ആലപ്പുഴ ജില്ലയിലെ കടലാക്രമണം: അടിയന്തിര നടപടികളെടുക്കും

ആലപ്പുഴ ജില്ലയിലെ കടലാക്രമണം: അടിയന്തിര നടപടികളെടുക്കും

Thursday June 01, 2017,

1 min Read

ആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കടലാക്രമണം നേരിടാന്‍ അടിയന്തിര നടപടികളെടുക്കും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, മാത്യു ടി. തോമസ്, ജെ. മേഴ്‌സികുട്ടിയമ്മ, തോമസ് ചാണ്ടി, പി. തിലോത്തമന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജില്ലയില്‍ നിന്നുള്ള എം.എല്‍.എ. മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കു നിന്ന് വടക്കോട്ട് ആലപ്പുഴ ജില്ലയില്‍ 75 കിലോമീറ്റര്‍ നീളം വരുന്ന കടല്‍ത്തീരമാണുള്ളത്. 

image


ഹരിപ്പാടിനടുത്ത് വലിയഅഴീയ്ക്കല്‍ മുതല്‍ അരൂര്‍ ചാപ്പക്കടവ് വരെ വ്യാപിച്ചിരിക്കുന്നതാണിത്. 20 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീയ്ക്കല്‍, ആറാട്ടുപുഴ, നല്ലാനിക്കല്‍, ചേലക്കാട്, പല്ലന പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. 15 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കോമന മുതല്‍ പുന്നപ്ര വരെ 5 കിലോമീറ്റര്‍ ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ തുമ്പോളി ഭാഗത്ത് കടല്‍ ഭിത്തി ഇടിഞ്ഞ് താഴ്ന്ന ഇടങ്ങളില്‍ കടലാക്രമണം ഉണ്ടാവുന്നുണ്ട്. ഓമനപ്പുഴ പൊഴിമുതല്‍ വടക്കോട്ട് കുട്ടൂര്‍ വാഴക്കുളം പൊഴിവരെ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി മുതല്‍ അന്ധകാരനാഴി വരെ 540 മീറ്റര്‍ ഭാഗത്ത് പലയിടത്തും കടലാക്രമണം ഉണ്ട്. അരൂരില്‍ അഴീക്കല്‍ മുതല്‍ ചാപ്പക്കടവുവരെ 6 കിലോമീറ്റര്‍ ഭാഗത്ത് പലയിടത്തായി കടല്‍ ഭിത്തി പുനഃരുദ്ധാരണം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. ഐ.ഐ.റ്റി പഠന റിപ്പോര്‍ട്ട് പ്രകാരം പുതുതായി പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ കിഫ്ബിയുടെ ഫണ്ടിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ വരുന്നതോടെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കടലാക്രമണ ഭിഷണി തടയാനാകുമെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കടല്‍ഭിത്തി നിര്‍മ്മാണത്തിലും പുലിമുട്ട് നിര്‍മ്മാണത്തിലും ശാസ്ത്രീയവും നൂതനവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശാശ്വതപരിഹാരം കാണാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.