അഞ്ച് ജില്ലകളില്‍ പ്രത്യേക കരുതല്‍ ജലദൗര്‍ലഭ്യമുള്ളയിടത്തേക്ക് പൈപ്പുകള്‍ ബന്ധിപ്പിച്ച് ജലം എത്തിക്കുന്ന പദ്ധതികള്‍ പരിഗണിക്കും

അഞ്ച് ജില്ലകളില്‍ പ്രത്യേക കരുതല്‍ ജലദൗര്‍ലഭ്യമുള്ളയിടത്തേക്ക് പൈപ്പുകള്‍ ബന്ധിപ്പിച്ച് ജലം എത്തിക്കുന്ന പദ്ധതികള്‍ പരിഗണിക്കും

Thursday August 31, 2017,

1 min Read

ജലലഭ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് പൈപ്പുകള്‍ ബന്ധിപ്പിച്ച് ജലദൗര്‍ലഭ്യമുള്ളയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതികള്‍ പരിഗണിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജലമുള്ള സ്ഥലത്ത് ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

image


 കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ജലനിധി ഉദ്യോഗസ്ഥരുമായി മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം കഠിന വരള്‍ച്ചയുണ്ടായ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആദ്യഘട്ട നവീകരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ള കുളങ്ങളുടെയും ചിറകളുടെയും ഡി.പി. ആര്‍. തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിക്കണം. ഭരണാനുമതി ലഭിക്കുന്ന പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഓരു വെള്ളക്കയറ്റ നിയന്ത്രണത്തിനായി ടൈഡല്‍ ബണ്ട് ഒക്‌ടോബര്‍ മാസത്തോടെ നിര്‍മ്മിക്കുന്നതിന് കരാറുകാരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ജില്ലാകളക്ടറും, കര്‍ഷകരും, ജനപ്രതിനിധികളും ചര്‍ച്ച ചെയ്ത് ബണ്ടുകള്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കണം. താത്കാലിക തടയണ കെട്ടുന്ന പ്രവര്‍ത്തികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പാക്കണം. അരുവിക്കര ഉള്‍പ്പെടെയുള്ള തടയണകളില്‍ മണലും ചെളിയും അടിഞ്ഞു സംഭരണ ശേഷി കുറയുന്നത് കണക്കിലെടുത്ത് അടുത്ത മഴയ്ക്ക് മുന്‍പ് അടിഞ്ഞു കൂടിയ വസ്തുക്കള്‍ നീക്കം ചെയ്യും. ജല സേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പല അണക്കെട്ടുകളിലും അറ്റകുറ്റ പണികള്‍ക്കായി ജലനിരപ്പ് താഴ്ത്തിയിട്ടുണ്ട്. ഇത് ജലസംഭരണത്തെ ബാധിക്കുമെന്നതിനാല്‍ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. അണക്കെട്ടുകളിലെ ജല ലഭ്യതയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറവുള്ളതിനാല്‍ കുടിവെള്ളത്തിന് മുന്‍ഗണന നല്‍കി ജില്ലാതല അവലോകന സമിതിയുടെ അറിവോടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഡാമുകളില്‍ പരമാവധി ജലം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.