വിഷ വിമുക്തമായ ആഹാരം ജനങ്ങളിലേക്ക്

വിഷ വിമുക്തമായ ആഹാരം ജനങ്ങളിലേക്ക്

Friday December 18, 2015,

2 min Read

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസ വസ്തുക്കളുടെ അളവ് കണ്ടുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബുകളില്‍ ആരംഭിക്കുന്ന പ്രത്യാക വിഭാഗം തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി രണ്ട് കോടി രൂപ വിനിയോഗിച്ച് സജ്ജമാക്കിയ ജി സി. എം എസ് എം എസ് വിഭാഗങ്ങളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ തിരുവനന്തപുരം സ്റ്റേറ്റ് അനലിറ്റിക്കല്‍ലാബില്‍ നിര്‍വ്വഹിച്ചു. 

image


പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെയും ഈയം ഉള്‍പ്പെടെയുള്ള ഘന ലോഹങ്ങളുടെയും സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംസ്ഥാനത്തുടനീളം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് കീഴിലുള്ള കോഴിക്കോട് അനലിറ്റിക്കല്‍ ലാബില്‍ ജി സി എം എസ് എം എസ് യൂണിറ്റ് സ്ഥാപിക്കുവാന്‍ 88 ലക്ഷം രൂപയും തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ ഐ സി പി ഒ ഇ എസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഒരു കോടി രൂപയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ സ്ഥാപിക്കു പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ഇവയിലേക്ക് ഇനി ആവശ്യമായ അഞ്ച് ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍, 99 ക്ലര്‍ക്കുമാര്‍, 30 ഇതര ജീവനക്കാര്‍ എന്നിങ്ങനെ 134 ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം അനലിറ്റിക്കല്‍ ലാബുകള്‍ക്ക് എന്‍ എ ബി എല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കുതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഇവയിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് ലോകോത്തരനിലവാരത്തിലുള്ള പരിശീലനം, അടുത്തമാസം മുതല്‍ മൈസൂരിലെ സി എഫ് ടി ആര്‍ ഐയുടെ ആഭിമുഖ്യത്തില്‍ നല്‍കും. മായം ചേര്‍ത്ത വെളിച്ചെണ്ണ തിരിച്ചറിയുന്നതിനുള്ള പരിശോധനയുള്‍പ്പെടെ, കേരളത്തില്‍ ഇപ്പോള്‍ ലഭ്യമല്ലാത്ത, മറ്റ് ഭക്ഷണസുരക്ഷിതത്വ പരിശോധനകള്‍ക്ക്, ആവശ്യമായ സംവിധാനങ്ങളും ലാബുകളില്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. 

image


ഈ ലാബുകളില്‍ ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത ജി സി എം എസ് എം എസ് വിഭാഗത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികള്‍ അമിതമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് മൂന്നുദിവസത്തിനകം അറിയാന്‍ സാധ്യമാകും. ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റ് എസ് ടി തങ്കച്ചന്‍, പബ്ലിക് ഹെല്‍ത്ത്‌ലാബ് ഡയറക്ടര്‍ ഡോ. എസ് സുനിജ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി ഹരിപ്രസാദ്, പി എഫ് എ ഡെപ്യൂട്ടി ഡയറക്ടര്‍ ബി സുധര്‍മ്മ, എറണാകുളം ലാബിന്റെ ഗവ. അനലിസ്റ്റ് സി പി ശാരദാമണി, വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി പരിശോധനാവിഭാഗം മേധാവി ഡോ. തോമസ് ബിജുമാത്യു സംസാരിച്ചു.