കറൻസി നിരോധം സർക്കാർ‌വരുമാനം പകുതിയാക്കും

കറൻസി നിരോധം സർക്കാർ‌വരുമാനം പകുതിയാക്കും

Monday November 21, 2016,

1 min Read

കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം കാരണം സംസ്ഥാനവരുമാനം പകുതിയായി കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുവരുമാനത്തിൽ കാൽഭാഗമെങ്കിലും നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. ഓഫീസിൽ വന്നു കണ്ട മാദ്ധ്യമപ്രവത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

image


സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തെ ഇതു ബാധിക്കില്ല. ട്രഷറിയിൽ കോർ ബാങ്കിങ് ഏർപ്പെടുത്തിയതിനാൽ ബില്ലുകൾ പാസാക്കി അവരുടെ ട്രഷറി അക്കൗണ്ടുകളിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റാൻ കഴിയും. പക്ഷേ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാൽ 24,000 രൂപയേ ജീവനക്കാർക്കു പിൻവലിക്കാൻ കഴിയൂ എന്ന പ്രശ്നം വരും.

അതേസമയം അടുത്ത മാസാവസാനത്തോടെ ട്രഷറിയിൽ ധനം കുറയും. ഉത്സവസീസണിൽ കാലേകൂട്ടി നൽകാൻ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമപ്പെൻഷനുകളെ അതു ബാധിക്കും.

രജിസ്റ്റ്രേഷൻ നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ട്. വിവിധ ഫീസുകൾ, കെ.എസ്.എഫ്.ഇ. ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും നല്ല കുറവുണ്ടാകും. ചില്ലറവ്യാപാരമേഖലയിലടക്കം കച്ചവടം ഇല്ലാത്തതാണു മറ്റൊരു പ്രധാനപ്രശ്നം. അതിനാൽ വില്പനനികുതിയിൽ വലിയ ഇടിവുണ്ടാകും.

നികുതിപിരിവിൽ നേരത്തേ പ്രതീക്ഷിച്ചത് 19 ശതമാനം വളർച്ചയാണ് എത്ര വളർച്ച ഉണ്ടാകുമെന്നത് ഇപ്പോൾ കണക്കാക്കാൻ കഴിയില്ല. പെട്രോളിയം കമ്പനികളും ബിവറേജസ് കോർപ്പറേഷനും മറ്റും അടയ്ക്കുന്ന നികുതിയുടെ കാര്യവും ഇപ്പോൾ പറയാനാവില്ല. അവയിൽ കാര്യമായ കുറവുണ്ടാവില്ല എന്നു കരുതുന്നു.

ഒരാഴ്ചത്തെ ലോട്ടറി നിർത്തിവച്ചതിന്റെ വിറ്റുവരവിൽത്തന്നെ 300 കോടി രൂപ കുറവുവരും. വില്പന നടക്കുന്ന ലോട്ടറികൾ നറുക്കെടുക്കാനാകുമെന്നു കരുതുന്നു. സ്ഥിതിഗതി അറിഞ്ഞിട്ട് ലോട്ടറിവിതരണക്കാരുടെ സംഘടനാപ്രതിനിധികളുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കും. ഇതെല്ലാം കാരണം യഥാർത്ഥത്തിൽ കിട്ടേണ്ട 4000 കോടിരൂപയുടെ മാസവരുമാനം 2000 കോടി രൂപയായി കുറയും.

ചെറുകിട ഉല്പാദനമേഖലയിൽ പൂർണ്ണസ്തംഭനമാണ്. വൈകാതെ അത് പ്ലാന്റേഷൻ മേഖലയിലേക്കുകൂടി ബാധിക്കും. അവിടെ ശമ്പളം കൊടുക്കൽ ഇപ്പോൾത്തന്നെ പ്രതിസന്ധിയിലാണ്. അത് കൊടിയ പട്ടിണിക്കു വഴിതുറന്നിരിക്കുന്നു. കെട്ടിടനിർമ്മാണരംഗത്തും തളർച്ച ബാധിച്ചിരിക്കുന്നു. പലരംഗത്തും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിൽ 25 ശതമാനമെങ്കിലും ഇടിയും.

പണം കൈയിൽ കിട്ടാനുള്ള ബുദ്ധിമുട്ടിനു പുറമെ ജനങ്ങൾ മുഖ്യമായും അഭിമുഖീകരിക്കുന്നത് 500ന്റെയും 1000ന്റെയും നോട്ടുകൾ ഇല്ലാതായതുമൂലമുള്ള ദൈനംദിനവ്യവഹാരപ്രശ്നങ്ങളാണ്. ‘കറൻസി മാനേജ്‌മെന്റാണു പ്രശ്നം’ എന്നു ‘സംസ്കൃതം’ പറഞ്ഞ് ബാങ്കുകൾ ലളിതവത്ക്കരിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ഈ പ്രശ്നത്തെയാണെന്നു മന്ത്രി കളിയാക്കി.

    Share on
    close