ്ക് ചേരാതെ അതിനെ കുറ്റം പറയാനുള്ള അവകാശമില്ലെന്നാണ് അജയുടെ പക്ഷം. ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചാല്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അജയ് വ്യക്തമാക്കി. കൂടുതല്‍ സുസ്ഥിരമായ മൂല്യങ്ങളുടെ നിര്‍മാണത്തിന് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കണമെന്നും അജയ് കൂട്ടിച്ചേര്‍ത്തു.

ഹാര്‍വ എംപ്ലോയീ ലോണ്‍ പ്രോഗ്രാം(ഹെല്‍പ്) എന്ന പ്രോജക്ടും ബജാജ് അലൈന്‍സുമായി ചേര്‍ന്ന് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് മൈക്രോ ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്ന ഹാര്‍വ സുരക്ഷ എന്നൊരു സേവനവും അജയ് ഒരുക്കിയിട്ടുണ്ട്. മൈക്രോ ഇന്‍ഷൂറന്‍സിന് ഏഴ് ശതമാനം പ്രീമിയമാണ് ഇവര്‍ നല്‍കുന്നത്.

ഇന്ത്യയിലെ പതിനാലോളം സംസ്ഥാനങ്ങളിലായി 20 ഹാര്‍വ ഡിജിറ്റല്‍ ഹട്ടുകളാണുള്ളത്. 70 ശതമാനത്തോളം സ്ത്രീകള്‍ക്കാണ് ഇതിലൂടെ ജോലി ലഭിച്ചിരിക്കുന്നത്. കൃഷി, സ്റ്റുഡന്റ് ഹെല്‍പ്പ്‌ഡെസ്‌ക്, ഇന്‍ഷൂറന്‍സ് വില്‍പ്പന തുടങ്ങി പല തരത്തിലുള്ള ജോലിയിലൂടെ 1500 മുതല്‍ 14000ത്തോളം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ ഇവിടെയുണ്ട്.

image


എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ ദൗര്‍ലഭ്യതയും ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ടുമാണ് ഹാര്‍വയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സെന്ററുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് തടസമാകുന്നത്. ഇവിടെയുള്ള ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും അല്‍പം പ്രയാസമാണ്.

അജയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെടുകയും ആഗോളതലത്തില്‍ അഭിനന്ദനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2013ല്‍ വേള്‍ഡ് എക്കണോമിക് ഫോറം അജയെ യങ് ഗ്ലോബല്‍ ലീഡറായി തെരഞ്ഞെടുത്ത് ആദരിച്ചിരുന്നു. അടുത്തിടെ ദി ആംസ്റ്റര്‍ഡാം സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ലീഡര്‍ഷിപ്പ് അവരുടെ മികച്ച അന്‍പത് സര്‍ഗാത്മക നേതാക്കളില്‍ ഒരാളായി അജയെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തനത്തെ ദേശീയ തലത്തില്‍ വിപുലപ്പെടുത്തണമെന്നും ഭാവിയില്‍ മറ്റ് രാജ്യങ്ങളും ഈ മാതൃക പിന്‍തുടരണമെന്നുമാണ് അജയുടെ അഗ്രഹം.