ഇന്റര്‍നെറ്റ് ജീവിതം മാറ്റി മറിച്ച ബെന്ദി ബസാറിലെ വനിതകള്‍
Wednesday November 04, 2015,
3 min Read
പാചകം ഒരു കലയായി കണക്കാക്കിയ ഷെഹ്ന ഇലക്ട്രിക്കല്‍വാലക്ക് തന്റെ ജീവിതമാര്‍ഗമാക്കി പാചകത്തെ മാറ്റാന്‍ വളരെ എളുപ്പമായിരുന്നു. ഒരു ചെറുകിട ക്യാറ്ററിംഗ് സര്‍വീസ് ആരംഭിച്ച ഷെഹ്നക്ക് ജീവിതത്തില്ഡ സംതൃപ്തി നല്‍കുന്ന സംരംഭമായി അത് മാറി. ആദ്യ നാളുകളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയിരുന്ന ഷെഹ്ന പെട്ടെന്നാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തിരിഞ്ഞത്.
മുംബൈയിലെ ബെന്ദി ബസാറിന് പെട്ടെന്നുണ്ടായ നവീകരണമാണ് അവിടെയുള്ളവരെ മറ്റിടങ്ങളിലേക്ക് മാറി പാര്‍ക്കാന്‍ കാരണമാക്കിയത്. ഇത് അവരുടെ ജിവിതത്തെയും മാറ്റി മറിച്ചു. അത്തരത്തില്‍ ജീവിതത്തിന് മാറ്റം സംഭവിച്ച ഒരാളാണ് ഷെഹ്ന. മുസ്ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു ബെന്ദി ബസാറില്‍ കൂടുതലും ഉണ്ടായിരുന്നത്. ഇവരില്‍ പല സ്ത്രീകള്‍ക്കും അവിടെ ലഭിക്കാതിരുന്ന സ്വാതന്ത്ര്യം പുറത്തേക്ക പോയപ്പോള്‍ ലഭിക്കുകയും അവരുടേതായ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു.
ബെന്ദി ബസാറിലായിരുന്നപ്പോള്‍ ഷെഹ്ന തന്റ കാറ്ററിംഗ് സംരഭത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരുന്നു. ചില വൃദ്ധര്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കുമാണ് ഭക്ഷണം നല്‍കി വന്നത്. വളരെ കുറച്ച് പേര്‍ക്ക് മാത്രം നല്‍കിപോന്നതിനാല്‍ ഷഹ്നക്ക് സ്വന്തമായി സംരംഭം നിയന്ത്രിക്കാന്‍ സാധിച്ചു. പാചകം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഷഹ്ന വളരെ ആസ്വദിച്ചാണ് സംരംഭം നടത്തിപോന്നത്. വാമോഴിയാലുള്ള മാര്‍ക്കറ്റിംഗ് മാത്രമാണ് ഇതിനായി നടത്തിയിരുന്നത്. 48 വയസ്സുള്ള ഷഹ്നക്ക് ഒരു മകനും മകളുമാണുള്ളത്. കൂട്ടുകുടുംബത്തില്‍ ജീവിച്ചിരുന്ന ഇവര്‍ക്ക് മക്കളുടെ ജീവിതം മികച്ചതാക്കാനുള്ള ആഗ്രഹമാണ് സ്വന്തം സംരംഭത്തിലൂടെ സാധിച്ചത്.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് സകിന വസന്‍വാല തന്റെ സംരംഭം ആരംഭിച്ചത്. ആഭരണങ്ങളില്‍ താത്പര്യം ഉള്ള അവര്‍ പല സ്ഥലങ്ങളില്‍ നിന്നും ഫേയ്‌സ്ബുക്കിന്റേയും വാട്ട്‌സ് ആപ്പിന്റേയും സഹായത്തോടെ ആഭരണങ്ങള്‍ ശേഖരിച്ചു. ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി. മുബൈയിലെ റയില്‍വേ സ്‌റ്റേഷനിലും മറ്റ് പൊതു ഇടങ്ങളിലുമാണ് തന്റെ കച്ചവടത്തിന് മികച്ച ഇടമായി സകിന തിരഞ്ഞെടുത്തത്. സ്ത്രീകളുമായി സംസാരിച്ചും അവരുടെ താത്പര്യങ്ങള്‍ മനസിലാക്കിയും കച്ചവടം നടത്താന്‍ സാകിനക്ക് സാധിച്ചു. സാകിനയുടെ ആഭരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീകളെ വളരെവേഗം അനുനയിപ്പിച്ച് കച്ചവടം നടത്താനുള്ള പ്രാഗത്ഭ്യവും സാകിനക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് അടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവ രീതി കച്ചവടത്തിന് സഹായകമായി.
39 വയസ്സില്‍ രണ്ട് കുട്ടികളുടെ അമ്മയായി മാറിയ അവര്‍ ബികോം ബിരുദധാരിണിയായിരുന്നു. ഒരു ക്ലറിക്കല്‍ ജോലിയില്‍ പ്രവേശിച്ച അവര്‍ക്ക് വീടു മാറിയതോടെ അത് ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് തന്റെ പഠനം കറസ്‌പോണ്ടന്‍സായി തുടരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജിവിതത്തില്‍ ദുരിതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും തന്റെ മകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകരുതെന്ന് സാകിന ചിന്തിച്ചിരുന്നു. അവരുടെ സമുദായത്തില്‍ പെണ്‍കുട്ടികളെ ബികോമിനു മാത്രം അയക്കുക എന്നൊരു രീതി നിലനിന്നിരുന്നു. കുട്ടികളുടെ യഥാര്‍ത്ഥ താത്പര്യം മനസിലാക്കാതൈയാണ് പഠിപ്പിച്ചിരുന്നത്. ആധുനിക കാലഘട്ടത്തില്‍ നിരവധി ജോലി സാധ്യതകള്‍ ഉള്ളപ്പോള്‍ കുട്ടികളുടെ താത്പര്യം ഒരു പ്രധാന ഘടകമായിരുന്നു. തുടര്‍ന്ന് തന്റെ മകളുടെ ആഗ്രഹത്തിനനുസരിച്ച പഠിപ്പിക്കാന്‍ സാകിന തീരമാനിച്ചു. ഇത് സാകിനക്ക് തന്റെ കുടുംബത്തില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നു.
48 വയസ്സുള്ള മരിയജസ്ദാന്‍വാലക്ക് വാര്‍ദ്ധക്യം ബാധിച്ചവരെ യാത്രകള്‍ക്കായി കൊണ്ടുപോകുന്നതിലായിരുന്നു താത്പര്യം. ദൂരെയുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും തീര്‍ഥയാത്ര നടത്തുകയാണ് പ്രധാന രീതി. 58 മുതല്‍ 94 വരെ വയസ് പ്രായമുള്ളവരെയാണ് യാത്രകള്‍ക്കായി കൊണ്ടുപോയിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ ഒരു ദര്‍ഘദൂരയാത്രയും എല്ലാ രണ്ട് മാസം കൂടുമ്പോഴും ഒരു ചെറിയ യാത്രയും നടത്തും. തീര്‍ഥ യാത്രക്ക് പുറമെ ഉല്ലാസ യാത്രകളും നടത്തിയിരുന്നു. ഇതൊരു സംരംഭമായി കാണാനല്ല മറിച്ച് രു സേവനമായി കാണാനായിരുന്നു മരിയക്ക് താത്പര്യം.
ട്രിപ്പുകള്‍ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമാകുന്ന രീതിയിലായിരിക്കും തീരുമാനിക്കുക. മരിയയുടെ സഹോദരി എപ്പോഴും ഇവര്‍ക്കൊപ്പം യാത്ര ചെയ്യാറുണ്ട്. കൂടുതല്‍ ശ്രദ്ധയും പരിചരണവും അവര്‍ക്കുറപ്പാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും ട്രെയിനില്‍ എ സി ടിക്കറ്റുകള്‍ ഉറപ്പാക്കുകയും ചില സമയങ്ങളില്‍ വിമാനയാത്ര തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്. ഡോക്ടര്‍മാര്‍ ലഭ്യമാകുന്നതും ലിഫ്റ്റ് സൗകര്യം ഉള്ളതുമായ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
12-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തയ്യല്‍ ആരംഭിച്ച ജമീല പെതിവാലക്ക് ഈ മേഖലയിലാണ് തൊഴില്‍ കണ്ടെത്താനായത്. 22 വയസ്സുള്ള അവള്‍ക്ക് ഒരു കൈക്കുഞ്ഞുണ്ട്. തന്റെ കുടുംബത്തിന്റെ പിന്തുണയോടെ റിദാസ് എന്ന പരമ്പരാഗത വസ്ത്രമാണ് ജമീല തയ്യാറാക്കുന്നത്. ഇതിന് പുറമെ ഷൂ, വാച്ച്, ടി ഷര്‍ട്ടുകള്‍ എന്നിവയും തയ്യാറാക്കുന്നുണ്ട്. ജമീല തയ്യാറാക്കുന്ന റിദാസ് അമ്മായിയമ്മയാണ് തുന്നുന്നത്. ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്റെ സഹായത്തോടെ ജമീല സ്വന്തമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. തന്റെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിച്ചു.
സൈനബ് പൈപ്പര്‍മിന്റ്‌വാല ചോക്ക്‌ളേറ്റ് തയ്യാറാക്കുന്നതിലാണ് സന്തോഷം കണ്ടെത്തിയത്. അവര്‍ പഠനം പൂര്‍ത്തിയാക്കിയത് കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ ആയിരുന്നു. പിന്നീട് ഒരു കമ്പനിയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി നോക്കി. തന്റെ കുഞ്ഞിന്റെ വരവ് അറിഞ്ഞതോടെ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു, ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും മകനു മടങ്ങുന്നതാണ് കുടുംബം. കൂടുതല്‍ ഓര്‍ഡറുകള്‍ കൈവന്നതോടെ ഭര്‍ത്താവും തന്റെ സംരംഭത്തില്‍ സഹായിക്കുന്നുണ്ടെന്ന് സൈനബ് പറയുന്നു.
വളരെ വേഗം തന്നെ ഒരു വെബ്‌സൈറ്റ് ആരംഭിക്കാനും കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയാണ് ഇതിനായി കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ഇതിനു പുറമെ ബന്ധുക്കളും സൃഹൃത്തുക്കള്‍ക്കുമിടയിലും പ്രചരണം നടത്തിയിരുന്നു. ആദ്യം ലഘുവായ കേക്കുകളില്‍ നിന്നും ആരംഭിച്ച് കൂടിയ ഇനത്തിലേക്ക് കടക്കാന്‍ കഴിഞ്ഞു. ഇതിന് ഇന്റര്‍നെറ്റും വളരെയധികം സഹായിച്ചു. കേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കാണാനായത് കൂടുതല്‍ പ്രേയോജനം ചെയ്തു.
വീട്ടിലിരുന്ന് സമ്പാദിക്കുകയും അതിന് കുടുംബത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യുന്നത് വളരെ സംതൃപ്തി നല്‍കുന്നതാണെന്ന് ഈ സ്ത്രീകള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.