സ്വന്തം ഭൂമിയില്‍ സ്വന്തം വീട്' മത്സ്യത്തൊഴിലാളികളുടെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്
Wednesday January 11, 2017,
1 min Read
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു മൂഹൂര്‍ത്തമാണിന്ന്. 'സ്വന്തം ഭൂമിയില്‍ സ്വന്തം വീട്' എന്ന മത്സ്യത്തൊഴിലാളികളുടെ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമാകുകയാണ്. മുട്ടത്തറ ഫ്ലാറ്റ് നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു.
വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നത്. ഇനി അവർക്ക് സ്വന്തം വീട്ടില്‍ താമസിക്കാം. മൂന്നര ഏക്കര്‍ സ്ഥലത്ത് 160 പാര്‍പ്പിടങ്ങള്‍ അടങ്ങുന്ന ഫ്ലാറ്റ് സമുച്ചയമാണിത്. 8 ഫ്ലാറ്റുകള്‍ അടങ്ങുന്ന 20 ഇരുനില ബ്ലോക്കുകളായാണ് ഫ്ലാറ്റ് ഒരുക്കുന്നത്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി ആരംഭിക്കുന്ന ഈ പദ്ധതി ഒരു തുടക്കം മാത്രമാന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ഈ പദ്ധതി നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നത്തിന് സമ്പൂര്‍ണ്ണ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കികൊണ്ട് ബൃഹത്തായ ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിക്കുന്നതിന് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തിലാദ്യമായി മത്സ്യബന്ധനമേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ വെച്ചതും ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റിന്റെ സഹായത്തോടെ തയ്യാറാക്കിയ ബൃഹത്തായ മാസ്റ്റര്‍പ്ലാന്‍ പ്രകാരം പല പദ്ധതികള്‍ക്കും രൂപം നല്‍കി മുമ്പോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.