ജനകീയ മേളയ്ക്ക് ഇന്ന് കൊടിയിറക്കം

ജനകീയ മേളയ്ക്ക്  ഇന്ന് കൊടിയിറക്കം

Friday December 11, 2015,

2 min Read

സിനിമയുടെ ഒരു തീര്‍ഥാടനകാലം കൂടി പൂര്‍ത്തിയാക്കി ഐ എഫ് എഫ്‌ കെ എന്ന കാഴ്ചയുടെ ഉത്സവത്തിന് കൊടിയിറങ്ങും. മേളയിലെ അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും.

image


മധുരിക്കുന്ന ഓര്‍മ്മകളാണ് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചത്. വിവാദങ്ങളോ, പരാതികളോ ഇല്ലാതെ സിനിമയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മേള, ചിത്രങ്ങളുടെ വൈവിദ്ധ്യം കൊണ്ടും വേറിട്ടു നിന്നു.

സംഘാടനത്തില്‍ കേരള ചലച്ചിത്ര അക്കാദമി എടുത്ത തീരുമാനങ്ങള്‍ മേളയുടെ സുഗമമായ നടത്തിപ്പില്‍ നിര്‍ണായകമായി. പ്രധാനവേദി ടാഗോര്‍ തിയേറ്ററിലേക്ക് മാറ്റിയതോടെ മേളയുടെ മുഖച്ഛായ മറ്റൊരു തലത്തിലേക്കെത്തി.

നനുത്ത മഴയയ്ക്കും ആരാധകരുടെ മനസിലെ ആവേശത്തെ തണുപ്പിക്കാനായില്ല. വേദികളില്‍നി്ന്ന വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ മഴയും ആസ്വദിച്ചാണ് പ്രതിനിധികള്‍ സിനിമയുടെ വസന്തത്തെ ഉള്‍ക്കൊണ്ടത്. ഇക്കൂട്ടത്തില്‍ നടീനടന്മാരടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുമുണ്ടായിരുന്നു.

178 സിനിമകളാണ് ഇക്കുറി ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തിയത്. സിനിമകളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെ് ചലച്ചിത്ര നിരൂപകരും, പ്രവര്‍ത്തകരും പ്രതിനിധികളും ഒരേ സ്വരത്തില്‍ പറയുന്നു. ത്രിഡി സിനിമകള്‍ക്കായുളള പ്രത്യേക വിഭാഗം ഏറെ പേരെ ആകര്‍ഷിച്ചു.

ഇന്ന് വൈകിട്ട്‌ ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് ചലച്ചിത്രമേളയുടെ ഔദ്യോഗിക സമാപന സമ്മേളനം നടക്കുന്നത്. അവാര്‍ഡുകളും അപ്പോള്‍ പ്രഖ്യാപിക്കും. ഇക്കൊല്ലത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഐഎഫ്എഫ്‌കെ അവാര്‍ഡ് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിക്ക് ചടങ്ങില്‍ സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സുവര്‍ണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും, പ്രേക്ഷകരുടെ സിനിമയ്ക്കും നല്‍കുന്ന രജതചകോരങ്ങള്‍, ഫെഫ്കയുടെ നേരത്തെ പ്രഖ്യാപിച്ച പത്തു ലക്ഷം രുപയുടെ മാസ്റ്റേഴ്‌സ് അവാര്‍ഡ്, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍, മികച്ച തിയേറ്ററിനുള്ള രണ്ട് അവാര്‍ഡുകള്‍, മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകള്‍ എന്നിവയാണ് ചടങ്ങില്‍ സമ്മാനിക്കുന്ന മറ്റ് അവാര്‍ഡുകള്‍.

സാംസ്‌കാരിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് മുഖ്യാതിഥി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കെ മുരളീധരന്‍ എം എല്‍ എ എന്നിവര്‍ പ്രസംഗിക്കും. ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാറാണ് മുഖ്യപ്രഭാഷണം നടത്തുത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് ഇരുപതാമത് ചലച്ചിത്രമേളയിലെ അവാര്‍ഡ് പ്രഖ്യാപനം നടത്തും. ഗവര്‍ണര്‍ പി സദാശിവമാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ദാരുഷ് മെഹര്‍ജുയി മറുപടി പ്രസംഗം നടത്തും. ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായരാണ് നന്ദി പറയുത്.

image


സുവര്‍ണ ചകോരം ലഭിച്ച ചിത്രത്തിന്റെ പ്രദര്‍ശനം സമാപന ചടങ്ങിനുശേഷം നിശാഗന്ധിയില്‍ നടക്കും. ഫിപ്രസി അവാര്‍ഡ് ലഭിച്ച ചിത്രം ടഗോര്‍ തിയേറ്ററിലും നെറ്റ്പാക് അവാര്‍ഡ് ലഭിച്ച ചിത്രം കലാഭവനിലും പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം രണ്ടു തിയേറ്ററുകളിലുമുണ്ടാവും.