കിരണ്‍ മസുംദാറിനെ ഞെട്ടിച്ച കൂള്‍ ഭാരതി

കിരണ്‍ മസുംദാറിനെ ഞെട്ടിച്ച കൂള്‍ ഭാരതി

Wednesday October 21, 2015,

2 min Read



ജോലിസ്ഥലത്തേക്ക് പോകാന്‍ വാടകയ്ക്ക് കാര്‍ വിളിച്ചപ്പോള്‍ ബയോകോണ്‍ കമ്പനി മേധാവി കിരണ്‍ മസുംദാറിനെ തേടിയെത്തിയത് വ്യത്യസ്ത യാത്രാ അനുഭവമായിരുന്നു. ഡ്രൈവറെ കണ്ട് മസുംദാര്‍ ഒന്നു ഞെട്ടി. അതുവരെ പുഷന്മാര്‍ മാത്രം കയ്യടക്കിയിരുന്ന ഡ്രൈവിംഗ് സീറ്റില്‍ വളയം പിടിക്കുന്ന വളയിട്ട കൈകള്‍ കണ്ടായിരുന്നു ആ ഞെട്ടല്‍. ഡ്രൈവറെക്കണ്ട് മസുംദാര്‍ ഞെട്ടിയെങ്കിലും ഡ്രൈവര്‍ അപ്പോഴും കൂള്‍ തന്നെ. വാഹനത്തിന്റെ വനിതാ ഡ്രൈവര്‍ ഭാരതി, കിരണിന് ഒരു ഉഗ്രന്‍ യാത്രാനുഭവമാണ് സമ്മാനിച്ചത്. മസുംദാറിന് സുരക്ഷിത യാത്ര നല്‍കിയ ഭാരതിക്ക് അത് അഭിമാനത്തിന്റ നിമിഷവുമായി.

image


ഇനി ഭാരതിയെ പരിചയപ്പെടാം അടുത്തിടെ സ്വന്തമായി കാര്‍ വാങ്ങി യൂബര്‍ ബംഗലൂരുവിന്റെ ഭാഗമായ ഭാരതി യൂബറിന്റെ ബംഗലൂരുവിലെ ആദ്യത്തെ വനിതാ ഡ്രൈവറാണ്. സ്വന്തം ഇഷ്ടത്തിനൊത്ത് സ്വാതന്ത്രയായി ജോലി ചെയ്യുകയും തന്റെ ഫോര്‍ഡ് ഫിയസ്റ്റയുടെ ഇ എം ഐ അടയ്ക്കാനുതകുന്ന നിലയില്‍ സ്വന്തം കാലില്‍ ജോലി ചെയ്യുന്ന ഭാരതി ഇന്ന് മറ്റ് സ്ത്രീകള്‍ക്ക് വഴികാട്ടി കൂടിയാണ്. അടുത്ത വര്‍ഷത്തോടെ ഇപ്പോഴുള്ള ഫിയസ്റ്റ മാറ്റി മെര്‍സിഡീസ് ആക്കാനും ആലോചനയുണ്ട്. വാഹനമോടിക്കാനുള്ള നൈപുണ്യത്തിനപ്പുറം ഇനിയുമുണ്ട് ഭാരതിയുടെ വിജയത്തിന്റെ കഥ.

ആന്ധ്രയിലെ ഒരു കുഗ്രാമത്തില്‍ നിന്നും സഹോദരനൊപ്പം താമസിക്കാന്‍ 2005ല്‍ ആണ് ഭാരതി ബംഗലൂരുവിലെത്തിയത്. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഭാരതി ഉപജീവനത്തിന് ആദ്യം തിരഞ്ഞെടുത്ത മാര്‍ഗം തയ്യലാണ്. കാര്യമായ സാമ്പത്തിക നേട്ടം ഇല്ലാതെ വന്നപ്പോള്‍ മറ്റൊരു തൊഴിലിലേക്ക് മാറണമെന്നായി ചിന്ത. വനിതാഡ്രൈവര്‍മാര്‍ക്ക് തസ്തിക ഒഴിവുള്ള ഒരു എന്‍ ജി ഒ ഭാരതിയെ സമീപിച്ചെങ്കിലും വാഹനം ഓടിക്കാനറിയാത്തതിനാല്‍ അന്നത് ഉപേക്ഷിച്ചു. മാത്രമല്ല, പുരുഷാധിപത്യമുള്ള ഡ്രൈവിംഗ് മേഖലയില്‍ അന്നേ വരെ സ്ത്രീ ഡ്രൈവര്‍മാരെ ഭാരതി കണ്ടിട്ടുമില്ല.

എന്നാല്‍ ഡ്രൈവിംഗ് മേഖലയിലേക്ക് ചുവടുറപ്പിച്ചാലോ എന്നുള്ള മാറ്റത്തിന്റെ ചിന്ത വളരെ വേഗമാണ് ഭാരതിയുടെ മനസിനെ പിടിച്ചുലച്ചത്. വളരെ ആലോചിച്ച ശേഷം തയ്യലുപേക്ഷിച്ച് ഡ്രൈവറാകാന്‍ തന്നെ തീരുമാനിച്ചു. 2009ല്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ ആഭിമുഖ്യം നല്‍കാനാരംഭിച്ചപ്പോള്‍ ഭാരതി മഞ്ഞ ബാഡ്ജ് ധരിച്ചു. നേരത്തെ എന്‍ ഡി ഒ 15,000 രൂപയ്ക്ക് ജോലി വാഗ്ദാനം ചെയ്തത് നിരസിച്ചെങ്കിലും ഭാരതിയുടെ ആത്മവിശ്വാസവും പ്രത്യാശയും വര്‍ധിക്കുകയായിരുന്നു. ബംഗലൂരുവില്‍ ജോലി ചെയ്യാനുള്ള ആഗ്രഹത്തില്‍ നിരവധി ട്രാവല്‍ ഏജന്‍സികളെ സമീപിച്ചു. ആയിടെയാണ് നഗരത്തിലെ ആദ്യത്തെ വനിതാസംരംഭമായ ഏഞ്ജല്‍ സിറ്റി കാബ്‌സിനെ ഭാരതി അടുത്തറിയുന്നത്. അവരോടൊപ്പം ജോലിയില്‍ പ്രവേശിച്ച ഭാരതി പിന്നീട് ഒക്ടോബര്‍ 2013ലാണ് യൂബറിലേയ്ക്ക് ചേക്കേറിയത്. നാലുമാസത്തിനകം, അവര്‍ തന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം നല്‍കിക്കൊണ്ട് സ്വന്തമായൊരു ഫോര്‍ഡ് ഫിയസ്റ്റ ബുക്ക് ചെയ്തു.

image


ഭാരതിയുടെ കാഴ്ച്ചപ്പാടില്‍ സ്ത്രീകള്‍ ഡ്രൈവിംഗിലേക്ക് വരാന്‍ മടിക്കുന്നതിന് പല കാരണങ്ങളുണ്ട്. പുരുഷാധിപത്യം ഉള്ളതിനാല്‍ തന്നെ സ്ത്രീകളെ ധാരാളമായി തഴയുന്നുണ്ട്. മാത്രമല്ല വ്യവസ്ഥാപിതമായ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പ്രവര്‍ത്തി പരിചയക്കുറവും വെല്ലുവിളിയാണ്. കൂടാതെ വീടുകള്‍ക്കുള്ളില്‍ കഴിയുന്നതിനാല്‍ അവര്‍ക്ക് സമൂഹവുമായി ഇടപെടാന്‍ അറിയില്ലെന്നതും ഈ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നില്ല.

സ്ത്രീകളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഭാരതി. അതിനാല്‍ തന്നെ തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പാഠമാക്കി അവരെ തൊഴില്‍ പഠിപ്പിക്കാനും ഭാരതി ആഗ്രഹിക്കുന്നു. യൂബര്‍ ബംഗലൂരുവിന്റെ ജനറല്‍ മാനേജര്‍ ഭവിക് റാത്തോടിന്റെ വാക്കുകള്‍ ഇങ്ങനെ 'ഭാരതി സ്വന്തമായൊരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചത് ഞങ്ങളെ വളരെ അധികം സന്തോഷിപ്പിച്ചു. അവര്‍ സ്വതന്ത്ര്യയായും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യുന്നത് കാണുബോള്‍ ഞങ്ങള്‍ സംതൃപ്തരാണ്. ഈ മേഖലയിലൂടന്നീളം നിലനില്‍ക്കുന്ന വിവേചനത്തെ ഇവര്‍ തിരുത്തി കുറിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. '