വൈകല്യത്തിന്റെ ന്യൂനതകളില്‍ കണക്കുകൂട്ടല്‍ പിഴക്കാതെ പ്രശാന്ത് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍. 48 സെക്കന്റുകൊണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കലണ്ടറുകളിലെ ദിവസങ്ങള്‍ പ്രവചിച്ചാണ് വൈകല്യത്തെ തോല്‍പിച്ച് 19 കാരനായ പ്രശാന്ത് ഈ അവസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് അതിശയം കാഴ്ചവെച്ച് പ്രശാന്ത് റിക്കോര്‍ഡില്‍ ഇടംപിടിച്ചത്. ഇതോടെ ഒരുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമാക്കി ഏഷ്യാ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടംനേടിയ ഭിന്നശേഷി വിഭാഗത്തിലെ വ്യക്തിയായി പ്രശാന്ത് മാറി.
കരമന തളിയലില്‍ ചന്ദ്രന്റെയും സുഹിതയുടെയും മകനായ സി പ്രശാന്ത് ജന്മനാ ഭിന്നശേഷിക്കാരനാണ്. 55 ശതമാനം ബുദ്ധിമാന്ദ്യം. കേള്‍വി, കാഴ്ച, സംസാരം എന്നിവയില്‍ നൂറുശതമാനം വൈകല്യം. വൈദ്യശാസ്ത്രം പ്രശാന്തിനെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. എന്നാല്‍ രണ്ടുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമാക്കിയും സ്വന്തം ശരീരത്തെ അളവുകോലാക്കി ഊഷ്മാവ് പ്രവചിച്ചും കീബോഡില്‍ സംഗീതത്തിന്റെ അത്ഭുതങ്ങള്‍ കാട്ടിയും പ്രശാന്ത് ലോകത്തെ അതിശയപ്പെടുത്തുകയാണ്. ഒരിക്കല്‍ കാണുന്നതും കേള്‍ക്കുന്നതുമായ എന്തും പിന്നീട് അതേ രീതിയില്‍ ഓര്‍മിച്ചെടുക്കാനുള്ള ശക്തി എന്നിവയും പ്രശാന്തിനെ വേറിട്ടുനിര്‍ത്തി.
ദേശീയ ചാനല്‍ നടത്തിയ ഇന്ത്യാ ടാലന്റ് ഹണ്ട് മത്സരത്തില്‍ വിജയിച്ചു. ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സ് സ്വന്തമാക്കി. അതിന് ശേഷമാണിപ്പോള്‍ ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്. ഏഷ്യാ ബുക്ക് പ്രതിനിധി ഡോ. ഫ്രാക്ലിന്‍ ഹെര്‍ബര്‍ട്ട് കൊണ്ടുവന്ന സീല്‍ ചെയ്ത മൂന്ന് സെറ്റ് ചോദ്യങ്ങള്‍ക്ക് മിനിറ്റുകള്‍കൊണ്ട് പ്രശാന്ത് ഉത്തരം കുറിച്ചു. ഏത് നൂറ്റാണ്ടിലെയും വര്‍ഷവും തീയതിയും മാസവും നല്‍കിയാല്‍ ഞൊടിയിടയില്‍ പ്രശാന്തിന്റെ ബുദ്ധിയില്‍ നിന്ന് മറുപടിവരും. മത്സരത്തിനായി കൊണ്ടുവന്ന ആദ്യ സെറ്റിലെ ഏഴ് ചോദ്യങ്ങള്‍ക്ക് 1.5 മനിറ്റുകൊണ്ട് പ്രശാന്ത് ശരി ഉത്തരമെഴുതി. ബോര്‍ഡിലാണ് ചോദ്യങ്ങള്‍ എഴുതി നല്‍കിയത്. ആദ്യ ചോദ്യത്തിന് ശരിയുത്തരം കുറിച്ചപ്പോള്‍ തന്നെ ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലേക്ക് കടന്നുവെങ്കിലും സമയം ഒന്നുകൂടി തിരുത്താന്‍ അച്ഛന്‍ വാശിപിടിച്ചു. അടുത്ത ഒരു ഘട്ടംകൂടി പരീക്ഷിക്കാമെന്നായി. രണ്ടാമതും ഏഴു ചോദ്യങ്ങള്‍ അതും ഒരുമിനിറ്റില്‍ കൂടുതല്‍ സമയമെടുത്തു. ഒരു തവണ കൂടി പരീക്ഷിക്കാമെന്ന ഡോ. ഫ്രാക്ലിന്റെ ആവശ്യം ബന്ധുക്കളും നിരസിച്ചില്ല. 48 സെക്കന്റുകൊണ്ട് ഏഴു ചോദ്യങ്ങള്‍ക്കും ഉത്തരംകുറിച്ച് പ്രശാന്ത് റിക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. പിന്നെ ഒത്തുകൂടിയവരുടെയും ആരാധകരുടെയും ഒക്കെ ആശ്ലേഷവും അഭിന്ദന പ്രവാഹവും. സ്‌നേഹാദരങ്ങള്‍ക്കിടെ ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റെ ട്രോഫിയും ഡോ. ഫ്രാക്ലിന്‍ ഹെര്‍ബര്‍ട്ട് പ്രശാന്തിന് സമ്മാനിച്ചു.
2015 ന് പിന്നിലേക്കുള്ള മൂന്നുവര്‍ഷത്തെ ഏത് തീയതി പറഞ്ഞാലും കൃത്യമായി ദിവസം ഏതെന്ന് പറയുന്ന തരത്തിലായിരുന്നു പ്രശാന്ത് തന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. പിന്നീട് രണ്ടായിരം വര്‍ഷത്തെ കലണ്ടര്‍ ഹൃദിസ്ഥമാക്കി. അതിനുശേഷമാണ് ഒരുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമാക്കിയത്. ഇപ്പോള്‍ രണ്ടുലക്ഷത്തിലേക്കും കടന്നു. ഇതുവരെ 120ഓളം പുരസ്‌കാരങ്ങളും ലഭിച്ചുകഴിഞ്ഞു. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം പടിക്കുകയാണ് പ്രശാന്തിന്റെ അടുത്തലക്ഷ്യം.